നെടുമങ്ങാട്: ശ്രീശങ്കരാചാര്യ പരമ്പരയില്‍പ്പെട്ട ദശനാമി സമ്പ്രദായത്തില്‍ ദീക്ഷിതനായ മുഞ്ചിറമഠം തിരുമലേശ്വര ബ്രഹ്മാനന്ദ തീര്‍ഥ (പുഷ്പാഞ്ജലി സ്വാമി – 81) സമാധിയായി. മുഞ്ചിറ മഠത്തിലെ 47 ാമത്തെ സന്ന്യാസിയാണ് ബ്രഹ്മാനന്ദ തീര്‍ഥ. മിത്രാ നികേതനിലെ സഹോദരീഗൃഹമായ ശാരദാ മഠത്തിലാണ് സ്വാമി ഇന്നലെ രാവിലെ 11 .45 ന് സമാധിയായത്. കുറച്ചുനാളുകളായി രോഗാവസ്ഥയിലായിരുന്നു. 2012 നവംബറില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 47-ാമത്തെ പുഷ്പാഞ്ജലിസ്വാമിയായി അദ്ദേഹം ചുമതലയേറ്റു. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിന്റെ കീഴില്‍ തിരുവനന്തപുരം വില്ല്വമംഗലത്തുള്ള മുഞ്ചിറമഠത്തില്‍ താമസിച്ച് പുഷ്പാഞ്ജലി ചുമതല വഹിച്ചുവരികയായിരുന്നു. ചെറുവയ്ക്കല്‍ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണനഗര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശാന്തിയായി തുടങ്ങി അണിയൂര്‍ ചെമ്പഴന്തി ഭഗവതി ക്ഷേത്രം, കുളത്തൂര്‍ തൃപ്പാദപുരം മഹാദേവ ക്ഷേത്രം, കാര്യവട്ടം ശ്രീധര്‍മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പതിനൊന്നാമത്തെ വയസില്‍ ശാന്തിയായ സ്വാമി കുളത്തൂര്‍, ഉള്ളൂര്‍, കാര്യവട്ടം, കഴക്കൂട്ടം എന്നീ നാലു സ്കൂളുകളിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലം മുതല്ക്കേ സന്ന്യാസത്തിന് ആഗ്രഹിച്ചിരുന്ന ഇദ്ദേഹം കലാ-രാഷ്ട്രീയ-സാമൂഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹിമാലയത്തില്‍ പോകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സ്വാമി സമാധിയായത്. കുന്നൂര്‍ശാല നീലമനയില്‍ കൃഷ്ണപ്രസാദിന്റെ കാര്‍മികത്വത്തില്‍ ശാരദാമഠത്തിനു കിഴക്കുവശത്താണ് സ്വാമിയെ സമാധിയിരുത്തിയത്.
ഭാര്യ ഗൗരിഅമ്മാള്. മക്കള്‍: തുളസിലക്ഷ്മി, ഉഷാസരസ്വതി, മംഗള ഗൗരി, മഹാബലേശ്വരപോറ്റി, സുബ്രഹ്മണ്യന്‍പോറ്റി, രേണുകാദേവി. മരുമക്കള്‍ : ഭാസ്കരന്പോറ്റി, സുബ്രമഹ്ണ്യഭട്ട്, ബാലസുബ്രഹ്മണ്യഭട്ട്, അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: