ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിനെ സംബന്ധിച്ച് വ്യത്യസ്ത ഫലങ്ങളുടേതാവും. ബംഗാളി ജനത പരിവര്‍ത്തനം മോഹിക്കുന്നു. 2009 മുതല്‍ അവര്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എതെങ്കിലും ചില പാര്‍ട്ടികളില്‍ മാത്രം കേന്ദ്രീകരിച്ചു നിന്ന ബംഗാളിലെ വോട്ടര്‍മാര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി. നരേന്ദ്ര മോദി പ്രഭാവം ഇക്കുറി ബംഗാളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നിഗമനങ്ങളെ തകിടംമറിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ചില സീറ്റുകളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ശക്തമായ ചതുഷ്കോണ മത്സരം അരങ്ങേറുകയാണ് ഇത്തവണ. തൃണമൂലിനും സിപിഎമ്മിനും കോണ്‍ഗ്രസിനുമൊപ്പം ബിജെപിയും ചേരുമ്പോള്‍ രണതീവ്രതയേറും. 42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്. ഇതില്‍ എട്ടു സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കും രണ്ടു സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗത്തിനും വേണ്ടി മാറ്റിവച്ചിരിക്കുന്നു.
ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആധിപത്യം ദര്‍ശിക്കാം. 1951 മുതല്‍ 56വരെയുള്ള ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടങ്ങള്‍ കൊയ്തു. 1962 ല്‍ സിപിഎം ശക്തികാട്ടി. എന്നിരുന്നാലും കോണ്‍ഗ്രസ് മുഖ്യ കക്ഷിയായി തുടര്‍ന്നു. 67 മുതല്‍ കോണ്‍ഗ്രസിന്റെ സീറ്റ് ക്രമാനുഗതമായി ഇടിഞ്ഞു. പിന്നെ 80 വരെ സിപിഎം നേട്ടങ്ങള്‍ കൊയ്തു. 1984 ല്‍ 15 സീറ്റുകളോടെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും 89 ല്‍ അതു നാലായി കുറഞ്ഞു. അന്നുമുതല്‍ 2004 വരെ സിപിഎം ഏറെക്കുറെ ഏകപക്ഷീയ മുന്നേറ്റങ്ങള്‍ നടത്തിയെന്നു പറയാം. പക്ഷേ, സിംഗൂരും നന്ദിഗ്രാമുമൊക്കെ നിറഞ്ഞുനിന്ന കഴിഞ്ഞതവണ സിപിഎമ്മിന്റെ അടിവേരിളക്കി തൃണമൂല്‍ കോണ്‍ഗ്രസ് 19 സീറ്റുകള്‍ പിടിച്ചെടുത്ത് ഏറ്റവും വലിയ കക്ഷിയായി.
മോദി ഇഫക്റ്റ് തന്നെയാണ് ബംഗാളിനെയും മാറ്റങ്ങളുടെ തട്ടകമാക്കുന്നത്. ബിജെപി പുത്തന്‍ നേട്ടങ്ങള്‍ കുറിക്കുന്നതിന്റെ സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹൗറ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രണ്ടു സിറ്റുകളില്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ചപ്പോള്‍ ബിജെപിയുടെ ശക്തി ദൃശ്യമായി. വടക്കന്‍ കൊല്‍ക്കത്ത, ബരാക്ക്പുരെ, ബര്‍സാത്, ഡംഡം, ഹൗറ, കൃഷ്ണഗോര്‍, ബീര്‍ഭൂം, ഉത്തര മാള്‍ഡ, സെരാംപൂര്‍, അലിപുര്‍ദ്വാര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഇക്കുറി ഉശിരന്‍ പ്രകടനം നടത്തുമെന്നു കരുതപ്പെടുന്നു. ഇവിടങ്ങളില്‍ 2009 ല്‍ ബിജെപി 10 മുതല്‍ 21 ശതമാനം വരെ വോട്ടു നേടിയെടുത്തിരുന്നു. ഇത്തവണ ബിജെപിയുടെ വോട്ടിങ് ശതമാനം കുതിച്ചുയരുമെന്ന് കടുത്ത എതിരാളികള്‍ക്കുപോലും അറിയാം.
രാഷ്ട്രീയ എതിരാളികളുടെ വോട്ടിന്റെ അടിത്തറകള്‍ ബിജെപി ഇളക്കിമറിച്ചാല്‍ ഏറ്റവും നഷ്ടം നേരിടുക ഭരണകക്ഷിയായ തൃണമൂലിനാവും. ഇടതു പക്ഷത്തിന്റെ പതനത്തിന് തൊട്ടുമുന്‍പു നടന്ന ഹൗറ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പ്രസൂണ്‍ ബാനര്‍ജി നേരിയ ഭൂരിപക്ഷത്തിനാണ് സിപിഎം കോണ്‍ഗ്രസ് എതിരാളികളെ അതിജീവിച്ചത്. ബിജെപി സ്ഥാനര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപി അങ്കത്തിന് ഇറങ്ങിയെങ്കില്‍ ഹൗറയില്‍ തൃണമൂല്‍ മുട്ടുകുത്തിയേനെ. ഹൗറ ഉപതെരഞ്ഞെടുപ്പിലെയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ സിപിഎം വിരുദ്ധ വോട്ടുകളില്‍ നല്ലൊരു ശതമാനം തൃണമൂലിനൊപ്പം ബിജെപിയും പങ്കിട്ടതായി മനസിലാവും. ഈ സാഹചര്യത്തില്‍ മുസ്ലിം സമ്മതിദായകരുടെ പിന്തുണ ഉറപ്പിക്കാന്‍ മമത നെട്ടോട്ടത്തിലാണ്.
കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഏറെക്കുറെ പൂര്‍ണമായും ഇടിഞ്ഞു കഴിഞ്ഞു. വലിയ ജയങ്ങളൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. തെക്കന്‍ ബംഗാളിലെ പല കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ പാളയത്തിലേക്ക് ചേക്കേറി. മാള്ഡയെയും മൂര്ഷിദാബാദിനെയും പോലുള്ള ശക്തികേന്ദ്രങ്ങളില്‍പ്പോലും കോണ്‍ഗ്രസ് വോട്ടുകളെ തൃണമൂല്‍ വിഴുങ്ങുമെന്ന് ഉറപ്പായി. വടക്കന്‍ ബംഗാളൊഴിച്ചുള്ള മേഖലകളില്‍ കോണ്‍ഗ്രസിന് 10 ശതമാനത്തിന് മേലെ വോട്ടു ലഭിക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ സ്വന്തമാക്കി നഷ്ടങ്ങള്‍ നികത്താമെന്നാണ് തൃണമൂലിന്റെ ഉന്നം.
ഇടതുപക്ഷത്തിന്റെ നിലയും ഏറെക്കുറെ പരിതാപകരം തന്നെ. 2009 മുതല്‍ അവരുടെ വോട്ടു വിഹിതത്തില്‍ ക്രമാതീതമായ ഇടിവാണുണ്ടായത്. ചതുഷ്കോണ മത്സരം സിപിഎമ്മിന്റെയും കൂട്ടാളികളുടെയും സാധ്യതകള്‍ ഒന്നുകൂടി കുറയ്ക്കുന്നു. ഒരു സീറ്റില്‍പ്പോലും അവരുടെ കാര്യം സുരക്ഷിതമല്ല. ചുവപ്പുകോട്ടകളെന്നു കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ 40% വോട്ടെങ്കിലും ലഭിച്ചാലെ ഇടതുപക്ഷത്തിന് പിടിച്ചുനില്ക്കാന് കഴിയുകയുള്ളു. യുവാവായ അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎമ്മിനാകട്ടെ ബിമല്‍ബോസ് എന്ന വൃദ്ധന്റെ നേതൃത്വവും. യുവത്വത്തിന്റെ പിന്തുണ മോദി തരംഗത്തിനൊപ്പം ആകര്‍ഷിക്കാന്‍ രാഹുലിന്റെ നേതൃത്വവും ബിജെപിക്ക് സഹായകമാകും.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: