കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പ്രസ് ക്ളബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മവിശ്വാസം നഷ്ടപ്പെട്ട നേതൃത്വമാണ് എല്‍.ഡി.എഫിന്റേത്. ജനവികാരം മാനിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളോട് സി.പി.എം അസഹിഷ്ണുത കാണിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടി.പി.ചന്ദ്രശേഖരന് വധമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊല്ലത്ത് ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് വന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനോട് ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ല. അത്തരമൊരു പരാതി ഡീനിനില്ല.
വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് അസഹിഷ്ണുത കാണിക്കാറില്ല. വിമര്‍ശനങ്ങളില്‍ കഴന്പുണ്ടെങ്കില് അത് ഉള്‍ക്കൊള്ളുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ടി.തോമസ് ശക്തനായ നേതാവും വക്താവുമാണ്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടുക്കിയില്‍ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വി.ടി.ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിശേപ്പിച്ചിട്ടുണ്ടെങ്കില് അത് തെറ്റാണ്. വിളിച്ചിട്ടുണ്ടെങ്കില്‍ ബല്‍റാമിനോട് വിശദീകരണം തേടും. ബല്‍റാം അങ്ങനെ വിളിക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: