മോദി ഘടകം തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു.
എവിടെത്തിരഞ്ഞു നോക്കിയാലും അവിടെയൊക്കെ ഒരു മോദിഘടകം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി നില്ക്കുന്നു. പ്രകോപനത്തിന്റെ ഏത്തലം വരെ പോയാലും ഒരു കുലുക്കവുമില്ലാതെ മോദി നില്ക്കുന്നു. മറ്റുള്ളവര്‍ അടുത്ത തെരഞ്ഞെടുപ്പ് മാത്രം മുമ്പില്‍ കാണുമ്പോള്‍ മോദി അനേകം തലമുറകളെയാണ് കാണുന്നത്. ഇതാണ് മറ്റു നേതാക്കളും ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസത്തിന്റെ ഉള്ളറകളിലേക്ക് പോവുമ്പോള്‍ അസാമാന്യ വ്യക്തിപ്രഭാവത്തോടെ നരേന്ദ്രമോദിയുടെ രാഷ്ട്രീയം നിറഞ്ഞു നില്ക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്ഥിരാജ് ചവാന് നരേന്ദ്രമോദി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആകെ അസ്വസ്ഥതയാണ്. ഗുജറാത്തിലെ സമഗ്ര പുരോഗതിയുടെ വസ്തുതകള്‍ എല്ലാവര്ക്കും ബോദ്ധ്യമായാലും ചവാന് ബോദ്ധ്യമാവില്ല. തനി രാഷ്ട്രീയ കണ്ണാണ് ഇതിന്റെ കാരണമെന്ന് വ്യക്തം. ഗുജറാത്തിനെക്കാള്‍ മഹാരാഷ്ട്രയാണ് മുമ്പിലെന്ന് അദ്ദേഹം പറയുന്നു. നരേന്ദ്രമോദിയുടെത് ഊതിപ്പെരുപ്പിച്ച കണക്കാണത്രെ. ഗുജറാത്തിന്റെ മുന്നിലായ തങ്ങളെ അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുന്നുമുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ അയല്‍ സംസ്ഥാനങ്ങളെക്കാള്‍ പത്തിരട്ടി നേട്ടമാണ് മഹാരാഷ്ട്രയ്ക്കുള്ളതെന്നാണ് ചവാന്റെ അവകാശവാദം. എന്നാല്‍ ഗുജറാത്തിന്റെ ഏഴയലത്ത് വരുന്നില്ല ഇതെന്ന് വേറെ കാര്യം. വസ്തുതകളെ വിശകലനം ചെയ്യുന്നതിന് പകരം രാഷ്ട്രീയത്തിന്റെ മുന കൂര്‍ത്ത പകയുമായി നരേന്ദ്രമോദിക്കെതിരെ തിരിയുകയാണ് ചവാന്.
ആദര്‍ശ് കുംഭകോണത്തില്‍ പെട്ട മുന്‍ മുഖ്യമന്ത്രി അശോക് ചവാന് രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുത്തതിലെ അനൗചിത്യം നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതിനെയും പൃത്ഥിരാജ് ചവാന് ചോദ്യം ചെയ്യുന്നു. ഏതെങ്കിലും കേസില്‍ പെട്ടു എന്നുവെച്ച് ഒരു മുന്‍ മുഖ്യമന്ത്രിയെ എന്തിന് മാറ്റി നിര്‍ത്തണം എന്നാണ് അദ്ദേഹത്തിന്റെ മറു ചോദ്യം. പ്രാദേശിക നേതാക്കള്‍ പ്രോട്ടോകോള്‍ അനുസരിച്ച് തന്നെയാണ് ചവാനെ റാലിയില്‍ പങ്കെടുപ്പിച്ചതത്രെ. എല്‍.കെ അദ്വാനിക്കെതിരെ എത്ര കേസുകളുണ്ട്. എന്നിട്ട് അദ്ദേഹത്തെ ആരും അകറ്റി നിര്‍ത്തുന്നില്ലല്ലോ എന്നാണ് ചവാന്റെ പക്ഷം.
ഏതായാലും തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും പൃത്ഥിരാജ് ചവാന് ആശങ്കയിലാണ്. ആകെയുള്ള 48 ലോക് സഭാ സീറ്റില്‍ എത്രയെണ്ണം കോണ്‍ഗ്രസിന് കിട്ടുമെന്ന് ഒരു ധാരണയുമില്ല. മോദി ഘടകവും ബിജെപിയുടെ വര്‍ധിത വീര്യത്തോടെയുള്ള പ്രവര്‍ത്തനവും അദ്ദേഹത്തെ അസ്തപ്രജ്ഞനാക്കിയെന്ന് വാക്കുകളില്‍ നിന്നു തന്നെ അറിയാം. 7.89 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് പുതിയ വോട്ടര്‍മാര്‍ കുറവാണ്. ഏതാണ്ട് പതിനൊന്ന് ലക്ഷം. 2009 ല്‍ ബിജെപിക്ക് ഒമ്പതും ശിവസേനക്ക് പതിനൊന്നും കോണ്‍ഗ്രസിന് പതിനേഴും സീറ്റുകളാണ് കിട്ടിയത്. ഇത്തവണ മുപ്പതിലെറെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപിയും ശിവസേനയും. ഏപ്രില്‍ 10,17,24 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹെഡ്ലൈന്‍സ് ടുഡെ-സീവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പില്‍ ബിജെപി ശിവസേന സഖ്യം 14 സീറ്റുകള്‍ വീതം നേടുമെന്ന് പറയുന്നു. കോണ്‍ഗ്രസിന് ഒമ്പതും എന്‍സിപിക്ക് അഞ്ചും എംഎന്‍എസിന് രണ്ടും ആപ്പ് ന് ഒന്നും മറ്റുള്ളവര്‍ക്ക് മൂന്നുമാണ് പ്രവചിക്കുന്നത്. സിഎന്‍എന്‍-ഐബിഎന്‍: ബിജെപി സഖ്യം 18-22, കോണ്‍ഗ്രസ് സഖ്യം 23-27.
ലോക്നീതി-ഐബിഎന്‍ നാഷണല്‍ ട്രാക്കര്പോള്: അത്വാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപി -ശിവസേന സഖ്യം മത്സരിച്ചാല്‍ 44 ശതമാനം വോട്ടുകിട്ടും. കോണ്‍ഗ്രസിന് 35 ശതമാനം എംഎന്‍എസ്സിന് രണ്ടും ആപ് ന് അഞ്ചും ശതമാനം വോട്ട് കിട്ടും.
പ്രവചനങ്ങള്‍ എതൊക്കെ വഴിക്കു നീങ്ങിയാലും ഒരു കാര്യം ഉറപ്പാണ്. ഭാരതത്തിന്റെ ഉയര്‍ച്ച കാംക്ഷിക്കുന്ന കൈകളിലാണ് അടുത്ത ഭരണം. അതിന് വേണ്ടി രംഗത്ത് കൈ-മെയ് മറന്ന് ദശലക്ഷങ്ങളുണ്ട്. മോദിക്കെതിരെ ചൂണ്ടുന്ന ഓരോ വിരലും പിന്നീട് നമസ്കാരത്തിന്റെ ഇഴയടുപ്പത്തിലേക്ക് മാറും എന്നത് ഉറപ്പാണ്. ഇന്ത്യയിലെ എന്തുകൊണ്ടും ശ്രദ്ധേയമായ സംസ്ഥാനം അതിനനുസരിച്ച് തന്നെയാണ് ചലിക്കുന്നത്. ഒരു പക്ഷേ, പൃത്ഥിരാജ് ചവാന് അത് കാണാന്‍ കഴിയില്ല. ദുഷ്ടലാക്കിന്റെ രാഷ്ട്രീയം ഉള്ളില്‍ തിളയ്ക്കുന്ന ആര്‍ക്കും അങ്ങനെ തന്നെ.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: