പുതുക്കാട്: തൃശൂര്‍ മുളങ്ങില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പാലക്കാട് വണ്ടിത്താവളം സ്വദേശി സഞ്ജു (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
മുളങ്ങ് വടക്കുംമുറി കൊറ്റിക്കല്‍ ബാലന്റെ മകന് സലീഷിെന്റ വീടിെന്റ ടെറസ്സിലാണ് നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. നാല്‍പ്പത്തിയഞ്ചോളം ജോലിക്കാരുള്ള ഇവിടെ അപകടം നടക്കുന്ന സമയത്ത് ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. ആഭരണം വിളക്കാന്‍ ഉപയോഗിക്കുന്ന നോസില്‍ ഘടിപ്പിച്ച രണ്ട് കിലോ തൂക്കമുള്ള ഗ്യാസ് കുറ്റിയാണ് ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. ആഭരണം വിളക്കിക്കൊണ്ടിരുന്നവര്ക്കാണ് പൊള്ളലേറ്റത്. ടെറസ്സിന്റെ മുകള്ഭാഗം കാര്‍ഡ് ബോര്‍ഡ് ഷീറ്റുകള്‍ കൊണ്ട് മറച്ചിരിക്കുകയായിരുന്നു. പണിസ്ഥലത്ത് തൊഴിലാളികളുടെ വസ്ത്രങ്ങളും കൂട്ടിയിട്ടിരുന്നു. മേഞ്ഞിരുന്ന ഷീറ്റില്‍ നിന്നും ചൂട് വരാതിരിക്കാനായി തെര്‍മോകോള്‍ ഉപയോഗിച്ച് സീലിംങ്ങും നിര്‍മ്മിച്ചിരുന്നു. ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് തീ തുണികളിലേക്കും തെര്മോകോളിലേക്കും പടര്‍ന്നു.
പണിസ്ഥലത്ത് ആറിടത്ത് പൈപ്പിലൂടെ ഗ്യാസ് ഉപയോഗിച്ചിരുന്നതും തീപടരാന് കാരണമായി. തീയാളിയപ്പോള്‍ ജീവനക്കാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇരുന്ന് ആഭരണം വിളക്കുകയായിരുന്ന സഞ്ജുവിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മലയാളികള്‍ക്ക് പുറമെ ഉത്തരേന്ത്യക്കാരായ ജോലിക്കാര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
നിര്‍മ്മിച്ചുകൊണ്ടിരുന്ന 300 ഗ്രാം സ്വര്‍ണ്ണം സ്ഫോടനത്തില്‍ ഉരുകിപ്പോയി. നിര്‍മാണ സാമഗ്രികള്‍ കത്തിനശിച്ചു. സമീപവാസികള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കാന്‍ ശ്രമിച്ചു. പുതുക്കാട് നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. പുതുക്കാട് സിഐ പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: