മാനന്തവാടി : വയനാട് ജില്ലയിലെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ വന്‍ അഗ്നിബാധ. വന്യജീവി സങ്കേതത്തില്‍പ്പെട്ട കോട്ടിയൂര്‍, കാരമാട്, തുണ്ടുകാപ്പ്, ചക്കിണി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ ഒന്പതരയോടുകൂടി തീ പടര്‍ന്ന് പിടിച്ചത്. അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന തുണ്ട്കാപ്പ് കോളനിക്ക് നൂറ് മീറ്റര്‍ അകലംവരെ ഇരുപത് മീറ്ററോളം ഉയരത്തില്‍ തീ പടര്‍ന്നു. മാനന്തവാടിയിലെ യൂണിറ്റും കണ്ണൂരില്‍ നിന്ന് നാലും ബത്തേരിയിലെ രണ്ട് യൂണിറ്റും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തിയത്. ഫയര്‍ഫോഴ്സ് വാഹനത്തിലെ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് കോളനിക്ക് സമീപത്തെ കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് രാത്രി എറെ വൈകിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്വകാര്യ തോട്ടത്തിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്. കാട്ടുതീ പടര്‍ന്നു പിടിച്ചതോടെ മാനന്തവാടി തോല്‍പ്പെട്ടി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.
അപ്രതീക്ഷിതമായിട്ടുണ്ടായ കാട്ടുതീയില്‍ 40 ഏക്കറോളം വനമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടുകൂടി മാനന്തവാടി അമ്പുകുത്തിയിലെ വനം വകുപ്പിന് കീഴിലെ വനവിഭവ സംസ്ക്കാരണ പരിശീലന കേന്ദ്രത്തിനും തീപിടിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റ് കിണഞ്ഞ് പരിശ്രമിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണ്. ജനങ്ങളുടെ സുരക്ഷിത്വം കണക്കിലെടുത്ത് മാനന്തവാടി താലൂക്കിലെ ആശുപത്രികളിലെ മുഴുവന്‍ ആബുലന്‍സുകളും സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: