നാല്‍പ്പത്തിനാലു നദികളും തടാകങ്ങളും കിണറുകളുമുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇപ്പോള്‍ കിട്ടാക്കനിയാകുന്നത് കുടിവെള്ളമാണ്. കുടിവെള്ള ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ജലവിഭവവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അറിയിപ്പ് സ്വാഗതാര്‍ഹമാണ്. സുലഭമായ ഒരു വസ്തു അലക്ഷ്യമായി ഉപയോഗിക്കുന്നത് ശീലമാക്കിയ ഒരു ജനതയ്ക്ക് ഇത്തരത്തിലുള്ള ഒരു താക്കീത് അത്യാവശ്യമാണ്.
കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും ആവശ്യമായ ശുദ്ധജലത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ ആലുവ ജലശുദ്ധീകരണശാലയില്‍നിന്നും വിതരണം ചെയ്യുന്നുള്ളൂ. വേനല്‍ കടുത്തപ്പോള്‍, ചൂട് അസഹനീയമായിരിക്കെ ജല ഉപയോഗം സ്വാഭാവികമായും വര്‍ധിക്കുകയും ജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. നല്ല ശതമാനം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ടാങ്കര്‍ ലോറികളെയാണ്. പക്ഷെ ടാങ്കര്‍ ലോറികള്‍ ക്വാറികളില്നിന്നുപോലും വെള്ളം സംഭരിക്കുന്നു എന്ന വാര്‍ത്ത വരുമ്പോള്‍ ടാങ്കര്‍ ജലം എത്രമാത്രം ശുദ്ധീകരിച്ചതാണ് എന്ന ആശങ്ക നിലനില്ക്കുന്നു. ഇതിനോടൊപ്പം അനുഭവപ്പെടുന്ന മറ്റൊരു പ്രതിഭാസമാണ് പൈപ്പ് പൊട്ടല്‍. വിതരണ ശൃംഖലയുടെ വാലറ്റപ്രദേശങ്ങളായ ചിറ്റൂര്‍, ചേരാനല്ലൂര്‍, ചെല്ലാനം, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി എന്നിവയും കൊച്ചി കോര്‍പ്പറേഷന്റെ പരിധിയില്‍പ്പെട്ട പശ്ചിമകൊച്ചി, തേവര ഫെറി, കോന്തുരുത്തി, ചിലവന്നൂര്‍, പേട്ട മുതല്‍ ഇടപ്പള്ളി, കുന്നുംപുറം പച്ചാളം വടുതല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശുദ്ധജല ദുരുപയോഗം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മോട്ടോര്‍ പമ്പ് സെറ്റ്, ഹാന്റ് പമ്പ് മുതലായ ഘടിപ്പിച്ച് വിതരണ ശൃംഖലയില്‍ നിന്നു വെള്ളം ഊറ്റി എടുക്കുന്നു എന്ന പരാതിയും വ്യാപകമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ വിതരണ ശൃംഖലയില്‍ വായു പ്രവേശിച്ച് മലിനജലം പൈപ്പിനുള്ളില്‍ കടക്കും എന്നുമാത്രമല്ല സുഗമമായ ജലവിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ജലവിഭവവകുപ്പ് ശക്തമായ നടപടികള്‍ എടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. പെരിയാറും ഭാരതപ്പുഴും മറ്റും എന്നും നിറഞ്ഞൊഴുകി കിണറുകളും മറ്റും നിറച്ചിരുന്ന രീതി നശിപ്പിച്ചത് പുഴകളില്‍ മണല്‍ മാഫിയ നടത്തിയ മണലൂറ്റലാണ്. മണല്‍വാരല്‍ ശക്തമായപ്പോള്‍ തന്നെ സമീപവാസികള്‍ കിണറുകളില്‍ ജലനിരപ്പ് താഴുന്നു എന്ന് പരാതിപ്പെട്ടെങ്കിലും മണല്‍മാഫിയ നല്കുന്ന കോഴയുടെ ശക്തി ഈ പരാതികളില്‍ നടപടികള്‍ സ്തംഭിപ്പിച്ചു. മരട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് പൊട്ടിയതിനാല്‍ മൂന്ന് ദിവസമാണ് കുടിവെള്ളം മുടങ്ങിയത്. ആലുവ പമ്പ് ഹൗസില്‍നിന്നും ഇപ്പോള്‍ ആവശ്യമായ ജലം തമ്മനം ഉള്‍പ്പെടെ പല പമ്പ് ഹൗസുകളിലും എത്തുന്നില്ല. തമ്മനം പമ്പ് ഹൗസില്‍ പുതിയ മോട്ടോര്‍ സ്ഥാപിച്ചിട്ടും ആവശ്യത്തിന് ജലം ലഭിക്കാത്തതാണ് പമ്പിംഗിനെ ബാധിച്ചത്. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന് പണിയുന്ന മരട് പ്രോജക്ടിന് 100 മില്യണ്‍ ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷി ഉണ്ടെങ്കിലും പദ്ധതി മാര്‍ച്ച് 15 നകം പ്രാവര്‍ത്തികമാക്കാനാവുമോ എന്നത് സംശയകരമായി നിലനില്ക്കുന്നു. ചെല്ലാനത്ത് പൈപ്പ് ഇടാന്‍ പോലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിന്റെ ഭാഷ്യം പ്രധാന പമ്പ് സ്ഥാപിതമായാല് കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നാണ്. മരട് പ്ലാന്റ് പ്രാവര്‍ത്തികമായാല്‍ വൈപ്പിന്‍ ജലക്ഷാമം അപ്രത്യക്ഷമാകും.
ചെല്ലാനം ദ്വീപ് വാസികള്‍ക്ക് വേണ്ടത് 250 ദശലക്ഷം ലിറ്റര്‍ ജലമാണ്. ജിഡയുടെ 54 കോടിയുടെ ജലവിതരണ പ്രോജക്ടും 98 ശതമാനം പൂര്‍ത്തിയായി. ഇത് പ്രവര്‍ത്തികമാക്കാന്‍ തുടങ്ങിയാല്‍ ഞാറക്കല്‍, ഇളങ്കുന്നപ്പുഴ, നായരമ്പലം പഞ്ചായത്തുകളും ജല സമൃദ്ധമാകും. സംസ്ഥാന ഭൂഗര്‍ഭജല അതോറിറ്റിയാണ് വ്യവസായങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഗാര്‍ഹിക കാര്‍ഷിക ആവശ്യങ്ങള്‍ക്കും കിണറും കുഴല്‍ കിണറും നിര്‍മിച്ചു നല്‍കുന്നത്. ഇപ്പോള്‍ ഇത് സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഈ അതോറിറ്റി രൂപീകൃതമായ ശേഷമാണ് കേരളത്തില്‍ ഭൂഗര്‍ഭജല ചൂഷണം ചുരുങ്ങിയതും അനിയന്ത്രിതമായി കിണറുകള്‍ കുഴിക്കുന്നത് നിയന്ത്രണ വിധേയമായതും. കൊക്കകോള, പെപ്സി തുടങ്ങിയ കുത്തകകളാണ് തദ്ദേശസ്ഥാപനാനുമതി വാങ്ങി ജലചൂഷണം നടത്തിയിരുന്നത്. ഈ അതോറിറ്റി രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഭൂഗര്‍ഭജല അളവ് പരിശോധിക്കുന്നുമുണ്ട്. പ്രകൃതി സൗജന്യമായി തരുന്ന ജലം പോലും കോര്‍പ്പറേറ്റുകള്‍ ചൂഷണം ചെയ്തു വില്‍പ്പന ചരക്കാക്കുമ്പോള്‍ ചൂഷണഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ഭൂഗര്‍ഭജല അതോറിറ്റി സ്വകാര്യവല്‍ക്കരിച്ചാല്‍ ഭൂഗര്‍ഭജലം കുപ്പികളിലാക്കുകയും സാധാരണ ജനങ്ങളുടെ തൊണ്ട വരളുകയും ചെയ്യും. കോര്‍പ്പറേറ്റ് അധിനിവേശം നിത്യോപയോഗ വസ്തുക്കളില്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ജനങ്ങളും ജനനേതാക്കളുമാണ്. പൊതുജനങ്ങള്‍ ചൂഷണ-ദുരുപയോഗ പ്രവൃത്തികളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പ് മുന്നറിയിപ്പും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: