ആലുവ: ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാല് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തായിക്കാട്ടുകര ബംഗാളാം പറമ്പില്‍ മിഥുനത്തില് സുരേഷ്- ഉഷ ദമ്പതികളുടെ മകന് മിഥുന് (19), മിഥുന്റെ വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കട്ടപ്പന സ്വദേശികളായ സുധീരന് (51), ഭാര്യ ബിന്ദു (46), മകള്‍ നിഖില (അഖില 14), എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദൂരൂഹതയുള്ളതായി സംശയം.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ തായിക്കാട്ടുകര പെട്രോള്‍ പമ്പിന് പിന്നില്‍ റെയില്‍വേ ട്രാക്കിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. മിഥുന്റെ മരണ വിവരം പുറത്ത് വന്നശേഷം ഏഴര മണിയോടെ മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ റെയില്‍വേട്രാക്കിലാണ് സുധീരന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിഥുന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണിത്. മിഥുന് മരിച്ച വിഷമത്തില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. മരണകാരണം വ്യക്തമല്ല. സുധീരനും കുടുംബവും ബൈക്കിലാണ് മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിന് സമീപമെത്തിയത്. ബൈക്ക് ക്ഷേത്രത്തിന് സമീപം വച്ചിട്ടുണ്ടെന്ന് മകന് അനന്തുവിനെ സുധീരന് ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. അമ്പലമേട് ഫാക്ടിലെ ജീവനക്കാരനായ സുധീരനും കുടുംബവും വര്‍ഷങ്ങളായി തായിക്കാട്ടുകരയിലാണ് താമസം. ബിന്ദു കമ്പനിപ്പടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ്. നിഖില ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മിഥുന് തൃക്കാക്കരയില്‍ സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.
പിതാവ് സുരേഷ് കളമശ്ശേരി അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. രണ്ട് കുടുംബത്തിലെ അംഗങ്ങള്‍ ട്രെയിന്‍ തട്ടിമരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. മൃതദേഹം ആലുവ ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: