തിരുവനന്തപുരം: ഐഎന്‍എല്‍ അടക്കം ഇടതുമുന്നണിയുമായി സഹകരിക്കുന്ന പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവേശം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എല്‍ഡിഎഫുമായി ദീര്‍ഘകാലമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഐഎന്‍എല്‍. എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഐഎന്‍എല്‍ നേരത്തെതന്നെ ഉന്നയിക്കുന്നതാണ്. ഐഎന്‍എല്‍, ഫോര്‍വേഡ് ബ്ലോക്ക്, ജെഎസ്എസ് എന്നീ പാര്‍ട്ടികളുടെ എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തു. ഈ ഘട്ടത്തില്‍ ഈ പാര്‍ട്ടികളെയെല്ലാം സഹകരിപ്പിക്കാമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് എല്‍ഡിഎഫ്് തീരുമാനിച്ചത്. എല്‍ഡിഎഫിന്റെ കേരളത്തിലെ വിജയം കേന്ദ്രത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ആവശ്യമാണെന്നുകണ്ട് ഏതാനും മണ്ഡലങ്ങളില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തീരുമാനത്തില്‍നിന്നും ഐഎന്‍എല്‍ പിന്തിരിയണമെന്നും പിണറായിവിജയന് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
ദേശീയതലത്തില്‍ ഇടതുപക്ഷഐക്യത്തെ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന ഫോര്‍വേഡ് ബ്ലോക്ക് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തുകയും അവര്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസ് യുഡിഎഫ് വിടുകയും എല്‍ഡിഎഫ് വിജയത്തിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുകയാണ്. ഇത് യുഡിഎഫിന് കനത്ത പ്രഹരമാണ്.
ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസിന്റെ നിലപാട് സംസ്ഥാനത്തെ രാഷ്ട്രീയ ധ്രുവീകരണത്തെ ഗുണകരമായി ബലപ്പെടുത്തുമെന്ന് കരുതുന്നതായും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: