1962ലെ ഏഴാം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയായിരുന്നു. മുന്‍ ലോകകപ്പുകളിലെ പോലെ 16 ടീമുകളാണ് ഇത്തവണയും ഫൈനല്‍ റൗണ്ടിനെത്തിയത്. ആതിഥേയരായ ചിലിയും നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കി 14 ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചശേഷം ഫൈനല്‍ റൗണ്ടിനെത്തി. യോഗ്യതാ റൗണ്ടില്‍ മൊത്തം 72 മത്സരങ്ങളാണ് നടന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 325 ഗോളുകളും പിറന്നു.
ആതിഥേയര്‍ക്കും നിലവിലെ ചാമ്പ്യന്മാര്ക്കും പുറമെ അര്‍ജന്റീന, ബള്‍ഗേറിയ, ചിലി, കൊളംബിയ, ചെക്കോസ്ലോവാക്യ, ഇംഗ്ലണ്ട്, ഹംഗറി, ഇറ്റലി, മെക്സിക്കോ, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, ഉറുഗ്വെ, സോവിയറ്റ് യൂണിയന്, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ എന്നീ ടീമുകളാണ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച് ഫൈനല്‍ റൗണ്ടിനെത്തിയത്. ഇതില്‍ കൊളംബിയയും ബള്‍ഗേറിയയും കന്നിക്കാരായിരുന്നു.
16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഒന്നില്‍ സോവിയറ്റ് യൂണിയന്, യൂഗോസ്ലാവ്യ, ഉറുഗ്വെ, കൊളംബിയ, ഗ്രൂപ്പ് രണ്ടില്‍ പശ്ചിമ ജര്‍മ്മനി, ചിലി, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, ഗ്രൂപ്പ് മൂന്നില്‍ ബ്രസീല്‍, ചെക്കോസ്ലോവാക്യ, മെക്സിക്കോ, സ്പെയിന്, ഗ്രൂപ്പ് നാലില്‍ ഹംഗറി, ഇംഗ്ലണ്ട്, അര്‍ജന്റീന, ബള്‍ഗേറിയ എന്നീ ടീമുകളും അണിനിരന്നു.
മെയ് 30 മുതല്‍ ജൂണ്‍ 17 വരെ നാല് വേദികളിലായിട്ടാണ് ഫൈനല്‍ റൗണ്ട് അരങ്ങേറിയത്. 32 മത്സരങ്ങള്‍ ആകെ നടന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 89 ഗോളുകളും പിറന്നു. ഗ്രൂപ്പ് നാലില്‍ ജൂണ്‍ മൂന്നിന് ബള്‍ഗേറിയക്കെതിരെ ഹംഗറിയുടെ ഫ്ലോറിയാന്‍ ആല്‍ബര്‍ട്ടാണ് ഈ ലോകകപ്പിലെ ഏക ഹാട്രിക്കിന്ന് അവകാശി.
നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ബ്രസീലിലും തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ഹീറോയായി മാറിയ പെലെയിലുമായിരുന്നു എല്ലാവരുടെയും കണ്ണ്. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ് പിന്‍വാങ്ങിയ പെലെക്ക് പിന്നീട് കളത്തിലിറങ്ങാനായില്ല. മെക്സിക്കോക്കെതിരായ ആദ്യ മത്സരത്തില്‍ സഗല്ലോ നേടിയ ഗോളിന് വഴിയൊരുക്കിയ പെലെ ഒരു ഗോളും നേടി. നാല് പ്രതിരോധനിരക്കാരെ വെട്ടിച്ച് കയറിയശേഷമാണ് പെലെ മെക്സിക്കന്‍ വല കുലുക്കിയത്. ചെക്കോസ്ലോവാക്യക്കെതിരായ മത്സരത്തിനിടെയാണ് പെലെക്ക് പരിക്കേറ്റത്. പെലെക്ക് പകരമായി അമാരില്‍ഡോ ടവരേസാണ് കാനറി നിരയിലെത്തി.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് സോവിയറ്റ് യൂണിയനും, യൂഗോസ്ലാവ്യയും ഗ്രൂപ്പ് രണ്ടില്‍ നിന്ന് പശ്ചിമ ജര്‍മ്മനിയും ചിലിയും ഗ്രൂപ്പ് മൂന്നില്‍ നിന്ന് ബ്രസീലും ചെക്കോസ്ലോവാക്യയും ഗ്രൂപ്പ് നാലില്‍ നിന്ന് ഹംഗറിയും ഇംഗ്ലണ്ടും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ജൂണ്‍ 10ന് നടന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ ചിലി 2-1ന് സോവിയറ്റ് യൂണിയനെയും ചെക്കോസ്ലോവാക്യ 1-0ന് ഹംഗറിയെയും ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെയും യൂഗോസ്ലാവ്യ 1-0ന് പശ്ചിമ ജര്‍മ്മനിയെയും കീഴടക്കി. സെമിയില്‍ ബ്രസീലിന് ചിലിയും യൂഗോസ്ലാവ്യക്ക് ചെക്കോസ്ലോവാക്യയുമായിരുന്നു എതിരാളികള്‍. ജൂണ്‍ 12ന് നടന്ന സെമിയില്‍ ബ്രസീല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലിയെയും ചെക്കോസ്ലോവാക്യ 3-1ന് യൂഗോസ്ലാവ്യയെയും പരാജയപ്പെടുത്തി കിരീടപ്പോരാട്ടത്തിന് കച്ചമുറുക്കി. ജൂണ്‍ 17ന് ഏകദേശം 69,000 കാണികളെ സാക്ഷിനിര്‍ത്തി സാന്റിയാഗോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെക്കോസ്ലോവാക്യയെ തകര്‍ത്ത് ലോകകപ്പ് കിരീടം നിലനിര്‍ത്തി. ഇറ്റലിക്ക് ശേഷം (1934, 1938) ആദ്യമായി അത്തരമൊരു നേട്ടം കുറിക്കുന്ന രാജ്യമെന്ന പെരുമയും ബ്രസീല്‍ സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളായ ഗരിഞ്ച, വാവ, ദിദി തുടങ്ങിയവരുടെ കരുത്തിലാണ് കാനറികള്‍ തുടര്‍ച്ചയായ രണ്ടാം ലോകകിരീടം കൊത്തിപ്പറന്നത്. ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്രസീല്‍ മൂന്നെണ്ണം അടിച്ചത്. ബ്രസീലിന് വേണ്ടി 17-ാം മിനിറ്റില്‍ അമാരില്‍ഡോ, 69-ാം മിനിറ്റില്‍ സിറ്റോ, 78-ാം മിനിറ്റില്‍ വാവ എന്നിവര്‍ സ്കോര്‍ ചെയ്തു. ചെക്കോസ്ലോവാക്യയുടെ ഗോള്‍ 15-ാം മിനിറ്റില്‍ ജോസഫ് മസോപുസ്റ്റായിരുന്നു നേടിയത്. യൂഗോസ്ലാവ്യയെ 1-0ന് തോല്‍പ്പിച്ച് ചിലി മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ബ്രസീലിന്റെ ഗരിഞ്ചക്കായിരുന്നു. കിരീടത്തിലേക്കുള്ള ബ്രസീലിന്റെ പ്രയാണത്തിന് ഊര്‍ജം പകര്‍ന്ന ഗരിഞ്ചയ്ക്ക് അത് അര്‍ഹിച്ച അംഗീകാരമായിരുന്നു. ചെക്കോസ്ലോവാക്യയുടെ ജോസഫ് മസോപുസ്റ്റ് വെള്ളിപ്പന്തും ചിലിയുടെ ലയണല്‍ സാഞ്ചസ് വെങ്കലപ്പന്തും കൈക്കലാക്കി.
ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം ആറു താരങ്ങള്‍ പങ്കുവച്ചു. നാല് ഗോളുകള്‍ വീതം നേടി ബ്രസീലിന്റെ ഗരിഞ്ച, വാവ, ഹംഗറിയുടെ ഫ്ലോറിയാന്‍ ആല്‍ബര്‍ട്ട്, സോവിയറ്റ് യൂണിയന്റെ വാലന്റിന്‍ ഇവാനോവ്, യൂഗോസ്ലാവ്യയുടെ ഡ്രാസന്‍ ജെര്കോവിച്ച്, ചിലിയുടെ ലയണല്‍ സാഞ്ചസ് എന്നിവരായിരുന്നു ആ ഗോള്‍ വേട്ടക്കാര്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുംപേര്‍ ഒരുമിച്ച് ടോപ്സ്കോറര്‍ പദവി പങ്കിട്ടത്. മൂന്നുഗോളുകളുമായി നാല് പേര് വെള്ളി പാദുകവും രണ്ട് ഗോളുകളുമായി 9 പേര് വെങ്കല പാദുകവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: