വികസനവീഥിയിലൂടെ മണ്ഡലമെന്ന് സ്ഥലം എംപി ജോസ് കെ. മാണി. എന്നാല്‍ എംപി പറയുന്നതില്‍ പാതിയും പതിരെന്ന് എതിര്‍പക്ഷം. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വന്നു നില്ക്കുമ്പോള് കോട്ടയം മണ്ഡലത്തില്‍ സ്ഥിതി ഇതാണ്. പരമ്പരാഗത റബ്ബര്‍ കര്‍ഷകരാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ജീവനാഡി. ഇവരുടെ നട്ടെല്ലൊടിച്ച റബ്ബര്‍ വിലയിടിവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നം. അഞ്ചുവര്‍ഷംകൊണ്ട് ആയിരത്തിഇരുനൂറ് കോടിയിലേറെ രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയെന്നാണ് എംപിയുടെ അവകാശവാദം. ഇത് നിരത്തി എത്ര ഫ്ലക്സ് വെച്ചാലും ചെറുകിട നാമമാത്ര റബ്ബര്‍ കര്‍ഷകരുടെ കണ്ണീരൊഴുക്ക് തടയാനാവില്ലെന്ന് ബിജെപിയും ഇടതുപക്ഷവും
വിദ്യാഭ്യാസ മേഖലയില്‍ സയന്‍സ് സിറ്റിയും ട്രിപ്പിള്‍ ഐറ്റിയും കേന്ദ്രീയവിദ്യാലയവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമടക്കം 384 കോടിരൂപയുടെ വികസനമാണ് നടപ്പാക്കിയതെന്നാണ് എംപിയുടെ പക്ഷം.
യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളാണ് എംപി നിരത്തുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുമായ അഡ്വ: എന്‍.കെ. നാരായണന്‍നമ്പൂതിരി പറഞ്ഞു. കോഴായില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വ്വഹിച്ച ശിലാഫലകം വെയ്ക്കാന്‍പോലും ഉള്ള സ്ഥലം സയന്‍സ് സിറ്റിക്ക് ഇതുവരെയില്ല. കൃഷിവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ് സയന്സിറ്റിക്കായി കണ്ടെത്തിയത്.
പാലാ മണ്ഡലത്തില്‍തന്നെ ട്രിപ്പിള്‍ ഐറ്റിയുടെ ശിലാസ്ഥാപനത്തിന്റെ ശിലയും എവിടെയാണ് വെച്ചിരിക്കുന്നതെന്നുപോലും പറയാനാകില്ല. ഈ സ്ഥാപനത്തിനുവേണ്ടി ഒരിഞ്ചുഭൂമിപോലും ഏറ്റെടുത്തിട്ടില്ലെന്ന് നാരായണന് നമ്പൂതിരി പറഞ്ഞു.
കുമാരനല്ലൂരും, മൂലേടത്തെയും മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതും ബജറ്റില്‍ തുക വകയിരുത്തിയതും വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ഒ. രാജഗോപാല്‍ റയില്‍വേ സഹമന്ത്രിയായിരുന്ന സമയത്താണ്. ഇതിന്റെ തുടര്‍പ്രക്രിയയെന്ന നിലയില്‍ സ്ഥലമെടുപ്പും മറ്റു കാര്യങ്ങളും നടപ്പിലായത് ഇപ്പോഴാണ്. അതിന്റെ മഹിമയും എംപി സ്വയം ഏറ്റെടുക്കുന്നുവെന്ന് മാത്രം.
ജില്ലയിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളിലും ഇടപെടുകയോ പരിഹാരം കാണാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ജനപ്രതിനിധിയാണ് ജോസ് കെ. മാണിയെന്ന് അദ്ദേഹത്തിനെതിരെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഏറ്റുമാനൂരിലെ എംഎല്‍എയുമായ അഡ്വ: കെ. സുരേഷ്കുറുപ്പ് പറഞ്ഞു. ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്രശ്നം റബ്ബറിന്റെ വിലയില്‍വന്ന അസ്ഥിരതയാണ്. റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുന്നതിനും റബ്ബര്‍ സംഭരിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് എന്തെങ്കിലും നടപടി എടുപ്പിക്കാന്‍ സ്ഥലം എംപിക്ക് കഴിഞ്ഞിട്ടില്ല.
വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറി വലിയ പ്രതിസന്ധിയിലാണ്. ന്യൂസ്പ്രിന്റിന്റെ ഇറക്കുമതിയാണ് പ്രതിസന്ധിക്ക് കാരണം. ഇതില്‍ ഇടപെടാനോ കേന്ദ്രസര്ക്കാരിനെക്കാണ്ട് നടപടി എടുപ്പിക്കാനോ എംപിക്ക് കഴിഞ്ഞിട്ടില്ല. കോട്ടയം മണ്ഡലത്തിന്റെ വികസനത്തിന് ആണിക്കല്ലാകേണ്ടുന്ന എറണാകുളം-കായംകുളം ലൈനിന്റെ ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍പോലും സ്ഥലം എംപി ഒരു നടപടിയുമെടുത്തില്ല. സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: