തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി എംഎല്‍എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടി നിയമസഭാംഗത്വം രാജിവച്ച് അന്വേഷണത്തെ നേരിടണം. സരിതയുടെ മൊഴി അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും സരിതയ്ക്കു വേണ്ടി ഒഴുക്കിയ കോടിക്കണക്കിനു രൂപയുടെ വിവരങ്ങളും അന്വേഷണവി ധേയമാക്കണമെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ അക്രമസമരം നടത്തുന്ന ഇടതുപക്ഷം സോളാര്‍ സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് യുഡിഎഫുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് തെറ്റായെന്ന് തുറന്നു പറയാന്‍ തയ്യാറാകണം.
സരിത മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ മൊഴി അട്ടിമറിയിലൂടെ ഇല്ലാതാക്കിയതും സരിത അഭിഭാഷകന് വഴി നടത്തിയ വെളിപ്പെടുത്തല്‍ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമവും കോഴവാഗ്ദാനവും എല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. സരിത എഴുതി അഭിഭാഷകന് മുഖാന്തിരം പുറത്തുവന്ന 23 പേജുള്ള മൊഴി അട്ടിമറിക്കാന്‍ പോലീസും നേതാക്കളും കൂടി കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയത്. മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ മൊഴി രേഖപ്പെടുത്താതിരുന്നത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റില്‍ നിന്ന് ഹൈക്കോടതി രജിസ്ട്രാര്‍ നേരിട്ട് മൊഴിയെടുത്തതാണ്. സരിത ബലാല്ക്കാരത്തിനിരയായതായി തന്നോട് പറഞ്ഞതായി മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു. സരിത രണ്ട് പേരുകളും പറഞ്ഞതായും അത് താന്‍ ഓര്‍ക്കുന്നില്ലെന്നുമാണ് മജിസ്ട്രേറ്റ് മൊഴി നല്‍കിയത്. മൊഴി അട്ടിമറിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയത്.
ഈ കേസില്‍ അബ്ദുള്ളക്കുട്ടി മാത്രമല്ല പ്രതിയെന്ന് സുരേന്ദ്രന് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തണം. മൊഴിയിലൂടെ പുറത്തു വന്ന പേരുകള്‍ പലതും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചില നേതാക്കളെ കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ അവര്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കേസ് തുടരാന്‍ തയ്യാറായില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രമന്ത്രിക്കെതിരായി ഉന്നയിച്ച ആരോപണത്തിനും മന്ത്രി കേസ് നല്‍കിയില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് ഇവര്‍ക്കൊക്കെയുള്ള പങ്കാണ്.
സരിതാകേസില്‍ ആരൊക്കെയാണ് കൂട്ടുപ്രതികളെന്ന് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്താല്‍ വ്യക്തമാകുമെന്ന് സുരേന്ദ്രന് പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ യുഡിഎഫുകാര്‍ തന്നെ ചരടുവലിക്കുകയാണ്. ഒരു പ്രമുഖ യുഡിഎഫ് നേതാവ് സരിതയില്‍ നിന്ന് രഹസ്യങ്ങള്‍ കൈക്കലാക്കി പലരെയും ഒഴിവാക്കി വിവരങ്ങള്‍ പുറത്തു വിടുന്നു. മൊഴി അട്ടിമറിക്കാനും ഉന്നതരെ രക്ഷിക്കാനുമുള്ള ഗൂഢാലോചന ജയിലിനുള്ളിലും പുറത്തും നടന്നു. കോടികളാണ് അതിനുവേണ്ടി ഒഴുക്കിയത്. സരിതയുടെ മൊഴി അട്ടിമറിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാരാണ് അവരുടെ ബ്ലാക്ക് മെയിലിംഗിന് അവസരമൊരുക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണവും പ്രഹസനമായ സാഹചര്യത്തില്‍ സത്യങ്ങള്‍ പുറത്തുവരാന്‍ സമഗ്രഅന്വേഷണം വേണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: