തിരുവനന്തപുരം: വികസിത രാജ്യങ്ങളിലേതുപോലെ കേരളത്തിലും പക്ഷാഘാതങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ പക്ഷാഘാത, പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കാനഡയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോളജി പ്രൊഫസറും പക്ഷാഘാത വിദഗ്ദ്ധനുമായ ഡോ.ആന്‍ഡ്ര്യൂ ഡെംചക് പറഞ്ഞു. ഇന്‍ഡ്യന്‍ സ്ട്രോക് അസോസിയേഷന്റെ ഒമ്പതാമത് ദേശീയ സമ്മേളനത്തില്‍ (ഇസകോണ് 2014) പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റ്സ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം പക്ഷാഘാതം തടയല്‍, പക്ഷാഘാത മരുന്നുകളിലെ പുരോഗതി, പക്ഷാഘാതത്തിനിരയായവരുടെ പുനരധിവാസം എന്നീ വിഷയങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. വികസിത രാജ്യങ്ങളില്‍ പക്ഷാഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നവരെ ആശുപത്രികളില്‍ നിന്ന് നേരേ സമഗ്ര പുനരധിവാസ കേന്ദ്രങ്ങളിലേക്കാണ് അയക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി എന്നിവ ഈ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ടാകും. പക്ഷാഘാതം വന്ന് ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ നടത്തുന്ന ഇത്തരം ഇടപെടല്‍ രോഗിയെ പൂര്വ്വസ്ഥിതിയിലെത്തിക്കുന്നതില് വളരെയേറെ സഹായിക്കുമെന്ന് ഡോ. ആന്‍ഡ്ര്യൂ ഡെംചക് ചൂണ്ടിക്കാട്ടി.
ആദ്യമാസത്തില്‍ തന്നെയുള്ള പുനരധിവാസപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. തലച്ചോറിലെ പരുക്കേറ്റ കോശങ്ങളുടെ സമീപത്തുള്ള കോശങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് ഈ സമയത്താണ്. അതുകൊണ്ടുതന്നെ ഈ സമയം ഞരമ്പുകളുടെ വിന്യാസത്തില്‍ ഒരു പുനക്രമീകരണത്തിനുള്ള വര്‍ധിച്ച സാധ്യതയാണുള്ളത്. ഒരു മാസത്തിനുശേഷം പ്രസ്തുത അയല്കോശങ്ങള്ക്ക് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള ശേഷി കുറയുമെന്നും പിന്നീടൊരിക്കലും അതിനുള്ള സാധ്യതയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പക്ഷാഘാതം വന്ന് ഓരോ മണിക്കൂര്‍ കടന്നുപോകുന്തോറും രക്ഷപ്പെടാനുള്ള സാധ്യത പത്തുശതമാനം വീതം കുറയുകയാണെന്ന് ഡോ. ആന്‍ഡ്ര്യൂ ഡെംചക് പറഞ്ഞു. ആദ്യത്തെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലാണെങ്കില്‍ 70 ശതമാനത്തോളം പ്രയോജനകരമായിരിക്കും ചികില്‍സാഫലം. എട്ടു മണിക്കൂറായാല്‍ ഇത് 20 ശതമാനമായി കുറയും. ഇക്കാര്യത്തില്‍ പെട്ടെന്നു പ്രവര്‍ത്തിക്കാനാകുന്ന സ്പെഷ്യലൈസ്ഡ് ആശുപത്രികളും പക്ഷാഘാത വിഭാഗങ്ങളും അത്യാവശ്യമാണന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലോ, ഇന്ത്യയില്‍ തന്നെയുമോ പക്ഷാഘാത പുനരധിവാസത്തില്‍ ശ്രദ്ധയൂന്നുന്ന സ്ഥാപനങ്ങളില്ലെന്ന് ഇസകോണ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ന്യൂറോളജിസ്റ്റുമായ ഡോ. പി.എന്‍.ശൈലജ പറഞ്ഞു. രോഗികളുടെ പ്രാഥമിക സുരക്ഷക്കുതകുന്ന പരിശീലനം നല്‍കാനുള്ള ശ്രമങ്ങള്‍ ശ്രീചിത്രയില്‍ നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
കാനഡയില്‍ നിന്നുള്ള ഡോ. ആന്‍ഡ്രൂ ഡെംചകിനെ കൂടാതെ ഡോ. മയാങ്ക് ഗോയല്‍, ജര്‍മനിയില്‍ നിന്നുള്ള ഡോ. എറിക് ജട്ലര്, ഡോ. തോഴ്സ്റ്റണ്‍ സ്റ്റെയ്നര്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള ഡോ. മാര്‍ക് പാഴ്സണ്‍, ഡോ. ക്രെയ്ഗ് ആന്ഡേഴ്സണ്, ഡോ. റിച്ചാര്‍ഡ് ലിന്‍ഡ്ലി, ഡോ. മാരീ ഹാക്കറ്റ്, അമേരിക്കയില്‍ നിന്നുള്ള ഡോ. മാര്‍ക് ഷിമോവിറ്റ്സ്, ഡോ. ടി.എന്‍. ടുറാന്, ഡോ. അനീഷ് സിംഗാള്‍, ഡോ. സീമന്ത് ചതുര്‍വേദി, ഡോ. മജാസ് മൂണിസ്, ബ്രിട്ടനില്‍ നിന്നുള്ള ഡോ. പീറ്റര്‍ ലാങ്കോണ്‍ തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ വിദഗ്ദ്ധര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 450ല്‍പ്പരം വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം 16ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: