ആലപ്പുഴ: നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചു. നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 18 രൂപയില്‍ നിന്ന് 19 രൂപയായി വര്‍ധിപ്പിച്ചെന്നാണ് കഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ സപ്ലൈകോ ഇപ്പോഴും നെല്ല് സംഭരിക്കുന്നത് 18 രൂപ പ്രകാരമാണ്.
വില വര്‍ധിപ്പിച്ചതായുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. രാസവളങ്ങളുടെയും കീടനാശിനികളുടെയും വില ക്കയറ്റവും കൂലി വര്‍ധനവും മൂലം ഉല്പാദന ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലുവില കിലോഗ്രാമിന് 25 രൂപയായെങ്കിലും വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി 19 രൂപയെന്ന പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ് ധനമന്ത്രി കുട്ടനാട്ടിലെത്തി നെല്ലുവില 20 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാലാണ് നെല്ലുവില വര്‍ധനവ് പ്രാബല്യത്തില്‍ വരാതിരുന്നതെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പോലും അവ്യക്തതകള്‍ ഏറെയാണ്. ഫെബ്രുവരി അവസാനത്തോടെ കുട്ടനാട്ടില്‍ നെല്ല് സംഭരണം തുടങ്ങിയിരുന്നു. വില വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനമുണ്ടായതാകട്ടെ മാര്‍ച്ച് മൂന്നിനും. പ്രഖ്യാപനമുണ്ടായതിന് മുമ്പ് സംഭരിച്ച നെല്ലിന് വര്‍ധിപ്പിച്ച വില നല്കുന്ന കാര്യത്തിലും സര്‍ക്കാരിന് യാതൊരു ധാരണയുമില്ല.
രാമങ്കരി, വെളിയനാട്, നെടുമുടി, കൈനകരി, മുട്ടാര്‍, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയത്. ഇവിടങ്ങളിലെ 3,000ത്തിലേറെ ഹെക്ടറില്‍ കൊയ്ത്ത് കഴിഞ്ഞപ്പോള്‍ 15,000 ടണ്ണിലേറെ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിലയായ 18 രൂപ പ്രകാരമാണ് സപ്ലൈകോ നെല്ല് എടുത്തത്.
കായല്‍ പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്ന പുളിങ്കുന്ന്, നീലംപേരൂര്‍, കാവാലം കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളില്‍ ഈമാസം അവസാനത്തോടെ കൊയ്ത്ത് തുടങ്ങും. അതിനിടെ നെല്ലിന്റെ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകളുടെ ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു ക്വിന്റല്‍ നെല്ലില്‍ 17 ശതമാനം നനവാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. കൂടുന്ന ഓരോ ശതമാനത്തിനും യഥാര്‍ഥ തൂക്കത്തില്‍ നിന്ന് ഓരോ കിലോ കുറച്ച് മാത്രമേ മില്ലുകാര്‍ രേഖപ്പെടുത്തൂ. എന്നാല്‍ 16 ശതമാനം നനവ് മുതല്‍ മില്ലുകാര്‍ തൂക്കം കുറയ്ക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
പൊരിവെയിലില്‍ നെല്ല് കൂട്ടിയിട്ടാല്‍ ഉള്‍ഭാഗത്ത് വിയര്‍പ്പ് തങ്ങി നനവുണ്ടാകാറുണ്ട്. മില്ലുകാര്‍ പതിവായി ഈ ഭാഗത്ത് നിന്ന് നെല്ല് സാമ്പിള്‍ എടുത്ത് പരിശോധിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: