തിരുവനന്തപുരം: പോലീസിനെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസ് അവര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കുമെന്നാണ് അനുഭവമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. കൊച്ചി നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ ആക്രമിക്കപ്പെട്ട ട്രാഫിക് വാര്ഡന് പത്മിനിയെ സിറ്റി പോലീസ് തന്ത്രത്തില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയ കേസിലാണ് കമ്മീഷന്റെ നിരീക്ഷണം. പത്മിനിക്ക് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി ജോലി തിരികെ നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ട്രാഫിക് വാര്ഡന്മാരെ നിയമിക്കുന്നത് കരാര്‍ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യവ്യക്തിയാണെന്നും അദ്ദേഹം പേരുനല്കാത്തതു കാരണം പത്മിനിയെ ഒഴിവാക്കിയെന്നുമാണ് പോലീസിന്റെ വാദം. സ്വകാര്യ കമ്പനിയില്‍ നിന്നാണ് വാര്ഡന്മാരെ എടുക്കുന്നതെങ്കിലും വാര്ഡന്മാര്ക്ക് സ്വകാര്യ കമ്പനി നല്‍കുന്നത് സര്‍ക്കാരിന്റെ പണമാണ്. കമ്പനിക്കാര്‍ക്ക് ഇഷ്ടമുള്ള ജോലിയല്ല വാര്ഡന്മാര് ചെയ്യുന്നത്. ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് വാര്ഡന്മാര് പ്രവര്‍ത്തിക്കുന്നത്- കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നല്‍കേണ്ട സേവന വേതന വ്യവസ്ഥകളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു തന്ത്രം മാത്രമാണ് കരാര്‍ പണിയെന്നും ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. റോയല്‍ ടാക്കീസും ഇ.എസ്.ഐ. കോര്‍പ്പറേഷനും തമ്മിലുള്ള കേസില്‍ കരാറുകാര്‍ക്ക് തോന്നിയതുപോലെ ജീവനക്കാരെ മാറ്റാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സ്വാഭാവികരീതി സര്‍ക്കാരിനും കരാറുകാരനും ബാധകമാണ്. പത്മിനിയുടെ കാര്യത്തില്‍ പോലീസ് വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതായി തോന്നുന്നുവെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു.
എറണാകുളം നഗരത്തില്‍ ഡ്യൂട്ടിയിലായിരിക്കെ വിനോഷ് വര്‍ഗീസ് എന്നയാള്‍ പത്മിനിയെ ആക്രമിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരുന്നു. എന്നാല്‍ പോലിസ് റിപ്പോര്‍ട്ട് അനുകൂലമാക്കി വിനോഷിന് മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാഹചര്യം പോലീസ് ഒരുക്കികൊടുത്തുവെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: