മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സിനിമോല് തടത്തിലിന്റെ ഔദ്യോഗിക കസേരയില്‍ സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ തൂപ്പുകാരി കയറിയിരുന്ന സംഭവം വിവാദമാകുന്നു. ചിലര്‍ പ്രസിഡന്റിന്റെ കസേരയില്‍ തൂപ്പുകാരിയായ വൃദ്ധയെ കയറ്റിയിരുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. ടൗണിലെ ഓട്ടോസ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ പഞ്ചായത്തു പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ ഓഫീസില്‍ എത്തിയിരുന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തുന്നതിനിടെ പ്രസിഡന്റിന്റെ കസേരിയില്‍ ചിലര്‍ തൂപ്പുകാരിയെ കയറ്റി ഇരുത്തുകയായിരുന്നു.
സിനിമോള്‍ തടത്തില്‍ പ്രസിഡന്റായിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിനു മുമ്പും ഓട്ടോ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത്തരത്തില്‍ ആക്ഷേപിക്കുന്ന വിധം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുമില്ല. സംഭവത്തില്‍ പട്ടികവര്‍ഗ്ഗക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ മനഃപൂര്‍വ്വം ആക്ഷേപിക്കുകയായിരുന്നു എന്ന വാദവുമായി ദളിത് സംഘടനകളും രംഗത്തുവന്നു.
സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുമെന്നും ചിലര്‍ പ്രചാരണം നല്‍കിയതോടെ സംഭവം കൂടുതല്‍ ചൂടുപിടിച്ചു. ഫോട്ടോ എടുത്തവര്‍ മാപ്പുപറയണമെന്നറിയിച്ചെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെ സിനിമോള്‍ തടത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: