കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീ ദേവിക്കും ആശ്രമത്തിനുമെതിരെ നടക്കുന്ന കുറ്റാരോപണങ്ങളിലും അന്താരാഷ്ട്ര ഗൂഢാലോചനയിലും പ്രതിഷേധിച്ച് ധീവരസഭ സംസ്ഥാനമൊട്ടാകെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, പുതിയകാവ്, ഭരണിക്കാവ് മേഖലകളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വള്ളങ്ങള്‍ നീറ്റിലിറങ്ങിയില്ല. വൈകിട്ട് കരുനാഗപ്പള്ളിയില്‍ നടന്ന ബഹുജന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജനകീയ പ്രതിഷേധ റാലി ലാലാജി ജംഗ്ഷനില്‍ സമാപിച്ചു.
പഴയ മുറം കൊണ്ട് സൂര്യനെ മറയ്ക്കുന്നത് പോലെയാണ് അമ്മയെ അപകീര്‍ത്തിപ്പെടുത്തികൊണ്ട് മഠത്തെയും സനാതനധര്‍മത്തെയും ഇല്ലായ്മ ചെയ്യാനുള്ള സംഘടിതമായ ശ്രമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ ധീവരസഭ സംഘടിപ്പിച്ച പ്രതിഷേധമഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ഈ കൂട്ടായ്മ ഒന്നുമാത്രം മതി പ്രതിലോമശക്തികള്ക്കുള്ള മറുപടി. ശ്രീരാമന് ധര്‍മം പുലര്‍ത്താന്‍ രാവണന് വേണ്ടിവന്നു. അമ്മ കേരളത്തില്‍ വലിയ മാറ്റം വരുത്തുവാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. ഹൈന്ദവമഠങ്ങള്‍ക്കും ഹൈന്ദവാചാര്യര്ക്കും നേരെ ആദ്യമായല്ല ഇത്തരം ശ്രമം നടക്കുന്നത്. എന്നാല്‍ ഇത് അവസാനത്തേതാകണം. അമ്മയെയും സനാതനധര്‍മത്തെയും അടിയോടെ പിഴുതെറിയാനുള്ള ശ്രമമാണ് നടക്കുന്നത്. മഠത്തിനെതിരെ ഉന്നയിച്ചിട്ടുള്ളത് അടിസ്ഥാനമുള്ള ആരോപണങ്ങളല്ല. അമ്മക്ക് മാത്രമല്ല ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും ആചാര്യന്മാര്‍ക്കുമെതിരെ വരെ ഗൂഡാലോചന നടന്നുകൊണ്ടിരിക്കുന്നു. നമ്മെ അടക്കിഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഹിമാലയം കണ്ടല്ല പേടിച്ചത്. നമ്മുടെ വേദങ്ങളും ദര്‍ശനങ്ങളും ആചാര്യന്മാരും തപശക്തിയുമാണ് അവരെ വിറളിപിടിപ്പിച്ചത്. സനാതനധര്‍മത്തിന്റെ അടിത്തറ ഇളക്കത്തക്ക തരത്തിലുള്ള വിദ്യാഭ്യാസമാണ് നിര്‍ഭാഗ്യവശാല്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സന്യാസിമാരെ കണ്ടാല്‍ യാചകരാണെന്ന് പറയുംവിധം തലമുറയെ സൃഷ്ടിച്ച വിദ്യാഭ്യാസമാണ് ഇന്നത്തെത്. ഗെയ്ലിനെ വിളിക്കേണ്ടത് ട്രേഡ് വെല്‍ അഥവാ കച്ചവടക്കാരി എന്നാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ധീവരസഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആശ്രമനടത്തിപ്പില് ദുരൂഹത ആരോപിക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ അമ്മക്ക് ലഭിക്കുന്ന പ്രസിദ്ധിയും ലഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര ബഹുമതിയും ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നില്‍. ഭാരതസംസ്കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരുന്ന അമ്മയെ ഒഴിവാക്കാനുള്ള പരിശ്രമമാണ് ഇതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: