ന്യൂദല്‍ഹി: ഈവര്‍ഷത്തെ ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്) ആദ്യഘട്ട മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഉറപ്പ് നല്കുകയാണെങ്കില് ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തും. അതല്ലെങ്കില്‍ ബംഗ്ലാദേശിനെ വേദിയാക്കും.
എന്നാല്‍ സെമിഫൈനലുകളും ഫൈനലും അടക്കമുള്ള അവസാന കളികള്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വേദികളില്‍ മാറ്റംവരുത്തിയത്.
ഏപ്രില്‍ 16 മുതല്‍ ജൂണ്‍ 1 വരെയാണ് ഐപിഎല്ലിന്റെ ഏഴാം എഡിഷന് അരങ്ങേറുന്നത്. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള 16 മത്സരങ്ങളാവും യുഎഇയില്‍ നടത്തുക. മെയ് 1 മുതല്‍ ടൂര്‍ണമെന്റ് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും. അതിനു സാധിച്ചില്ലെങ്കില്‍ ബംഗ്ലാദേശിന്റെ സഹായം തേടും.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഐപിഎല്ലിന് മതിയായ സുരക്ഷ നല്കാന് കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. 2009ലെ ഐപിഎല്‍ മത്സരങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ദക്ഷിണാഫ്രിക്കയിലായിരുന്നു അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: