അതിവിശാലമായ ഇന്ത്യയെ പരിമിതമായ സൈനിക ബലം കൊണ്ട് അടക്കി ഭരിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്വീകരിച്ച മാക്കിയവെല്ലിയന്‍ തന്ത്രമായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. ഇന്ത്യന്‍ ജനതയുടെ ദേശീയ വികാരം ബ്രിട്ടീഷ് ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഐക്യബോധം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമാകാതിരിക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് ഫലപ്രദമായി കോളനി വാഴ്ചക്കാര്‍ സ്വീകരിച്ചത്. ആദ്യ കാലത്ത് നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചാണ് ബ്രിട്ടന് ഈ നയം വിജയകരമായി പരീക്ഷിച്ചത്. പിന്നീട് മതത്തിന്റെയും ജാതിയുടേയും ഭാഷയുടേയും പ്രദേശത്തിന്റേയുമൊക്കെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമവും അവര്‍ തുടര്‍ന്നു. പൂര്‍ണ്ണമായി വിജയിച്ചില്ലെങ്കിലും. രാജ്യം സ്വതന്ത്രമായതോടെ ഈ ഭിന്നതക്കറുതി വരുമെന്നും ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുമെന്നും കരുതിയവര്‍ക്കു തെറ്റി. അധികാരം കൈപ്പിടിയിലൊതുക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വീകരിച്ച അതേ മാര്‍ഗങ്ങളാണ് തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങളും സ്വീകരിച്ചത്.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയത്തെ സിദ്ധാന്തവത്കരിക്കാനാണ് നെഹ്രു തന്റെ നാനാത്വത്തില്‍ ഏകത്വം എന്ന വാദത്തിലൂടെ ശ്രമിച്ചത്. മത ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ സ്വത്വ വാദം വളര്‍ത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉറച്ച അടിത്തറ സൃഷ്ടിക്കുമെന്ന് കൃത്യമായി കണക്കു കൂട്ടിയായിരുന്നു ഈ നീക്കങ്ങള്‍. ആപത്കരമായ വിധത്തില്‍ വളര്‍ത്തിയ ഈ സ്വത്വ വാദ രാഷ്ട്രീയത്തിന്റെ ഏറ്റവും ഭീകരമായ മുഖങ്ങളാണ് കാശ്മീരിലും പഞ്ചാബിലും കണ്ടത്. യുപി,ബീഹാര്‍,ഗുജറാത്ത്, ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും ഇത് തിരിച്ചടികളും കലാപങ്ങളും സൃഷ്ടിച്ചു. 1992 ല്‍ പുറത്തിറങ്ങിയ ദ ബ്ലീഡിംഗ് പഞ്ചാബ് : എ റിപ്പോര്‍ട്ട് ടു ദി നേഷന്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താക്കളായ അമോലക് സിംഗും ജസ്പാല്‍ ജാസ്സിയും വിവരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് സിഖ് വംശജരെ വഞ്ചിച്ചതെന്നാണ്. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കാന്‍ മാത്രം സിഖ് വംശജരും മറ്റു വിഭാഗങ്ങളും തമ്മില്‍ ഒരു പ്രശ്നവും നിലവിലുണ്ടായിരുന്നില്ല. പഞ്ചാബിലെമ്പാടും നൂറുകണക്കിന് നിരങ്കാരി ക്ഷേത്രങ്ങള്‍ അടച്ചു പൂട്ടപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. കാശ്മീരില്‍ ഇതിനകം കൊല്ലപ്പെട്ട നിരപരാധികളുടെ സംഖ്യ 30,000 കടന്നിരിക്കുന്നു. ആപത്കരമായ വിധത്തില്‍ മത സ്വത്വ വാദത്തെ വളര്‍ത്തുകയും ദേശീയ ഐക്യബോധത്തിനെതിരെ മാരക പ്രഹരശേഷിയുള്ള ആയുധമായി ഈ മത സ്വത്വ വാദത്തെ ഉപയോഗിക്കുകയും ചെയ്യുക എന്ന തന്ത്രം മാരകമായ വിധത്തില്‍ ഇന്ത്യന്‍ പൊതു സമൂഹത്തെ മുറിവേല്‍പ്പിക്കുന്നു. സങ്കുചിതമായ ഈ ഭിന്നിപ്പിക്കല്‍ തന്ത്രം വഴി രാജ്യത്തെ 18 കോടിയിലേറെ വരുന്ന ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.
ഇത്തരമൊരു നീക്കത്തിന്റെ അവസാന എപ്പിസോഡാണ് രംഗനാഥ മിശ്ര കമ്മീഷന് . മതാടിസ്ഥാനത്തില്‍ സംവരണം എന്ന അപകടകരമായ നിര്‍ദ്ദേശമാണ് ഇതു വഴി കോണ്‍ഗ്രസ് മുന്നോട്ട് വക്കുന്നത്. മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണവും മറ്റു മതന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണവും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലേറെ വരുന്ന മുസ്ലീം സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പീഡനങ്ങളേറ്റു തളര്‍ന്ന പിന്നോക്ക ജാതികള്‍ക്ക് നല്കുന്ന അവകാശമാണ് സംവരണം. അതിന്റെ പരിധിയിലേക്ക് മത ന്യൂനപക്ഷങ്ങള്‍ കൂടി കടന്നെത്തുന്നതോടെ ഫലത്തില്‍ അവശ സമുദായത്തിനുവേണ്ടിയുളള സംവരണം എന്ന ആശയം തന്നെ അപ്രസക്തമായി തീരും. ഇതിനു പുറമേയാണ് പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്കും മുസ്ലീംമതസ്ഥര്ക്കും പട്ടികജാതി ലിസ്റ്റില്‍ പ്രവേശനം നല്‍കണമെന്ന നിര്‍ദ്ദേശം. ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവര്‍ക്ക് സഹായവും സംവരണവും നല്‍കുന്നത് തെറ്റല്ല. മറിച്ച് ആവശ്യമാണുതാനും. എന്നാല്‍ അത് ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ ആകുന്നത് അത്യന്തം അപകടകരമാണ്.
മറ്റു വിഭാഗങ്ങളും ഇത്തരം ആവശ്യങ്ങളുമായി രംഗത്തെത്താന്‍ സാധ്യതയുമുണ്ട്. ഇത്തരം എതിര് വാദങ്ങളെയെല്ലാം തളളിക്കൊണ്ട് രംഗനാഥ മിശ്ര കമ്മീഷനുമായി മുന്നോട്ട പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്താണ്. നെഹ്രുവും ഇന്ദിരാ ഗാന്ധിയും വിജയകരമായി പരീക്ഷിച്ചു വിജയിച്ച വോട്ട് ബാങ്ക് പൊളിറ്റിക്സ് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് സോണിയ നടത്തിയത്. ഇതു വഴി ഹിന്ദി ഹൃദയഭൂമിയില്‍ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കാമെന്ന് അവര്‍ കണക്കു കൂട്ടി. മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയവരെ ഇതുവഴി തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരുന്നു.കേരളം കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലീം പിന്തുണയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ ഇതേ തുടര്‍ന്ന് അവകാശങ്ങള്‍ നഷ്ടമാകുന്ന പിന്നോക്ക ദലിത് വിഭാഗങ്ങളുടെ കാര്യം സൗകര്യപൂര്‍വ്വം അവര്‍ മറന്നു. യഥാര്‍ത്ഥത്തില്‍ ഭരണഘടന ഉറപ്പു നല്കുന്ന മതേതരമായ പരിരക്ഷയെ തകര്‍ക്കുകയും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: