വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായിരുന്ന ദേവയാനി ഖോബ്രഗഡെ വിസ തട്ടിപ്പ് കേസില്‍ കുറ്റക്കാരിയല്ലെന്ന് ന്യൂയോര്‍ക്കിലെ കോടതി കണ്ടെത്തിയതിന് പിന്നാലെ അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ്.
കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷന് ദേവയാനിക്കെതിരെ സമ്മര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടപടി.
വീട്ടുജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് ദേവയാനിക്കെതിരായ പ്രോസിക്യൂഷന് കുറ്റം. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇന്ത്യന്‍ വംശജനായ യു.എസ് പ്രോസിക്യൂട്ടര്‍ പ്രീത് ഭരാരയുടെ ഓഫീസാണ് 21 പേജുള്ള പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
അറിഞ്ഞുകൊണ്ടാണ് ദേവയാനി ജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി നല്‍കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതോടെ നയതന്ത്ര പരിരക്ഷ ഇല്ലാതെ അമേരിക്കയില്‍ എത്തിയാല്‍ ദേവയാനിയെ അറസ്റ്റു ചെയ്യും.
ദേവയാനിക്കെതിരെ ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ഐക്യരാക്ഷ്ട്ര സഭയുടെ ഓഫീസിലേക്ക് ദേവയാനിയെ മാറ്റിയിരുന്നു.
ഇതിനാലാണ് ദേവയാനിക്കെതിരായ കുറ്റപത്രത്തില്‍ നിന്നും അവര്‍ ആദ്യം ഒഴിവായത്. ദേവയാനി വിഷയത്തില്‍ ഇന്ത്യയും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ തോതിലുള്ള അകല്‍ച്ചയാണ് ഉടലെടുത്തത്.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ദേവയാനിയുടെ അഭിഭാഷകനായ ദാനീയേല്‍ അര്‍ഷാക്ക് ഇ-മെയിലൂടെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: