തിരുവനന്തപുരം: വിമാനഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി വിമാനത്താവളത്തിനു സമീപം ലോഡ്ജിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വെളുപ്പിന് 4.28 ഓടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട ലോറി വിമാനത്താവളത്തിന് സമീപത്തെ റോസ് ലോഡ്ജിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നേരിയ തോതില്‍ ഇന്ധന ചോര്‍ച്ചയുണ്ടായെങ്കിലും വിമാനത്താവളത്തില്‍നിന്നും സാങ്കേതിക വിദഗ്ദ്ധര്‍ സ്ഥലത്തെത്തി ചോര്‍ച്ച പരിഹരിച്ചു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ചിരുന്നെങ്കില്‍ വന്‍ദുരന്തം നടക്കുമായിരുന്നുവെന്ന് സാങ്കേതിക വിദഗ്ദര്‍ പറഞ്ഞു. എറണാകുളത്തുനിന്ന് വന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തേ തുടര്‍ന്ന് വിമാനത്താവള പരിസരത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. വിമാനത്താവള റോഡിലെ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റും തകര്‍ത്താണ് ലോറി ലോഡ്ജിലേക്ക് പാഞ്ഞു കയറിയത്. ലോഡ്ജിന്റെയും സമീപത്തെ പുരയിടത്തിലെയും കരിങ്കല്‍ മതിലും ഇടിച്ച് തകര്‍ത്താണ് വാഹനം നിന്നത്.
ലോഡ്ജിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ആറുപേര്‍ തലനാരിഴ്യ്ക്കാണ് രക്ഷപ്പെട്ടത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇന്ധന ചോര്‍ച്ച തടയുന്നതിനുള്ള തുടര്‍ നടപടികളും സ്വീകരിച്ചു. ചെറിയ പരുക്കകളോടെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ശ്യാം മോഹനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഐഓസിയെയും എയര്‍പോര്‍ട്ട് അധികൃതരെയും വിവരം അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: