തിരുവനന്തപുരം: ലോകസഭയിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങിയതോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം മണ്ഡലങ്ങളില്‍ സജീവമായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ തീപാറുന്ന പോരാട്ടത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെയും ആന്റമാന്, നിക്കോബാര്‍, ചണ്ഡിഗഡ്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും 92 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ളവിജ്ഞാപനമാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചത്. ഏപ്രില്‍ പത്തിനാണ് ഈ സ്ഥലങ്ങളില്‍ വോട്ടെടുപ്പ്. നാമനിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു തുടങ്ങി. ഈ മാസം 22നാണ് പത്രിക നല്‍കാനുള്ള അവസാനതീയതി. 24ന് സൂക്ഷ്മ പരിശോധന നടക്കും. 26ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിക്കഴിഞ്ഞു. ഇടതുവലതു മുന്നണിയും ബിജെപിയും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇടതുപക്ഷത്തും യുഡിഎഫിലും സ്ഥാനാര്ത്ഥിനിര്ണ്ണയത്തിലുണ്ടായ തര്‍ക്കം പ്രചാരണ പ്രവര്‍ത്തനങ്ങളെ ആദ്യഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി ഇടതുമുന്നണി വിട്ടു പോകുകയും യുഡിഎഫില്‍ ചേക്കേറുകയും ചെയ്തപ്പോള്‍ യുഡിഎഫില്‍ നിന്ന് ജെഎസ്എസ് ഇടതുമുന്നണിയിലേക്കും പോയി. ഇരുമുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്ലാ മണ്ഡലങ്ങളിലും പ്രചാരണം തുടങ്ങി.
ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും അഴിമതിയും വികസന മുരടിപ്പുമാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കുക. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചാകും യുഡിഎഫിന്റെ വോട്ട് പിടിത്തം. രണ്ടു മുന്നണിയില്‍ നിന്നാര് ജയിച്ചാലും കേന്ദ്രത്തിലെത്തിയാല്‍ കോണ്‍ഗ്രസ്സിനായി കൈപൊക്കാനാണ് ഇവിടെ പരസ്പരം മത്സരിക്കുന്നതെന്നാണ് ബിജെപി ജനങ്ങളോട് പറയുന്നത്. സുശക്തവും അഴിമതി രഹിതവുമായ ഭരണത്തിന് കേന്ദ്രത്തില്‍ നരേന്ദ്രമോദിക്കു വേണ്ടി വോട്ടുപിടിക്കുകയാണ് ബിജെപി.
വരും ദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചാരണ രംഗം ചൂടുപിടിക്കും. അതിനൊപ്പം കര്‍ശന നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും സജീവമായി രംഗത്തുണ്ട്. എല്ലാ മേഖലയിലും നിരീക്ഷകരും നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പിനെ ശുദ്ധീകരിക്കാനുള്ള കര്‍ശന നടപടികളിലാണ് കമ്മീഷന്. പെയ്ഡ് ന്യൂസും സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണവും നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ട്. പൊതു ചുവരുകളില്‍ എഴുതുന്നതും റോഡ് വശത്തെ പോസ്റ്റുകളിലും മറ്റും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളിലെ അക്കൗണ്ട്, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തണം. 25,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതിപട്ടികവര്‍ഗക്കാര്‍ 12,500 രൂപ നല്കിയാല് മതി. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് വരണാധികാരിക്ക് മുന്നിലെത്താന്‍ അനുമതി. വരണാധികാരികളുടെ ഓഫീസുകളിലേക്ക് പത്രിക സമര്‍പ്പണത്തിന് പ്രകടനമായി വരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: