കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമൊഴുക്ക് തടയുന്നതിനായി ജില്ലാ കളക്ടര്‍ രൂപീകരിച്ച പ്രത്യേകസംഘം നെടുമ്പാശ്ശേരിയില്‍ 300 കോടി രൂപ വിലമതിക്കുന്ന 20കിലോയുടെ സ്വര്‍ണ്ണക്കട്ടി പിടികൂടി. മുന്‍കൂര്‍ നികുതിയായി ഒരു കോടി രൂപ ഈടാക്കി പിടിച്ചെടുത്ത സ്വര്‍ണ്ണം തിരികെ നല്കി. ഇന്ന് ഒരു കോടി രൂപ അടക്കണമെന്നാണ് വ്യവസ്ഥ. ബുധനാഴ്ച രാത്രി ഏഴരയോടെ ചെന്നൈയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ വീതമടങ്ങിയ 20 ബാറുകള്‍ പിടിച്ചെടുത്തത്. തൃശൂര്‍ ഒല്ലൂര്‍ ആസ്ഥാനമായ സതേണ്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്നു പരിചയപ്പെടുത്തിയ ആന്റണി കോളിന്‍സിനെയാണ് ആദായനികുതി ഓഫീസറായ വിശ്വനാഥപണിക്കരുടെ നേതൃത്വത്തില്‍ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാളുടെ കൈവശം ശരിയായ ബില്ലുകളും മറ്റു രേഖകളും ഉള്ളതിന്റെ വെളിച്ചത്തിലാണ് നികുതി ഈടാക്കി സ്വര്‍ണ്ണം തിരികെ നല്കാന് ഇടയാക്കിയത്. പിടിക്കപ്പെട്ടപ്പോള്‍ ആന്റണി കോളിന്‍സിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 600 കോടി രൂപ വാര്‍ഷിക വിറ്റു വരവുള്ള സ്ഥാപനമാണ് തന്റേതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്, തൃശ്ശൂര്‍, കൊച്ചി ഇവിടങ്ങളില്‍ സ്ഥാപനങ്ങളുളള ഇയാള്‍ നല്കിയ വിവരങ്ങളില്‍ സംശയം തോന്നിയിരന്നു. തൃശ്ശൂരാണ് അസസ്മെന്റ് എന്നാണ് വിവരം നല്‍കിയതെങ്കിലും വിശദമായ അന്വേഷണത്തില്‍ കൊച്ചിയാലാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഒരുകോടി രൂപ മുന്‍കൂര്‍ ആദായമടടക്കാന് നിര്‍ദ്ദേശിച്ചത്. ആദായ നികുതി അടക്കാതെ കാലങ്ങളായി എയര്‍പോര്‍ട്ടിലൂടെ സ്വര്‍ണ്ണം കടത്തിക്കൊണ്ടിരിക്കുന്നതാണ് ഇതിലൂടെ വെളിച്ചത്തു വന്നത് എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം വിളിച്ചുചേര്‍ത്ത കേന്ദ്ര ജീവനക്കാരുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമൊഴുക്കും മറ്റും തടയുന്നതിനായി പ്രത്യേകസേന രൂപീകരിച്ചത്. സ്വര്‍ണം വ്യാപാരാവശ്യത്തിനെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും ഇതിന്റെ സ്രോതസ് ഇനിയും വെളിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: