ധാക്ക: കുട്ടിക്രിക്കറ്റിന്റെ ലോക പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ബംഗ്ലാദേശിലെ മൂന്ന് നഗരങ്ങളിലായാണ് ട്വന്റി 20 ലോകകപ്പിന്റെ അഞ്ചാമത് എഡിഷന് നടക്കുന്നത്. ധാക്ക, ചിറ്റഗോംഗ്, സില്‍ഹെട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ ചാമ്പ്യന്മാരായ ഇന്ത്യ, പിന്നീട് പാക്കിസ്ഥാന്, ഇംഗ്ലണ്ട്, കഴിഞ്ഞ തവണ വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളാണ് കുട്ടിക്രിക്കറ്റിലെ ലോക കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
ക്രിക്കറ്റ് ആരാധകരുടെ ആവേശം അവസാന പന്തുവരെ നിലനിര്‍ത്താനുള്ള കഴിവാണ് ഏകദിന മത്സരങ്ങളില്‍ നിന്ന് ട്വന്റി-20 മത്സരങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. ലോകകിരീടത്തിനായുള്ള പോരാട്ടം കൂടിയാകുമ്പോള്‍ ആവേശം വാനോളമുയരുകയാണ്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മാസ്മരികത സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു കൂട്ടം കളിക്കാര്‍ എല്ലാ ടീമുകളിലുമുണ്ട്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ക്ക് പുറമെ യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകളും ലോകകപ്പില്‍ ടോപ് ടെന്നില്‍ കളിക്കാനിറങ്ങും.
യോഗ്യതാ റൗണ്ട് പോരാട്ടങ്ങളോടെയാണ് കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്‍ഷിപ്പിന് കൊടിയേറ്റം. ഏപ്രില്‍ ആറിന് മിര്‍പൂറിലെ ഷേര്‍ ബംഗളാ നാഷണല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശക്കൊട്ട്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 35 പോരാട്ടങ്ങളാണ് അരങ്ങേറുക. ഇന്ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ 21 വരെ നീണ്ടുനില്‍ക്കും. യോഗ്യതാ റൗണ്ടില്‍ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാമതെത്തുന്ന ടീം സൂപ്പര്‍ ടെന്നിലേക്ക് പ്രവേശിക്കും. യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഹോങ്കോംഗ്, ഗ്രൂപ്പ് ബിയില്‍ സിംബാബ്വെ, അയര്‍ലാന്റ്, യുഎഇ, ഹോളണ്ട് എന്നീ ടീമുകളുമാണ് പോരിനിറങ്ങുന്നത്.
ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന് പോരാട്ടത്തോടെയാണ് യോഗ്യതാ റൗണ്ടിന് തുടക്കം കുറിക്കുന്നത്. ഇന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഹോങ്കോംഗും നേപ്പാളും തമ്മില്‍ ഏറ്റുമുട്ടും. സൂപ്പര്‍ ടെന്നിലെ 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒന്നാം ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പില്‍നിന്ന് യോഗ്യത നേടുന്ന ടീം കളിക്കും. രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യ, പാക്കിസ്ഥാന്, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലെ ടീം കളിക്കും. ഇതില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാന്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പാണ് മരണഗ്രൂപ്പെന്ന് കരുതപ്പെടുന്നത്. ഗ്രൂപ്പ് ഒന്നിലും രണ്ടിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലില്‍ കടക്കും.
യോഗ്യതാ പോരാട്ടങ്ങളുടെ അവസാന ദിവസമായ 21നാണ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിക്കുക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് സൂപ്പര്‍ ടെന്നിലെ ആദ്യപോരാട്ടം. സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ക്ക് ഏപ്രില്‍ ഒന്നിന് സമാപനമാകും. ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ സെമിഫൈനലും ആറിന് ഫൈനലും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: