ന്യൂദല്‍ഹി: നരേന്ദ്രമോദിക്ക് മാധ്യമങ്ങള്‍ അമിത പ്രധാന്യം നല്‍കുകയാണെന്നും ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടയ്ക്കുമെന്നും അരവിന്ദ് കേജ്രിവാളിെന്റ ഭീഷണി. മോദി മാധ്യമങ്ങളെ മുഴുവന്‍ വന്‍തുകയ്ക്ക് വിലയ്ക്ക് വാങ്ങിയതായും കേജ്രിവാള് ആരോപിച്ചു.
പതിനായിരം രൂപ വീതം പ്രവേശന ഫീസ് വാങ്ങി എഎപി നാഗ്പൂരില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ മാധ്യമങ്ങള്‍ക്കെതിരെ കേജ്രിവാള് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഒരു ചാനലാണ് പുറത്തുവിട്ടത്.
കേജ്രിവാളിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ദൃശ്യമാധ്യമ എഡിറ്റര്‍മാരുടെ സംഘടനയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് കേജ്രിവാള് തിരുത്തി. എന്തായാലും ഗുജറാത്ത്-മഹാരാഷ്ട്ര പര്യടനം കേജ്രിവാളിനും കൂട്ടര്‍ക്കും ദുരന്തമായി മാറിയിരിക്കുകയാണ്.
ഒരു വര്‍ഷമായി മോദി അവിടെ, മോദി ഇവിടെ എന്ന വാര്‍ത്തകള്‍ മാത്രമാണുള്ളത്. ചില ചാനലുകള്‍ പറയുന്നു രാമരാജ്യം വരുന്നു, അഴിമതി ഇല്ലാതാകും എന്നൊക്കെ. ചാനലുകള്‍ക്ക് പണം നല്‍കിയാണ് ഇത്തരം വാര്‍ത്തകളെല്ലാം. എഎപി അധികാരത്തിലെത്തിയാല്‍ ഇത്തരം വാര്‍ത്തകള്‍ നല്കിയ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
കേജ്രിവാളിന്റെ വിവാദ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ഇത്തരത്തിലുള്ള ആരോപണത്തിലൂടെ സ്വന്തം ദൗര്‍ബല്യം കേജ്രിവാള് വെളിപ്പെടുത്തിയിരിക്കുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുള്ള ശ്രമമാണ് കേജ്രിവാള് നടത്തുന്നത്. സ്വയം നിയന്ത്രണം പാലിച്ചാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഇഎ പ്രസിഡന്റ് ഷാസി സമാനും ജനറല്‍ സെക്രട്ടറി എന്‍.കെ സിങ്ങും പ്രസ്താവനയില്‍ പറയുന്നു.
കേജ്രിവാളിന്റേയും കൂട്ടരുടേയും ഫാസിസ്റ്റ് മുഖമാണ് പുറത്തായിരിക്കുന്നതെന്നും അടിയന്തിരാവസ്ഥക്കാലത്തിനു സമാനമായ സാഹചര്യത്തിനാണ് അവരുടെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി. നഗരമാവോയിസമാണ് ആംആദ്മി പാര്‍ട്ടി നടപ്പാക്കുന്നതെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
കേജ്രിവാള് കോണ്‍ഗ്രസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. രാഹുല്ഗാന്ധിയേപ്പറ്റിയോ കോണ്ഗ്രസിനേപ്പറ്റിയോ കെജ്രിവാള് യാതൊന്നും പറയുന്നില്ല. നരേന്ദ്രമോദിയെ കുറ്റംപറഞ്ഞ് മെയിലേജുണ്ടാക്കാനാണ് കേജ്രിവാളിന്റെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി.
മാധ്യമങ്ങളാണ് കേജ്രിവാളിന് നായക പരിവേഷം നല്കി ഉയര്‍ത്തിക്കാട്ടിയത്. അതേയാള്‍ തന്നെ മാധ്യമങ്ങളെ ജയിലിലടയ്ക്കുമെന്ന് പറയുമ്പോള്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്ന് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. സംഭവം വിവാദമായതോടെ വാക്കുകള്‍ നിഷേധിച്ച് പതിവുപോലെ അരവിന്ദ് കെജ്രിവാള് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: