തൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നടന് ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് സിപിഎം ഇറക്കിയ ക്രിസ്ത്യന്‍ കാര്‍ഡ് പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു. ഒരു സിനിമാ നടനെ സ്ഥാനാര്ത്ഥിയാക്ക മെന്നായിരുന്നു പാര്‍ട്ടി താല്പര്യമെങ്കില് എന്ത്കൊണ്ട് കലാഭവന്‍ മണിയെ പരിഗണിച്ചില്ലായെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. കലാഭവന്‍ മണി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ് എന്ന് മാത്രമല്ല പട്ടികജാതി വിഭാഗത്തില്‍പെട്ടയാളുമാണ്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളയാള്. ഇന്നസെന്റ് വോട്ട് ചോദിക്കുവാന്‍ വീട്ടിലെത്തിയപ്പോള്‍ മണി എതിരേറ്റത് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിയോടെയായിരുന്നു. ഇത് വിളിച്ച് പരിചയമില്ലാത്ത ഇന്നസെന്റ് ആദ്യം ഒന്ന് ഞെട്ടുകയും ചെയ്തു. എന്നും വിപ്ലവഗാനങ്ങളിലൂടെയും നാടന്പാട്ടുകളിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആവേശം പകര്‍ന്നിരുന്ന മണി അവഗണിക്കപ്പെട്ടത് സിപിഎമ്മിന്റെ പച്ചയായ ക്രിസ്ത്യന്‍ വര്ഗ്ഗീയക്കളിമൂലമാണെന്നാണ് ഇപ്പോള്‍ വിമര്‍ശനം.
തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ മണിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന ചര്‍ച്ചകള്‍ ചാലക്കുടിയില്‍ ഉയര്‍ന്നിരുന്നു. മണി പരസ്യമായി പ്രതികരിച്ചില്ലെന്ന് മാത്രം. പണ്ട് സംസ്ഥാന ചലചിത്ര അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞ് പത്രക്കാര് അഭിമുഖം നടത്തിയശേഷം അവാര്‍ഡില്ലെന്ന് വന്നപ്പോള്‍ ആശുപത്രിയിലെ പേവാര്‍ഡില്‍ കിടക്കേണ്ടി വന്ന അനുഭവം ഉള്ളതിനാല്‍ ഒന്നും പുറമേക്ക് കാണിച്ചില്ല. എന്നാല്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷ മണിക്കും നാട്ടുകാര്‍ക്കും ഉണ്ടായിരുന്നു.
പക്ഷേ, ചാലക്കുടി മണ്ഡലത്തില്‍ വോട്ട് പോലും ഇല്ലാത്ത തനി സത്യക്രിസ്ത്യാനിയായ നടന് ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. മണിയും നാട്ടുകാരും സുഹൃത്തുക്കളും ദുഃഖം ഉള്ളിലൊതുക്കി പിന്‍വലിഞ്ഞു. പലരും ഇന്നസെന്റിനെ അഭിനന്ദിച്ചപ്പോള്‍ മണി ഒന്നും ഉരിയാടിയില്ല. തന്നെ കാണാന്‍ വന്ന ഇന്നസെന്റിനെ പാര്‍ട്ടി മുദ്രാവാക്യം മുഴക്കിയാണ് മണി സ്വാഗതം ചെയ്തതെന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും 71,679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി. ധനപാലന് വിജയിച്ചത്. ഇത്തവണ സ്ഥാനാര്‍ത്ഥി ധനപാലന് തന്നെയായിരിക്കുമെന്നും ഈ മുക്കല്‍ ലക്ഷം ഭൂരിപക്ഷത്തെ ക്രൈസ്തവ വോട്ടിലൂടെ മറികടന്ന് വിജയിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. പത്മജാവേണുഗോപാലിനെ ലോനപ്പന് നമ്പാടന് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച കഥയായിരുന്നു ഇവരുടെ മനസ്സില്‍. അതേ കളിതന്നെയായിരുന്നു ഇത്തവണയും പയറ്റുവാന്‍ ഒരുങ്ങിയത്. ഇക്കാര്യം ഇന്നസെന്റ് തന്നെ പറഞ്ഞിരുന്നു. താന്‍ ലോനപ്പന് നമ്പാടന് മാഷിനെപോലെയാണ് അത്പോലെ കണ്ടാല്‍ മതിയെന്നു പറയാനും ആലഞ്ചേരിപിതാവിനെ ചെന്നുകണ്ട് കൈമുത്തി അനുഗ്രഹം വാങ്ങുവാനും അവിടെ കൂടിയിരുന്നവരുടെ മുന്നില്‍ സുറിയാനിയില്‍ കുര്‍ബാന ചൊല്ലി തന്റെ ക്രിസ്ത്യന്‍ പാരമ്പര്യം പരസ്യമായി പ്രഖ്യാപിക്കുവാനും ഇന്നസെന്റിന് മടിയുണ്ടായിരുന്നില്ല. പക്ഷെ കോണ്‍ഗ്രസില്‍ അരങ്ങേറിയ അപ്രതീക്ഷിത നാടകംമൂലം കെ.പി. ധനപാലന് തൃശൂരിലേക്കും പി.സി. ചാക്കോ ചാലക്കുടിയിലേക്ക് മാറിയതും ഇന്നസെന്റിനേയും സിപിഎമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്. കത്തോലിക്കാ കാര്‍ഡ് പുറത്തിറക്കിയാല്‍ യാക്കോബായ വിഭാഗത്തിന്റെ വോട്ടെല്ലാം ചാക്കോ കൊണ്ട് പോകും. പ്രത്യേകിച്ച് ചാക്കോ ആ വിഭാഗത്തിന്റെ ആളായിരിക്കുമ്പോള്‍. ഇപ്പോള്‍ ഇന്നസെന്റിന്റെ ആദ്യത്തെ ചിരിയും കോമഡിയുമെല്ലാം പതുക്കെമായുകയാണ്.
അതേസമയം കലാഭവന്‍ മണിയെപ്പോലെ വിപ്ലവവീര്യം ഉള്‍ക്കൊണ്ട സമരസഖാവിനെ ഹിന്ദുവാണെന്നും പട്ടികജാതിക്കാരനാണെന്ന പേരില്‍ പരിഗണിക്കകൂടി ചെയ്യാതെ അവഗണിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പരമ്പരാഗതമായി സിപിഎമ്മിനൊപ്പെം നില്ക്കുന്ന ഹിന്ദുസമൂഹത്തിന് ഏറെ പ്രതിഷേധവും ഇക്കാര്യത്തിലുണ്ട്. മണിയാകട്ടെ വിഷമം പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: