വേണുഗോപാല്‍ പ്രചാരണം നിര്‍ത്തി
ആലപ്പുഴ: കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും സരിതയും ഒത്തുള്ള വീഡിയോ തന്റെ കൈവശമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രചരണത്തിന് തിരിച്ചടിയായി. ഇത് ഉടന്‍ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന് ഭീഷണിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് പാളയത്തില്‍ ഞെട്ടലായി. ഇതേത്തുടര്‍ന്ന് ഇന്നലെ എസ്ഡി കോളേജിലെ പ്രചരണത്തില്‍ നിന്ന് കെ.സി.വേണുഗോപാല്‍ പിന്മാറി.
കേസിന്റെ തുടക്കത്തില്‍ തന്നെ കെ.സി.വേണുഗോപാലിന് സരിതയുമായി ബന്ധമുണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവത്രെ. ഇന്നലെ കെ.സി.വേണുഗോപാല്‍ തന്റെ പ്രചരണം ആരംഭിച്ചത് ആലപ്പുഴ നഗരത്തിലെ വനിതാ കോളേജില്‍ നിന്നായിരുന്നു. അവിടുത്തെ പ്രചരണത്തിന് ശേഷം ആലപ്പുഴ സനാതനധര്‍മ കോളേജിലേക്ക് പ്രചരണത്തിന് പോകാനിരിക്കെയാണ് വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് ചിലര്‍ പ്രതിഷേധത്തിന് തയാറെടുത്തിരിക്കുകയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കി വേണുഗോപാല്‍ സ്ഥലംവിട്ടു.
സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന് പ്രചരണ രംഗത്ത് നിന്നും പിന്മാറിയതായും സൂചനയുണ്ട്. തനിക്ക് ആലപ്പുഴയിലോ വയനാടോ കാസര്‍കോടോ സീറ്റ് നല്‍കാമെന്ന എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് ഷാനിമോളുടെ പരാതി. കഴിഞ്ഞ 15 വര്‍ഷമായി ആലപ്പുഴക്കാരനല്ലാത്ത കെ.സി.വേണുഗോപാല്‍ ആലപ്പുഴക്കാരായ പ്രവര്‍ത്തകരുടെ അവസരം നഷ്ടപ്പെടുത്തി മത്സരിക്കുന്നതില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്.
ഷാനവാസിനെതിരെ കയ്യേറ്റ ശ്രമം
മാനന്തവാടി : തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനിലെത്തിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം.ഐ.ഷാനവാസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കണ്വെന്ഷന് നടന്ന മാനന്തവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഷാനവാസ് പ്രസംഗിക്കാന്‍ ഏഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂക്കി വിളിച്ച് പ്രസംഗം തടസ്സപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടിട്ടും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിഞ്ഞില്ല.
പ്രതിഷേധം കനത്തതോടെ ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പാഞ്ഞടുത്ത് കയ്യേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന് എംപി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ല. അകത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.
എംപി തിരികെയെത്തിയിലെങ്കില് ടൗണില്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന് ഷാനവാസിനെ അനുകൂലിക്കുന്നവര്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം തിരികെയത്തി. എംപിയുടെ പ്രസംഗം കഴിഞ്ഞതോടെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് എഴുന്നേറ്റ് നിന്ന് ഷാനവാസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. നാട്ടുകാര്‍ക്കാര്‍ക്കും വേണ്ടാത്ത എംപി യെ തങ്ങള്‍ക്കും വേണ്ടെന്ന് വേദിയിലുളള നൂര്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി അദ്ദേഹം പ്രഖ്യാപിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച പല ഫണ്ടുകളും എംപി മനപൂര്‍വ്വം ക്യാന്‍സല്‍ ചെയ്ത് വക മാറ്റി എന്നായിരുന്നു അവരുടെ ആരോപണം. അഞ്ച് കൊല്ലത്തെ ഷാനവാസിന്റെ പ്രവര്‍ത്തനം വട്ടപ്പൂജ്യമാണെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഇതിന് മറുപടിയായി തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും തനിക്ക് ഒരവസരംകൂടി നല്‍കണമെന്നും ഷാനവാസ് അപേക്ഷിച്ചു. തുടര്‍ന്നാണ് യോഗം പുനരാരംഭിച്ചത്.
മന്ത്രി ജയലക്ഷമി സ്ഥലത്തുണ്ടായിട്ടും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഷാനവാസിനെതിരെ വയനാട്ടില്‍ പലഭാഗത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട് റെയില്‍വേ, രാത്രി യാത്രാ നിരോധനം വയനാടിനുള്ള പ്രത്യേക പാക്കേജ് മുതലായവയില്‍ നിന്ന് എംപി ഒളിച്ചോടിയതായി പോസ്റ്ററില്‍ ആരോപിച്ചിരുന്നു.
സരിതയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തികൊടുത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിലും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നീരസം പോസ്റ്ററുകള്‍ വഴി പുറത്തുവന്നു. യൂത്ത് ലീഗ് ജില്ലാ നേതൃത്വം ജില്ലയില്‍ പത്രസമ്മേളനം നടത്തി ഷാനവാസിനെ മല്സരിക്കാനനുവദിക്കില്ലെന്നും മത്സരിച്ചാല്‍ പരാജയപെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി
കണ്ണൂര്‍: യുഡിഎഫ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഒഴിവാക്കി. ഇന്നലെ കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടന്ന കണ്വെന്ഷന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. സരിതാ നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാല്‍സംഗ കുറ്റമാരോപിച്ച് നല്കിയ പരാതി പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ സ്റ്റേഷനിലെ പോലീസ് കേസെടുത്തിരുന്നു. ബലാല്‍സംഗ കേസില്‍ പ്രതിയായ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ഡിവൈഎഫ്ഐക്കാര്‍ അദ്ദേഹത്തെ തടഞ്ഞ് വെച്ച് ആക്രമിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയെ പ്രചരണത്തിനിറക്കിയാല്‍ ദോഷം ചെയ്യുമെന്ന കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. അബ്ദുള്ളക്കുട്ടിയുടെ സ്ഥിരം സംരക്ഷകനായ കെ.സുധാകരനാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് വാദിച്ചത്. ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു സുധാകരന് നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമോ എന്ന കാര്യം അബ്ദുള്ളക്കുട്ടിക്ക് തന്നെ തീരുമാനിക്കാമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
പയ്യാമ്പലത്തെ ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ്സ് യോഗത്തില്‍ അബ്ദുള്ളക്കുട്ടി പങ്കെടുക്കുന്ന വിവരം ഡിവൈഎഫ്ഐക്കാരെ അറിയിച്ചത് ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവാണെന്ന് സൂചനയുണ്ട്. രഹസ്യ യോഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. അത്തരത്തിലുള്ള യോഗത്തില്‍ കയറിയാണ് ഡിവൈഎഫ്ഐക്കാര്‍ എംഎല്‍എയെ കയ്യേറ്റംചെയ്തത്. ഇതിന് കെ.സുധാകരന്റെ മൗനാനുവാദവുമുണ്ടായിരുന്നു. തന്റെ ആശ്രിതനായ യൂത്ത് നേതാവിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുള്ള സുധാകരന്റ നാടകമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ നടന്നതെന്നും സൂചനയുണ്ട്.
അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസ്സില്‍ ലഭിക്കുന്ന പരിഗണനയെ തുടക്കം മുതല്‍ തന്നെ എതിര്‍ത്ത നിരവധി നേതാക്കള്‍ കോണ്ഗ്രസ്സിനകത്തുണ്ട്. എന്നാല്‍ കെ.സുധാകരന്റെ സംരക്ഷണമുള്ളതിനാലാണ് പരസ്യമായി ആരും പ്രതികരിക്കാതിരുന്നത്. സുധാകരന് അബ്ദുള്ളക്കുട്ടിയെ കൈവിട്ടതോടെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ കൂടുതല്‍ പ്രതികരണങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: