ബാഴ്സലോണ: സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ ബാഴ്സലോണക്ക് ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയം. നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഒസാസുനയെയാണ് കറ്റാലന്‍പട കീഴടക്കിയത്. മെസ്സിക്ക് പുറമെ അലക്സി സാഞ്ചസ്, ഇനിയേസ്റ്റ, ടെല്ലോ, പെഡ്രോ എന്നിവരും ബാഴ്സക്കായി ഗോളുകള്‍ നേടി.
ഒസാസുനാ കശാപ്പിനിടെ പുതിയൊരു റെക്കോര്‍ഡിനും മെസ്സി അര്‍ഹനായി. ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മെസ്സി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ബാഴ്സ ജേഴ്സിയില്‍ 371 ഗോളുകളാണ് ഇതുവരെ മെസി അടിച്ചുകൂട്ടിയത്. ക്ലബിനുവേണ്ടി 369 ഗോളുകള്‍ നേടിയ പൗളിഞ്ഞോ അല്ക്കന്ററയുടെ 87 വര്‍ഷം പഴക്കുമള്ള റിക്കോര്‍ഡാണ് മെസ്സി മറികടന്നത്. 1912-1927 കാലഘട്ടത്തില്‍ 357 മത്സരങ്ങളില്‍ നിന്നാണ് പൗളിഞ്ഞോ റെക്കോര്‍ഡ് നേടിയത്. 452 കളികളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ മെസ്സി കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച റയല്‍ വല്ലഡോളിഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്താണ് ബാഴ്സ ഞായറാഴ്ച രാത്രി കളംവിട്ടത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് ബാഴ്സലോണ ഗോള്‍ മഴക്ക് തുടക്കമിട്ടത്. അലക്സി സാഞ്ചസ് ബോക്സിനുള്ളിലേക്ക് നല്കിയ ക്രോസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ മെസ്സി ഒസാസുന വലയിലെത്തിച്ചു. തൊട്ടുപിന്നാലെ സാഞ്ചസിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനെ ഉരുമ്മി പുറത്തുപോയി. 22-ാം മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി. ജോര്‍ഡി ആല്‍ബയുടെ പാസില്‍ നിന്ന് അലക്സി സാഞ്ചസാണ് ഗോള്‍ നേടിയത്. പിന്നീട് 33-ാം മിനിറ്റില്‍ ബാഴ്സ ലീഡ് 3-0ആക്കി ഉയര്‍ത്തി. സെര്‍ജിയോ ബസ്ക്കറ്റസ് നല്കിയ പാസുമായി ഒന്ന് മുന്നോട്ടുകുതിച്ചശേഷം ഇനിയേസ്റ്റ ബോക്സിന് പുറത്തുനിന്ന പായിച്ച തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന ഒസാസുന ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ പതിച്ചു. ആദ്യപകുതിയില്‍ ബാഴ്സലോണ 3-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ബാഴ്സയുടെ ആധിപത്യമായിരുന്നു. 63-ാം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ് ഉയര്‍ത്തി. ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് മെസ്സിയാണ് ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ അഞ്ചാം ഗോളും ബാഴ്സ നേടി. ഇനിയേസ്റ്റയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ടെല്ലോ ഉതിര്‍ത്ത ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 88-ാം മിനിറ്റില്‍ മെസ്സി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഡാനി ആല്‍വസിന്റെ പാസില്‍ നിന്നാണ് മെസ്സി ഒസാസുന വലയില്‍ പന്തെത്തിച്ചത്. ബാഴ്സക്ക് വേണ്ടി മെസ്സിയുടെ 25-ാം ഹാട്രിക്കായിരുന്നു ഇത്. പിന്നീട് ഇഞ്ച്വറിസമയത്ത് മെസ്സിയുടെ പാസില്‍ നിന്ന് പെഡ്രോയും വല കുലുക്കിയതോടെ ബാഴ്സയുടെ ഗോള്‍വേട്ട പൂര്‍ത്തിയായി. 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സലോണ 66 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 70 പോയിന്റുള്ള റയല്‍ ഒന്നാമതും 67 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
മറ്റ് മത്സരങ്ങളില്‍ സെവിയ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ വല്ലഡോളിഡിനെയും റയല്‍ സോസിഡാഡ് 1-0ന് വലന്‍സിയയെയും പരാജയപ്പെടുത്തിയപ്പോള്‍ എല്‍ച്ചെ-റയല്‍ ബെറ്റിസ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: