കോഴിക്കോട്: വയനാട്ടിലെ അസ്വാഭാവിക കാട്ടുതീയെക്കുറിച്ച് വനം വകുപ്പും കേരളപോലീസ് ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. അന്വേഷണ സംഘാംഗങ്ങള്‍ ഇന്നലെ തന്നെ സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. ആദിവാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സഹായം തേടിയാകും ഇതു സംബന്ധിച്ച തുടരന്വേഷണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് ഫയലുകളും അന്വേഷണ സംഘം പരിശോധിക്കും. സംശയമുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി നിരീക്ഷിക്കും.
ഒരേ സമയം 15 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടുതീ ഉണ്ടായത്. 1200 ഓളം ഏക്കര്‍ ഭൂമിയിലെ വനവിഭവങ്ങള്‍ കത്തി നശിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തീപിടിത്തത്തിലെ ദൂരൂഹത വ്യക്തമായ സാഹചര്യത്തില്‍ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭകര്‍ വനം വകുപ്പിനെ ഇരകളാക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞ ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രക്ഷോഭകരുടെ ഭീഷണി കാട്ടൂതീ വഴിയാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കൊടുംചൂട് തുടങ്ങുന്ന ഡിസംബര്‍ മുതല്‍ വനത്തില്‍ അസ്വാഭാവിക കാട്ടുതീ ഉണ്ടാകാറുണ്ട്. ഇത് മുതലെടുത്ത്, ബോധപൂര്‍വം കാട്ടുതീ ഉണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് ചില വനപാലകരും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: