ബാസല്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സെന്സേഷന് പി.വി. സിന്ധു സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സെമിഫൈനലില്‍ പ്രവേശിച്ചു. അതേസമയം സൈന നെഹ്വാള് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. പുരുഷ വിഭാഗത്തില്‍ പി. കശ്യപും സെമിയിലെത്തിയിട്ടുണ്ട്.
മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ മൂന്നാം നമ്പറുമായ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് ഏഴാം സീഡ് പി.വി. സിന്ധു സെമിയിലേക്ക് കുതിച്ചത്. 45 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 21-15 എന്ന സ്കോറിനാണ് സിന്ധു വിജയം സ്വന്തമാക്കിയത്.
പുരുഷ സിംഗിള്‍സില്‍ പി. കശ്യപ് ഒരു മണിക്കൂറും 14 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്പെയിയുടെ ടിന് ചെന്‍ ചോ വിനെ കീഴടക്കിയാണ് സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍: 21-15, 21-23, 18-21 ന് തോല്‍പ്പിച്ചു.
അതേസമയം ഇന്ത്യയുടെ സൈന നെഹ്വാള് ലോക ഒന്നാം നമ്പര്‍ ചൈനയുടെ യിഹാന് വാംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടാണ് ക്വാര്‍ട്ടറില്‍ പുറത്തായത്. വെറും 38 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-17, 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: