തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിനെതിരായി അടുത്തകാലത്ത് പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ രക്ഷാധികാരി അശോക്സിംഗാള്. ഹിന്ദു ധര്‍മ്മത്തെയും ഹൈന്ദവസ്ഥാപനങ്ങളെയും തകര്‍ക്കാനും അപമാനിക്കാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഠത്തെ അപമാനിക്കാനായി പ്രചരിപ്പിക്കുന്ന പുസ്തകം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ധര്മ്മത്തിനെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനെ കുറിച്ചാലോചിക്കുന്നതിന് ഈ മാസം 23ന് ഹിന്ദുസംഘടനാ നേതാക്കളുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഹൈന്ദവ മഠാധിപരുടെയും യോഗം കൊച്ചിയില്‍ നടക്കും. ഹിന്ദുത്വത്തിനെതിരായി നടക്കുന്ന കടന്നാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. സ്വാമി ജയേന്ദ്രസരസ്വതിക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
കുറ്റമാരോപിക്കപ്പെട്ടപ്പോള്‍ മത്സരിച്ചു വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ പക്ഷേ, അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടത് വാര്‍ത്തയാക്കിയതേയില്ല. വത്തിക്കാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഒപ്പസ് ഡൈ’ എന്ന സംഘടന ഹൈന്ദവസ്ഥാപനങ്ങളെ തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കുന്നവരാണ്. ഈ ഉദ്ദേശ്യത്തോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇവര്‍ വ്യാപകമായി സാമ്പത്തികം എത്തിക്കുന്നുണ്ട്. തീവ്രവാദസംഘടനകള്ക്കാണ് ഇത് കൂടുതലായും ലഭിക്കുന്നത്. ‘ഒപ്പസ് ഡൈ’യുടെ ഇന്ത്യയിലെ ഓഫീസ് ദല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദവും ഹിന്ദുവിരുദ്ധതയും പ്രചരിപ്പിക്കുന്ന ചില ചാനലുകള്‍ക്കും ഈ പണം എത്തുന്നുണ്ട്. ഇപ്പോള്‍ അമൃതാനന്ദമയി മഠത്തിനെതിരായുള്ള വ്യാജ ആരോപണങ്ങളും ഇതിലൂടെ ഉണ്ടായതാണെന്ന് അശോക്സിംഗാള് പറഞ്ഞു. അമൃതാനന്ദമയിമഠത്തിന്റെ വളര്‍ച്ചയിലും അവര്‍ക്കു ലഭിക്കുന്ന പിന്തുണയിലും അസൂയാലുക്കളായ ചിലരുടെ സഹായവും ആരോപണങ്ങള്‍ക്കു പിന്നിലുണ്ട്. കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ജിവകാരുണ്യ, ആരോഗ്യ, സേവനപ്രവര്‍ത്തനങ്ങള്‍ അമൃതാനന്ദമയിമഠം നടത്തുന്നു. അതുകാണാതെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം.
മുസ്ലീം ജനവിഭാഗത്തില്‍ 90ശതമാനവും സമാധാനപ്രിയരാണെന്ന് സിംഗാള്‍ അഭിപ്രായപ്പെട്ടു. ജിഹാദികളാണ് പ്രശ്നകാരികള്‍. നിക്ഷിപ്ത താല്പര്യക്കാരായ ചില രാഷ്ട്രീയക്കാര്‍ അവരെ സഹായിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഗുജറാത്തില്‍ കലാപങ്ങളുണ്ടാകുന്നില്ല. ജിഹാദികള്‍ക്കെതിരെ നടപടി ശക്തമാക്കിയതിനാലാണത്. ഇന്ത്യയിലെ ഹൈന്ദവസ്ഥാപനങ്ങള്ക്കെതിരെ കരുതിക്കൂട്ടിയുള്ള നീക്കമാണ് ജിഹാദികളും നടത്തുന്നത്. അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതു പോലെ മാധ്യമസ്ഥാപനങ്ങളെയും കൂട്ടുപിടിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. ഈ ആരോപണങ്ങളിലൂടൊന്നും ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അസോക്സിംഗാള് പറഞ്ഞു. മഠത്തിനെതിരെ വ്യാജവാര്‍ത്ത നല്കിയ ചാനലുകള്‍ക്കെതിരെയും നടപടി ഉണ്ടാകണം. പുസ്തകത്തെക്കുറിച്ചോ, പ്രസാധകരെ കുറിച്ചോ കാര്യമായ അന്വേഷണം നടത്താതെയാണ് മാധ്യമങ്ങള്‍ പ്രേക്ഷകരെ തെറ്റിധരിപ്പിച്ചത്. പുസ്തകം പിന്‍വലിക്കുന്നതുവരെ നിയമനടപടികളുമായി മുന്നോട്ടു പോകും. വ്യാജ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ മൂന്ന് സ്ഥലത്ത് ക്രിമനല്‍ കേസ് നല്‍കും. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഹൈന്ദവരുടെ ഒന്നിച്ചുള്ള മുന്നേറ്റമാണ് ഉണ്ടാകേണ്ടതെന്നും അശോക്സിംഗാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: