കൊല്ലം: അഞ്ചുകൊല്ലം പൂര്‍ത്തിയാക്കി അടുത്ത തെരഞ്ഞെടുപ്പിന് അങ്കം കുറിക്കുമ്പോള്‍ പഴയ വാഗ്ദാനപട്ടികകള് തന്നെ വീണ്ടും നിരത്തേണ്ട ഗതികേടിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. കശുവണ്ടിതൊഴിലാളികളുടെ ജില്ല എന്ന കടലാസ് പേരില്‍ തൂങ്ങിയായിരുന്നു കാഷ്യൂബോര്ഡിന്റെ ആസ്ഥാനം കൊല്ലത്തെത്തിക്കും എന്ന വാഗ്ദാനത്തില്‍ മത്സരിച്ച എല്ലാ കക്ഷികളും പിടിമുറുക്കിയത്. കാഷ്യൂകോര്പറേഷന്റെ സെന്ററുകളില്‍ തല്ലാന്‍ കശുവണ്ടി പുറത്ത് നിന്നിറക്കേണ്ട ഗതികേടിലും കാഷ്യൂ ബോര്‍ഡായിരുന്നു മുദ്രാവാക്യം. ആസ്ഥാനം പോയിട്ട് കാഷ്യൂ എന്നെഴുതിയ ഒരു ബോര്‍ഡ് പോലും കൊല്ലത്ത് തൂങ്ങിയില്ലെന്ന് കഴിഞ്ഞകുറി ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പി.രാജേന്ദ്രന് പരിഹസിക്കുന്നത് വെറുതെയല്ല.
അതേസമയം കാഷ്യൂ ബോര്‍ഡിന്റെ വരവുണ്ടായില്ലെന്ന് പരിഹസിക്കാന്‍ ഇടതന്മാര്ക്ക് അവകാശമില്ലെന്ന് മറുഭാഗവും വാദമുയര്‍ത്തുന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ചെയര്‍മാനായ കാഷ്യൂകോര്പറേഷനിലെ അഴിമതിയും പിഎഫ് വെട്ടിപ്പുമടക്കമുള്ള എല്ലാ കെടുകാര്യസ്ഥതകളിലും ഇടതും വലതും ഒറ്റക്കെട്ടാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വയയ്ക്കല്‍ മധു പറയുന്നു.
ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സാഹചര്യവും തുടര്‍ന്നുണ്ടായ നടപടികളും തീരദേശസുരക്ഷ സംബന്ധിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളെ സംശത്തിലാക്കുന്നതാണെന്ന് ബിജെപി നേതാവ് വയയ്ക്കല്‍ മധു പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന വാജ്പേയ് സര്‍ക്കാരിന്റെ നിലപാടുകളുടെ തുടര്‍ച്ചയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കൊല്ലം ബൈപ്പാസും റയില്‍വെ മേല്പാലവുമടക്കം അടുത്തിടെ നടപ്പാക്കപ്പെട്ട വികസന പദ്ധതികളിലെല്ലാം ബിജെപി ഭരണത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കൊല്ലത്തെ മാറ്റുമെന്ന പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് പീതാംബരക്കുറുപ്പ് മുന്‍കൈയെടുത്തതും അഷ്ടമുടിക്കായലില്‍ പ്രസിഡന്റ് ട്രോഫി ജലോത്സവം തുടങ്ങിയതും. എന്നാല്‍ ആ വികസന നേട്ടത്തിന്റെ പേര് കേട്ടാല്‍ ഇപ്പോള്‍ കുറുപ്പ് ഓടിയൊളിക്കുമെന്നാണ് സിപിഎമ്മിന്റെ പരിഹാസം. ടൂറിസത്തിന്റെ അനുകൂലസാഹചര്യങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താത്തതാണ് പരാജയകാരണമെന്ന് ഇടതുമുന്നണിയും ബിജെപിയും ചൂണ്ടിക്കാട്ടുന്നു.
അഷ്ടമുടിക്കായലിന്റെ മലിനീകരണം തടയാന്‍ നടപടിയെടുക്കാത്തവര്‍ കോടികള്‍ ചിലവഴിച്ച് വള്ളംകളി നടത്തുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്. ടൂറിസം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി സ്വന്തം അക്കൗണ്ടില്പെടുത്തിയാണ് പീതാംബരക്കുറുപ്പിന്റെ അവകാശവാദം. എന്നാല്‍ മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ തൊഴിലിനും ജീവിതത്തിനും സുരക്ഷ നല്കുന്നതില് വലിയ പരാജയമാണ് എംപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ളതെന്ന് പി. രാജേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: