ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ കേന്ദ്രമാണ് ഇന്ത്യയുടേത്. ഏഷ്യയുടേയും കിഴക്കന്‍ യൂറോപ്പിന്റെയും ആഫ്രിക്കയുടേയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ലോകരാഷ്ട്രീയത്തില്‍ ഭൂമിശാസ്ത്രപരമായ വലിയ പ്രാധാന്യം ഇന്ത്യക്കുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വന്‍ശക്തി എന്ന നിലയിലും ഇന്ത്യക്ക് ലോക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പ്രാധാന്യം ഉണ്ട്. 120 കോടി വരുന്ന ജനങ്ങള്‍ , അതിന്റെ ഭാഗമായി ലഭിക്കുന്ന വലിയ കമ്പോളം .ഇതെല്ലാം ഇന്ത്യയിലേക്ക് ആഗോള കച്ചവട-സാമ്രാജ്യത്വ ശക്തികളെ ആകര്‍ഷിക്കുന്നതാണ്. 1990 കള്‍ വരെ ഇന്ത്യയുടെ വിദേശ നയത്തെയും സാമ്പത്തിക നയത്തെയും സ്വാധീനിച്ചിരുന്ന വന്‍ശക്തി സോവിയറ്റ് യൂണിയനായിരുന്നു. 90 കള്‍ക്കുശേഷം ലോകത്ത് ശാക്തിക സംതുലനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക പങ്കാളിയും സോവിയറ്റ് യൂണിയനായിരുന്നു. ആയുധങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായി ഇന്ത്യ ഏറെ ആശ്രയിച്ചിരുന്നതും സോവിയറ്റ് യൂണിയനെയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ പ്രധാന പങ്കാളിയും സോവിയറ്റ് യൂണിയനായിരുന്നു.
1991-ല്‍ നരസിംഹറാവു സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് വന്‍ശക്തികളിലൊന്നായ അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നത്. ഈ കാലത്താണ് ആദ്യമായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നതും. വാജ്പേയിയുടെ കാലത്ത് നടന്ന പൊഖ്റാന്‍ ആണവ പരീക്ഷണത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും കുറഞ്ഞു. പിന്നീട് 2004 ല്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുത്തു. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധക്കമ്പോളം അമേരിക്കയാണ്. ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളികളിലൊരാളും അമേരിക്കയാണ്. അമേരിക്കയെ സംബന്ധിച്ച് ഇന്ത്യയെ ഏഷ്യയിലെ അവരുടെ സൈനിക ഹബ്ബ് ആയി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് പെന്റഗണ്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രയേലിനെപ്പോലെ ഏഷ്യയില്‍ ഒരു സൈനിക ഉപഗ്രഹ രാജ്യമായി ഇന്ത്യയെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. വളര്‍ന്നു വരുന്ന ചൈനീസ് സാമ്രാജ്യത്വമോഹത്തെ നേരിടാന്‍ ഇന്ത്യയിലെ സാന്നിദ്ധ്യം ഉപയോഗപ്പെടുത്താമെന്ന് അമേരിക്ക കരുതുന്നു.
ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ചൈനയും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു വന്‍ശക്തികളുടെ കയ്യിലെ കളിപ്പാവയാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം. 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന സമയത്ത് പ്രധാനമന്ത്രിയേയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ വരെ ഈ വന്‍ശക്തികള്‍ ഇടപെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയനും കെജിബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നെഹ്രു കുടുംബത്തില്‍ നിന്നുള്ള സോണിയയെ പ്രധാനമന്ത്രിയാക്കണമെന്നത് ചൈനയുടെ ആവശ്യമായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കി. ഡപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ തന്നെ ഇതിനായി അവര്‍ ഇന്ത്യയിലേക്കയച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ സഹായത്തോടെ രാജ്യത്തെ ചെറുകക്ഷികളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടാക്കുകയും സോണിയയെ പ്രധാനമന്ത്രിയാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി തുടങ്ങിയവരെ സന്ദര്‍ശിച്ച ചെനീസ് സംഘം അവര്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടി തയ്യാറാക്കിയതും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്കിയതും.
ചൈനയുടെ അജണ്ട ഇന്ത്യന്‍ ഇടതുപക്ഷം നടപ്പാക്കുകയായിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും സഫലമായില്ല. സോണിയക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയാതായതോടെ അമേരിക്കന്‍ താത്പര്യങ്ങളുള്ള മന്മോഹന് സിംഗ് ആ സ്ഥാനത്തേക്കു വന്നത് ചൈനയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു. പക്ഷേ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം അവര്‍ തുടര്‍ന്നും നിലനിര്‍ത്തിപ്പോന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് എന്തുവിലകൊടുത്തും തടയുക എന്നതിനായിരുന്നു ചൈനയുടെയും അമേരിക്കയുടെയും പ്രഥമ പരിഗണന. അതിന് സൈനികവും സാമ്പത്തികവുമായ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലം മുതലേ ഇന്ത്യ- പാക്കിസ്ഥാന് വൈരം നിലനിര്‍ത്തി ഇരു രാജ്യങ്ങളില്‍ നിന്നും മുതലെടുക്കാനുള്ള ശ്രമമാണ് സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു. പാക്കിസ്ഥാന് മുഖ്യശത്രു അല്ലെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവനയും ചൈനയാണ് മുഖ്യ എതിരാളി എന്ന പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവനയും സാമ്രാജ്യത്വ ശക്തികളെ ഞെട്ടിക്കുക തന്നെ ചെയ്തു. പൊഖ്റാന്‍ ആണവ പരീക്ഷണത്തോടെ ഇന്ത്യ ലോക ആണവ ക്ലബ്ബില്‍ അംഗമായത് ശാക്തികസംതുലനത്തില് പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യക്കെതിരെ ഉപരോധമടക്കമുള്ള നടപടികളുമായാണ് അമേരിക്ക രംഗത്തുവന്നത്.
നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ആഗോളവത്കരണത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ കമ്പോളത്തില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു അമേരിക്കയും ചൈനയും. നവ സാമ്രാജ്യത്വത്തിന്റെ വാണിജ്യ-സൈനിക അധിനിവേശങ്ങളെ ഫലപ്രദമായി ചെറുക്കുന്ന സമീപനമായിരുന്നു വാജ്പേയി സര്‍ക്കാരിന്റെത്. രാജ്യം സാമ്പത്തികമായും സൈനികമായും ശക്തിപ്പെടുന്നതിന് ഈ സമീപനം സഹായകമാവുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടത് ഒരേസമയം ചൈനയുടെയും അമേരിക്കയുടെയും ആവശ്യമായിരുന്നു. ഈ സാമ്രാജ്യത്വ താത്പര്യത്തിന്റെ സൃഷ്ടിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരും അതിനെ തുടര്‍ന്ന് വന്ന രണ്ടാം യുപിഎ സര്‍ക്കാരും. അമേരിക്കക്കും ചൈനക്കും ഇതുവഴി വന്‍ നേട്ടമാണ് ഉണ്ടായത്. നിലവാരത്തിലും സാങ്കേതിക വിദ്യയിലും ഏറെ പിന്നിലായ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ കമ്പോളം കയ്യടക്കിയത് ഈ വേളയിലാണ്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും 50000 കോടി രൂപിയിലേറെയാണ് അമേരിക്കന്‍ നിക്ഷപകര്‍ പ്രതിവര്‍ഷം നേട്ടമുണ്ടാക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ കടന്നുവന്ന അമേരിക്കന്‍ മൂലധന ശക്തികള്‍ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നൂറോളം ചെറുകിട ഇടത്തരം ബാങ്കുകള്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വന്‍കിട ബാങ്കുകളില്‍ ലയിക്കുകയും ചെയ്തു. 1969 ല്‍ നടപ്പാക്കിയ ദേശസാത്കരണത്തിലൂടെ ശക്തിയാര്‍ജ്ജിച്ച പല ബാങ്കുകളും ഇന്ന് നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തരത്തില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാനും വിദേശ ബാങ്കുകള്‍ അരുനില്‍ക്കുകയാണ്.
അമേരിക്കന്‍ മൂലധന ശക്തികള്‍ വന്‍ തോതില്‍ ലാഭമെടുത്ത് പിന്മാറിയതോടെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി നേരിട്ട തകര്‍ച്ച ഭീകരമായിരുന്നു. ശരാശരി രണ്ടു വര്‍ഷം കൂടുമ്പോള്‍ വിദേശ മൂലധന ശക്തികള്‍ ഇത്തരം തകര്ച്ചകള് ഓഹരി വിപണിയില്‍ സൃഷ്ടിക്കുന്നത് പതിവായിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഞ്ചിലേറെ തവണ ഓഹരി വിപണി ഭീകരമായി കൂപ്പു കുത്തിയിട്ടുണ്ട്. വന്‍ തോതില്‍ പണമൊഴുക്കി ഓഹരി വിപണിയില്‍ കൃത്രിമ കയറ്റം സൃഷ്ടിച്ച ശേഷം വിറ്റൊഴിഞ്ഞ് വന്‍ലാഭം നേടുകയാണ് അമേരിക്കന്‍ മൂലധന ശക്തികള്‍ ചെയ്തത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയായിരുന്നു ഇത്. ലക്ഷക്കണക്കിന് സാധാരണ നിക്ഷേപകര്‍ക്കാണ് ഇതുവഴി സര്‍വ്വവും നഷ്ടമായത്. സാമ്പത്തിക രംഗത്തും സൈനിക രംഗത്തും സാമ്രാജ്യത്വ അജണ്ടകള്‍ക്ക് വഴങ്ങുക വഴി ഇന്ത്യ വീണ്ടും ദുര്‍ബ്ബലമായിരിക്കുന്നു. സൈനികശേഷിയില്‍ മേഖലയിലെ മേല്‍ക്കൈ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ശാക്തിക സംതുലനം ദുര്‍ബ്ബലമായാല്‍ നിലനില്‍പ്പിനായി വന്‍ശക്തികളെ ആശ്രയിക്കേണ്ടിവരുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സാമ്പത്തികവും സൈനികവുമായ പുതിയ അധിനിവേശത്തിലേക്കാണ് സോണിയയും മന്മോഹനും ചേര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷവും ഇന്ത്യയെ നയിച്ചത്.
(തുടരും)
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: