കൊച്ചി: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് പാര്‍ട്ടി ദേശീയ വക്താവ് പി.സി. ചാക്കോ. പാര്‍ട്ടി ഹൈക്കമാന്റിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ പോലുമറിയാവുന്ന, സോണിയാ ഗാന്ധിയുടെ വിശ്വസ്തനായതിനാല്‍ ടുജി അഴിമതികേസിലെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ കൂടിയായ ചാക്കോയുടെ പ്രസ്താവന തെരഞ്ഞെടുപ്പിനു മുമ്പേ കോണ്‍ഗ്രസിന്റെ തോല്‍വി സമ്മതിക്കലായി. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പറയാവുന്ന സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയതാണ് ഇപ്പോഴത്തെ തിരിച്ചടിയ്ക്ക് കാരണം. ചെയ്ത കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പരാജയമാണ്, പി.സി. ചാക്കോ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇത് നടപ്പാക്കിയില്ല. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍സിംഗ് അവഗണിക്കുകയായിരുന്നു, അദ്ദേഹം തുടര്‍ന്നു.
സര്‍ക്കാരിനെതിരായ വസ്തുതകള്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പ്രതിപക്ഷവും മാധ്യമങ്ങളും വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ടുജി സ്പെക്ട്രം തുടങ്ങിയ അഴിമതി ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാര്‍ നേതൃത്വത്തിനും സാധിച്ചില്ല. ടുജി സ്പെക്ട്രം കേസില്‍ ജെപിസി റിപ്പോര്‍ട്ട് ലോക്സഭയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നും ജെപിസിയുടെ ചെയര്‍മാന്‍കൂടിയായ പി.സി. ചാക്കോ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒരിക്കല്‍ കൂടി പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയതായും കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനുള്ള സമയമായതായും പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാലും കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരുന്ന അനുഭവമാണ് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഭരണത്തിലിരിക്കുന്നതിനേക്കാള് നല്ലത് പ്രതിപക്ഷത്ത് ഇരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാക്കോയുടെ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചാക്കോക്കെതിരെ രംഗത്തുവന്നു. പി.സി. ചാക്കോയുടെ പ്രസ്താവന ഏതു സാഹചര്യത്തിലാണ് നടത്തിയതെന്ന് അറിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല അതെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നറിയിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയില്ലെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തനാണെന്നും പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും ചെന്നിത്തല പറഞ്ഞു.
നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ പടരുന്ന നിരാശയാണ് ചാക്കോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ രൂക്ഷമായ ഭാഷയിലാണ് ചാക്കോ വിമര്‍ശിച്ചത്. പരാജയം മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് നേതൃത്വം അതിന്റെ പാപഭാരം മുഴുവന്‍ മന്‍മോഹന്‍സിംഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ചാക്കോയുടെ പ്രസ്താവന സോണിയ-രാഹുല്‍ എന്നിവരുടെ മനസറിഞ്ഞാണെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: