ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ ചാനല്‍ വാര്‍ത്തകളില്‍ നിറച്ച എഡിറ്റോറിയല്‍ മേധാവിമാരെ പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിക്കെതിരെ ഇന്ത്യാവിഷന്റെ വാര്‍ത്താ സംപ്രേഷണം തടഞ്ഞ് പ്രതിഷേധം. എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, ന്യൂസ് എഡിറ്റര്‍ ഇ.വി സനീഷ്, ലക്ഷ്മി പദ്മ, രണ്ട് ജൂനിയര്‍ ജേര്‍ണലിസ്റ്റുകള്‍ എന്നിവരെയാണ് ഇന്നലെ ഇന്ത്യാവിഷനില്‍ നിന്നും പുറത്താക്കിയത്.
ഇതോടെ രാവിലെ 11 മണിക്ക് വാര്‍ത്ത വായിക്കുന്നതിനിടെ മാനേജ്മെന്റിന്റെ അഴിമതിക്കെതിരെ പ്രതികരിച്ചവരെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ഒന്നടങ്കം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി വാര്‍ത്താ അവതാരകന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്താ ബുള്ളറ്റിനുകള്‍ മുടങ്ങിയെങ്കിലും രാത്രി 8മണിയോടെ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ദല്‍ഹി ബ്യൂറോചീഫ് ബി.ദിലീപ് കുമാറിനെ എഡിറ്റോറിയല്‍ ചുമതല ഏല്‍പ്പിച്ച് വൈകിട്ടോടെ പത്രാധിപ സമിതി പുനസംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്.ശ്രീജിത്ത്, വി.എസ് ശ്യാംലാല്‍, ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തിനാണ് ചുമതല.
എംപി ബഷീറിന്റെയും കൂട്ടരുടേയും നടപടിയില്‍ ഇന്ത്യാവിഷനിലെ വലിയ വിഭാഗം ജോര്ണലിസ്റ്റുകളും പ്രതിഷേധത്തിലാണ്. ആരുമായും ആലോചിക്കാതെ അഞ്ചുപേര്‍ ചേര്‍ന്ന് സമരം പ്രഖ്യാപിച്ചതാണ് വിവാദമായിരിക്കുന്നത്. രാവിലെ 11 മണിയുടെ തല്‍സമയ വാര്‍ത്ത വായിച്ച അഭിലാഷാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ വാര്‍ത്ത വായിച്ച ശേഷമാണ് സമരപ്രഖ്യാപനമാണെന്ന് അഭിലാഷ് അറിഞ്ഞത്. തുടര്‍ന്ന് ഇന്ത്യാവിഷനിലെ എല്ലാ തൊഴിലാളികളേയും പുറത്താക്കപ്പെട്ടവര്‍ സമരത്തിനായി പ്രേരിപ്പിച്ചെങ്കിലും ദല്‍ഹി, തിരുവനന്തപുരം ബ്യൂറോകളിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ഇതിനെ എതിര്‍ത്തു. വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെച്ച് ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ഇതോടെ പുറത്താക്കപ്പെട്ടവരുടെ സമരപ്രഖ്യാപനം പാളുകയായിരുന്നു.
ഇന്ത്യാവിഷന് മാനേജ്മെന്റ് മേധാവിയും എഡിറ്റോറിയല്‍ മേധാവിയും തമ്മിലുണ്ടായ വ്യക്തിവിരോധമാണ് മാനേജ്മെന്റ് അഴിമതിയെന്ന രീതിയില്‍ പ്രചരിപ്പിച്ച് സമരപ്രഖ്യാപനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സ്ത്രീസംബന്ധമായ തര്‍ക്കം ഉടലെടുത്തതാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമായത്. വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ചാനലിനെ ഉപയോഗിച്ച എഡിറ്റോറിയല്‍ മേധാവിയുടെ നടപടി മുമ്പും വിവാദമായിട്ടുണ്ട്.
അതിനിടെ വാര്‍ത്താവതരണം തടഞ്ഞ പുറത്താക്കപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ സാധ്യതയുണ്ട്. ചാനലിന്റെ വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് മാനേജ്മെന്റിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഢാലോചന, ഐ.ടി നിയമങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യ വകുപ്പുകള്‍ പുറത്താക്കപ്പെട്ടവര്‍ക്കെതിരെ ചുമത്താമെന്നാണ് നിയമോപദേശം. വാര്‍ത്താ ബുള്ളറ്റിനുകള്‍ നിര്‍ത്തിച്ച സംഘം വെബ്സൈറ്റ്,ഫേസ്ബുക്ക് പേജുകളും നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: