പെരുമ്പാവൂര്‍: പാണിയേലി പോരില്‍ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം വിദ്യാര്‍ത്ഥികളായ പള്ളൂരുത്തി കോന്നോത്ത് റോയിയുടെ മകന് സേവ്യര്‍ പ്രവീണ്‍(19), അരൂര്‍ വെളിയത്ത് പറമ്പ് ജബ്ബാറിന്റെ മകന് മുഹമ്മദ് ജമാല്‍(19) എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.
എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്നലെ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി സംഘം പാണിയേലിയിലേക്ക് പോന്നത്. 10 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബൈക്കിലും കാറിലുമായാണ് ഇവര്‍ ഇന്നലെ ഉച്ചയോടെ ഇവിടെയത്തിയത്.
പാണിയേലിയില്‍ പോരിന് എതിര്‍വശത്ത് കയറ്റുവ പ്രദേശത്തിന് സമീപം മുള്ളന്‍ പാറയില്‍ നിന്നാണ് ഇവര്‍ വെള്ളത്തില്‍ വീണത്. തിരികെ വരുന്ന വഴി മുള്ളന്‍ പാറയില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിന് ശ്രമം നടത്തുന്നതിനിടയില്‍ ഒരാള്‍ കാല് വഴുതി വീഴുകയായിരുന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയിലാണ് രണ്ട് പേരും പുഴയില്‍ വീണത്.
ഇവര്‍ക്കൊപ്പം മുള്ളന്‍പാറ പ്രദേശത്ത് വന്നിരുന്ന മറ്റൊരു സംഘമാണ് വിവരം വനപാലകരെ അറിയിച്ചത്. വനപാലകരും, പോലീസും, ഫയര്‍ഫോഴ്സും എത്തിയെങ്കിലും നാട്ടുകാരാണ് രണ്ട് മൃതദേഹങ്ങളും കരക്കെത്തിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: