തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് സിപിഎം സിപിഐ നേതാക്കളുടെ നാക്കിന് നീളം ഏറെയായിരുന്നു. തീയതി അറിഞ്ഞ ശേഷം നാക്കു ചുരുങ്ങി ചുരുങ്ങി നിവര്‍ത്താന്‍ പറ്റാത്ത പരുവത്തിലായി. സഖ്യകക്ഷികളായി കണ്ടെത്തിയവരോരോന്നും കയ്യൊഴിഞ്ഞു. പതിനൊന്നു പാര്‍ട്ടികളുടെ കൈ ഉയര്‍ത്തിപ്പിടിച്ച് ഒരു കൈ നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. പാര്‍ട്ടികളെയോ ഏതെങ്കിലും ശക്തികളെയോ തേടിയലഞ്ഞ് തളര്‍ന്നപ്പോള്‍ വ്യക്തികളെ കിട്ടിയാലും തൃപ്തിപ്പെടുകയായി. വ്യക്തികള്‍ക്ക് ആദര്‍ശനിഷ്ഠയോ അഭിപ്രായ സ്ഥിരതയെങ്കിലുമോ വേണമെന്ന നിര്‍ബന്ധവുമില്ല. കേരളത്തിലാണ് വ്യക്തികളെ പോലും കിട്ടുന്നത്. വല്ലാത്തൊരു വിഷമ വൃത്തത്തില്‍ പെട്ടുഴലുകയാണ് ഇടതുവലതു കമ്മ്യൂണിസ്റ്റുകാര്‍. ദേശീയ കക്ഷി എന്ന അംഗീകാരം നിലനിര്‍ത്താനുള്ള ശ്രമമാണ് ഇനി അവശേഷിക്കുന്നത്. തൂക്കുസഭ വരുമെന്നും തൂക്കമൊപ്പിച്ച് അധികാരത്തിന്റെ ഇടനാഴിയില്‍ കറങ്ങി ആളാകാമെന്ന മോഹവും കെട്ടടങ്ങി. കഴിഞ്ഞ തവണ ലഭിച്ച സീറ്റെങ്കിലും നിലനിര്‍ത്താനുള്ള പ്രയത്നമാണ് ഇപ്പോള്‍ നടക്കുന്നത്.
മൂന്നാംമുന്നണിയെന്ന സിപിഎമ്മിന്റെ എക്കാലത്തേയും സ്വപ്നമാണ് തകരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്ന ഇടതുസഖ്യങ്ങളിലെ തകര്‍ച്ച വലിയ ദുരന്തമായി. പശ്ചിമബംഗാളിലെ ക്ഷീണം കേരളത്തില്‍നിന്നും ലഭിക്കുന്ന സീറ്റുകളിലൂടെ മറികടക്കാമെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ കേരളത്തിലെ ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പിഴച്ചു. പശ്ചിമ ബംഗാളില്‍ നിന്നും സിപിഎമ്മിനു കഴിഞ്ഞ തവണ ലഭിച്ചത് ഒമ്പതു സീറ്റുകള്‍ മാത്രമാണ്. കേരളത്തില്‍ നാലും ത്രിപുരയിലെ രണ്ടു സീറ്റുകളും സിപിഎമ്മിനു ലഭിച്ചു. ഇതിനു പുറമെ എഐഎഡിഎംകെയുടെ പിന്തുണയോടെ കോയമ്പത്തൂരില്‍ നിന്നും ലോക്സഭയിലെത്തി. ഇത്തവണ ജയലളിത സിപിഎമ്മിനെ കൈവിട്ടു. 2005ലെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമ്പോള്‍ ലോക്സഭയില്‍ സിപിഎം അംഗങ്ങളുടെ എണ്ണം 42 ആയിരുന്നു.
കേരളത്തിലേയും പശ്ചിമബംഗാളിലേയും ഒട്ടുമിക്ക സീറ്റുകളും കൈവശം വെച്ചിരുന്ന പാര്‍ട്ടിക്ക് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഇരു സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി കിട്ടി. ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നിവര്‍ക്ക് 2009ല്‍ ബംഗാളില്‍ രണ്ടു വീതം സീറ്റു ലഭിച്ചിരുന്നു. ബംഗാളില്‍ ഇത്തവണ സിപിഎമ്മിനെ കനത്ത തോല്‍വിയാണ് കാത്തിരിക്കുന്നത്. പത്തു സീറ്റ് തികച്ച് ലഭിക്കില്ലെന്ന് എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. കേരളത്തില്‍ മികച്ച വിജയം പ്രതീക്ഷിച്ച പാര്‍ട്ടി ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചുകഴിഞ്ഞു. മൂന്നാംമുന്നണിക്കു വേണ്ടി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ചിലപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായി വരുമെന്ന പ്രതീക്ഷ ഇടയ്ക്ക് കേന്ദ്രനേതൃത്വം വച്ചുപുലര്‍ത്തിയതാണ്. കേരളത്തിലെ ഇടതുമുന്നണിയിലെ പൊട്ടിത്തെറിയും ബംഗാളിലെ ഇടതു സഖ്യത്തിന്റെ ദൗര്‍ബല്യവും പാര്‍ട്ടിക്ക് കനത്ത പ്രഹരമായി. പ്രതീക്ഷ തീര്‍ത്തും തകര്‍ന്നു.
ബംഗാളിലും കേരളത്തിലും സിപിഐ ഇടതുമുന്നണിയില്‍ത്തന്നെ ഉറച്ചു നില്ക്കുമ്പോള് കേരളത്തില്‍ ഇടതുസഖ്യമുപേക്ഷിച്ച ആര്‍എസ്പി ബംഗാളില്‍ സിപിഎമ്മിനൊപ്പമുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് ബംഗാളില്‍ ഇടതു ക്യാമ്പില്ത്തന്നെയാണെങ്കിലും കേരളത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനെതിരെ കൊല്ലത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറില്‍ അഞ്ചില്‍ താഴെ മാത്രം സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്ന ജെ ഡി യുവിനെ മുന്നില്‍ നിര്‍ത്തി നീങ്ങുന്നതില്‍ വലിയ കാര്യമില്ല. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും അസംഗണപരിഷത്തും ബിജെപിയോടൊപ്പം പോയതും ഒറീസയിലെ ബിജു ജനതാദള്‍ വീണ്ടും എന്‍ഡിഎയിലേക്ക് നീങ്ങുന്നതും സിപിഎം നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ സ്ഥിതി ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. ജയലളിതയും മമതയും കൈകോര്‍ക്കുമെന്ന വാര്‍ത്ത പരന്നതോടെ ഏറ്റവും വേവലാതിയിലാകുന്നത് ഇടതുപക്ഷമാണ്. മമതയുള്ള ഏതു മേഖലയും സിപിഎമ്മിന് ബാലികേറാമലയാണ്. ഏറെ പ്രതീക്ഷയും അതിലേറെ അഹങ്കാരവുമായി ബദലുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മുന്നില്‍ അത് ചാപിള്ളയാണെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന മനോവ്യഥ ഊഹിക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: