മലയിന്‍കീഴ് (തിരുവനന്തപുരം): കഴിഞ്ഞ ദിവസം കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ ലഭിച്ച പൊട്ടക്കിണറ്റില്‍ നിന്ന് ഇന്നലെ വീണ്ടും വിഗ്രഹം കിട്ടി. കിണറ്റില്‍ ഇന്നലെ നടത്തിയ തെരച്ചിലിലാണ് ഒരു ബാലഗണപതിയുടെ വിഗ്രഹം കൂടി ലഭിച്ചത്. ഒന്നരക്കിലോയോളം തൂക്കം വരുന്ന ഈ വിഗ്രഹത്തിന് അരയടിപൊക്കവുമുണ്ട്.
മലയിന്‍കീഴ്-ഊരൂട്ടമ്പലം റോഡില്‍ നേമം ബ്ലോക്കോഫീസിന് പുറകുവശത്തായി ഗോപാലകൃഷ്ണന് നാടാരുടെ പുരയിടത്തിലെ മൂടിക്കിടന്ന കിണര്‍ വീണ്ടും കുഴിക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പത്ത് വര്‍ഷം മുമ്പ് ഗോപാലകൃഷ്ണന് നാടാര്‍ വിലയ്ക്ക് വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് അപ്പോള്‍ മുതല്‍ ഉപയോഗശൂന്യമായ നിലയില്‍ ഈ കിണര്‍ ഉണ്ടായിരുന്നു. കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളമെടുക്കുന്നതിനാണ് കിണര്‍ വീണ്ടും കുഴിച്ചത്. ഏഴടിയോളം താഴ്ചയില്‍ കുഴിച്ചപ്പോഴാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
രണ്ടടി പൊക്കമുള്ള പഞ്ചലോഹ വിഗ്രഹമായ വേല്‍മുരുകന്റെയും ഒന്നരയടി പൊക്കമുള്ള ഗണപതിയുടെയും മറ്റൊരു കാപ്പുമാണ് ഞായറാഴ്ച ലഭിച്ചത്. തുടര്‍ന്ന് മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലേക്ക് വിഗ്രഹങ്ങള്‍ മാറ്റി. ഇനിയും വിഗ്രഹങ്ങളുണ്ടാകാമെന്ന പ്രതീക്ഷയിലാണ് പോലീസ് സാന്നിധ്യത്തില്‍ വീണ്ടും ഇന്നലെ കിണര്‍ കുഴിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന വിഗ്രഹങ്ങളാണിത്. മൂന്ന് കോടിയില്‍ പരം വിലവരുമെന്നാണ് കണക്കാക്കുന്നത്. തമിഴ്നാട് തഞ്ചാവൂര്‍ ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഇവ. അവിടെ നിന്ന് കടത്തിക്കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പുരാവസ്തു വകുപ്പ് വിദഗ്ധര്‍ വിഗ്രഹം പരിശോധിക്കുന്നുണ്ട്. കിണറ്റില്‍ ഇവയെത്തിയിട്ടും വര്‍ഷങ്ങളായെന്നാണ് കരുതുന്നത്.
വിഗ്രഹമോഷണം അന്വേഷിക്കുന്ന തമിഴ്നാട്, കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കും. ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്നു വിഗ്രഹങ്ങള്‍ മുമ്പ് കളവുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇപ്പോള്‍ വിഗ്രഹങ്ങള്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: