അതുകണ്ട് കോപിച്ച കാളിയന് ഉയര്‍ത്തിപ്പിടിച്ച ആയിരം ഫണങ്ങളില്‍ നിന്ന് വിഷം ചീറ്റിക്കൊണ്ട് ഭഗവാനെ ചുറ്റിവരിഞ്ഞ് തളിര്‍മേനിയുടെ എല്ലാ ഭാഗത്തും ദംശിച്ചു. കൃഷ്ണനെ കാണാതെ കൂട്ടുകാരും പശുക്കളും അവിടെയെത്തി. അവിടെ ഭഗവാന് കാളിയന്റെ ബന്ധനത്തില്‍ നിന്ന് വേര്‍പെട്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ കാളിയന്റെ ഫണങ്ങളുടെ പുറത്തുചാടിക്കയറി നൃത്തം ചെയ്യുവാന്‍ തുടങ്ങി. തളയും വളയും കുലുങ്ങത്തക്കവണ്ണമുള്ള ദ്രുതചലനങ്ങളോടെ ഭഗവാന് നൃത്തം ചെയ്തപ്പോള്‍ കാളിയന്റെ ഫണങ്ങള്‍ ചതഞ്ഞു. അവയില്‍ നിന്നും രക്തം വമിച്ചു. കാളിയന് അവശനായി. അതുകണ്ട കാളിയന്റെ പത്നിമാര്‍ ഭഗവാനെ അഭയം പ്രാപിച്ചു. അഹങ്കാരം നശിച്ച കാളിയന് ഭഗവാനെ നമസ്കരിച്ചു. സമുദ്രമധ്യത്തിലുള്ള രമണകമെന്ന ദ്വീപില്‍ പോയി വസിക്കാന്‍ ഭഗാവന് നിര്‍ദ്ദേശിച്ചു. ഗരുഡന് ഇനി ഉപദ്രവിക്കുകയില്ല എന്ന ഉറപ്പും ഭഗവാന് കാളിയന് കൊടുത്തു. (നാരായണീയം 54, 55, 56 ദശകങ്ങള്‍ ഈ ലീല വിവരിക്കുന്നു.)
286. പരിപീതദവാനലഃ – കാട്ടുതീയെ കുടിച്ചവന്. കാളിയമര്‍ദ്ദനം കഴിഞ്ഞപ്പോള്‍ നേരം സന്ധ്യയായി. അതുകൊണ്ട് വ്രജത്തിലേക്ക് പോകാതെ ഗോപന്മാരും കുട്ടി കളും കാലികളുമെല്ലാം യമുനാതീരത്തുള്ള വനത്തില്‍ ഉറങ്ങാന്‍ തീരുമാനിച്ചു. രാത്രിയില്‍ ചുറ്റും കാട്ടുതീ പടര്‍ന്നുപിടിച്ചു. ഗോപന്മാര് ഉണര്‍ന്ന് സംഭ്രമത്തോടെ കൃഷ്ണനെയും ബാലരാമനെയും വിളിച്ചുകരഞ്ഞു. കാടാകെ പടര്‍ന്നുപിടിച്ച കാട്ടുതീയെ ബാലനായ കൃഷ്ണന് കുടിച്ചു. തീയണഞ്ഞു. ആശ്വസിച്ച ഗോപന്മാര് ഭഗവാനെ സ്തുതിച്ചു. കാലികള്‍ ഭഗവാനെ തൊട്ടുരുമ്മി നന്ദി അറിയിച്ചു. (നാരായണീയം 56-ാം ദശകം മൂന്നു ശ്ലോകങ്ങളിലായി ഈ ലീല സംഗ്രഹിച്ചിട്ടുണ്ട്.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: