പബ്ലിക് ഇന്റര്‍നെറ്റ് ഫൗണ്ടേഷന് എന്ന എന്‍ജിഒ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷം ശിക്ഷ ലഭിക്കാവുന്ന അഴിമതിയോ മറ്റു ഗുരുതര കുറ്റകൃത്യങ്ങളോ ചെയ്തിട്ടുള്ള എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ വിചാരണക്കേസ് ചാര്‍ജ് ചെയ്ത് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. എന്തെങ്കിലും കാരണവശാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, വിചാരണ നടത്തുന്ന ജഡ്ജി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് കാരണം ബോധിപ്പിച്ചിരിക്കണം.
ഇന്ത്യന്‍ ഭരണ സംവിധാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് രാഷ്ട്രീയരംഗത്തെ കുറ്റകൃത്യം. കുറ്റകൃത്യ പശ്ചാത്തലമുള്ളവര്‍ക്കും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അനുമതി നല്കുന്നു എന്നുള്ളതാണ് വിരോധാഭാസം. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവാരത്തെക്കുറിച്ചും നിയമനിര്മ്മാണസഭകളിലെത്തുന്ന അംഗങ്ങളുടെ മേന്മയെക്കുറിച്ചും ജനങ്ങളുടെ ഇടയില്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനും നിയമ കമ്മീഷനും ഇതിന് ലളിതമായ ഒരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇവരുടെ വാദത്തില്‍ ഒരു വ്യക്തിയുടെ മേല്‍ ഏതെങ്കിലും കുറ്റകൃത്യം ചുമത്തിക്കഴിഞ്ഞാല്‍ ആ വ്യക്തി ഒരു കാരണവശാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ല. എന്നാല്‍ ഭരണഘടനയും ജനപ്രാതിനിധ്യനിയമവും അനുശാസിക്കുന്നത്, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കപ്പെടണമെന്നാണ്. അതേസമയം കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ഒരു കാരണവശാലും തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. ഇത് നിയമാനുശാസനകള്ക്കും പൊതുജനാഭിപ്രായത്തിനുമിടയ്ക്ക് അകലം സൃഷ്ടിക്കുന്നു.
ഈ വിഷയത്തെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവയൊന്നും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. നിയമമനുസരിച്ച് ഒരു വ്യക്തിയെ കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ നിരപരാധിയായി കാണണമെന്നും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അപരാധിയായി കണക്കാക്കാന്‍ കഴിയില്ലെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വാദിച്ചു. ക്രമസമാധാനം സംസ്ഥാന വിഷയമായതുകൊണ്ട് രാഷ്ട്രീയപ്പക തീര്‍ക്കുന്നതിന് പല സംസ്ഥാനങ്ങളും രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസുകളില്‍ കുടുക്കാറുണ്ട്. കുറ്റം തെളിയിക്കുന്നതിനു മുമ്പ് കോടതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ പരിശോധിക്കാറുണ്ട്.
എന്‍ഡിഎ ഭരണകാലത്ത് സര്‍ക്കാര്‍ ഏതാണ്ട് പകുതിയോളം നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഹീനമായ കുറ്റങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേക ബില്ലുതന്നെ ഗവണ്മെന്റ് തയ്യാറാക്കിയിരുന്നു. ഏതെങ്കിലും വ്യക്തിയുടെ മേല്‍ ഹീനമായ രണ്ടു കുറ്റങ്ങള്‍ ചുമത്തുകയാണെങ്കില്‍ ആ വ്യക്തിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കണമെന്ന തീരുമാനവുമുണ്ടായി. എന്നാല്‍ എന്‍ഡിഎ കൊണ്ടുവന്ന ഈ തീരുമാനത്തെ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു.
എന്താണ് ഇതിനൊരു പരിഹാരം?
ഗവണ്മെന്റിന് ഈ സാഹചര്യത്തില്‍ കാഴ്ചക്കാരനായി നോക്കിനില്ക്കാന് കഴിയുമോ? എന്നാല്‍, സുപ്രീംകോടതി ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിച്ചു. അതനുസരിച്ച് കുറ്റക്കാരനാണെന്ന് തെളിയുംവരെ അയാള്‍ നിരപരാധിയായിരിക്കും. കൃത്രിമ കുറ്റംചുമത്തലുകളില് നിന്ന് അയാളെ സംരക്ഷിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പില്‍നിന്ന് തടയാനും കഴിയില്ല. അതേസമയം രാഷ്ട്രീയപ്രവര്‍ത്തകനോ എംപിക്കോ എംഎല്‍എയ്ക്കോ വിചാരണ താമസിപ്പിക്കുന്നതിന് യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല. ആ വ്യക്തി പൊതുപ്രവര്‍ത്തകനാണെങ്കില്‍ സംശയങ്ങള്‍ക്ക് അതീതനായിരിക്കുകയും വേണം. അയാളുടെ വിചാരണ ദിവസേന നടത്തേണ്ടതും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണം.
ഒരു വ്യക്തി കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ അയാള്‍ നിരപരാധിയാണെന്നുള്ള സങ്കല്‍പ്പം സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുന്നു. ഇതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ സൂക്ഷ്മനിരീക്ഷണത്തിനും വിധേയരാക്കുന്നു. ഞാന്‍ ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ഇത് ശരിയായ ദിശയിലേക്കുള്ള കാല്‍വയ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: