ന്യൂദല്‍ഹി: തൃശൂര്‍ സീറ്റ് വേണ്ടെന്ന സിറ്റിംഗ് എംപി പി.സി ചാക്കോയുടെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളി. മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ മത്സരിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ സീറ്റില്ലെന്നും രാഹുല്‍ഗാന്ധി നിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.സി ചാക്കോയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.
സിറ്റിംഗ് സീറ്റുകളില്‍ നിന്നും മാറി മത്സരിക്കുന്നതിനുള്ള ദേശീയ തലത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം അഭ്യര്‍ത്ഥന രാഹുല്‍ഗാന്ധി തള്ളിക്കളഞ്ഞിട്ടുണ്ട്. ചാന്ദിനിചൗക്ക് ഉപേക്ഷിക്കാനുള്ള കപില്‍സിബലിന്റെ നീക്കവും ലുധിയാനയില്‍ നിന്നും മാറി മത്സരിക്കാനുള്ള മനീഷ് തീവാരിയുടെ ശ്രമവും രാഹുല്‍ ഗാന്ധി തടഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത പി.സി ചാക്കോ തൃശൂരില്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ തൃശൂരിന് പകരം ചാലക്കുടി സീറ്റിനായി പി.സി ചാക്കോ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: