തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുഖ്യമന്ത്രി ഒദ്യോഗിക വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. www.keralacm.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടം മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നത്. നേരിട്ട് വോട്ട് അഭ്യര്ത്ഥിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. അതിലൊരു വാര്‍ത്ത അക്രമരാഷ്ട്രീയക്കാരെ ബഹിഷ്കരിക്കാനുള്ള അവസരം എന്ന വാര്‍ത്തയാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയുമടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമാക്കി യുഡിഎഫിന് വോട്ട് ചെയ്യണമെന്ന ആഹ്വാനമാണ് വാര്‍ത്തയിലുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കാനായി ഇലക്ടറല്‍ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അല്പ സമയത്തിനകം ‘അക്രമരാഷ്ട്രീയക്കാരെ ബഹിഷ്കരിക്കാനുള്ള അവസരം’ എന്ന വാര്‍ത്തയടക്കം പലതും അപ്രത്യക്ഷമായി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പിന്നീട് സര്‍ക്കാര്‍ വാഹനത്തില്‍ പ്രചരണത്തിന് പോകുകയോ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ഇലക്ഷന് കമ്മിഷന് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഭരണഘടനാ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് നല്കിയ നിര്‍ദേശം. സര്‍ക്കാര്‍ വെബ്സൈറ്റില്‍ രാഷ്ട്രീയ എതിരാളിയെ മോശമാക്കുന്നതോ എതിരായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അടങ്ങിയതോ ആയ ഉള്ളടക്കങ്ങള്‍ പാടില്ല. എന്നാല്‍ ഈ ചട്ടം തെറ്റിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിനെ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സിപിഎം രംഗത്തു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടി ഔദ്യോഗിക വെബ്സൈറ്റിനെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് തുറക്കുമ്പോള്‍തന്നെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ പ്രത്യക്ഷമാകും. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും ഇതിലുണ്ട്. ‘അക്രമ രാഷ്ട്രീയക്കാരെ ബഹിഷ്ക്കരിക്കാനുള്ള അവസരം: ഉമ്മന്‍ചാണ്ടി’ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത അപ്ലോഡ് ചെയ്തിരിക്കുന്നത് 17നാണ്. അക്രമ രാഷ്ട്രീയക്കാരെ ബഹിഷ്കരിക്കാനുള്ള അവസരമാണു തെരഞ്ഞെടുപ്പ് എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം ഉദ്ധരിച്ചുള്ള വാര്‍ത്ത ജനങ്ങളോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാവശ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി, സര്‍ക്കാര്‍ അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കും തുടങ്ങി വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി നല്കിയ മറുപടി സംബന്ധിച്ച വാര്‍ത്തകളും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം സര്‍ക്കാറിന്റെ മാത്രം നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്തയും കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ സംബന്ധിച്ച മറ്റു വാര്‍ത്തകളും കൂട്ടത്തിലുണ്ടെങ്കിലും ഇടതുപക്ഷത്തെ ബഹിഷ്കരിക്കാനും സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇതിന്റെ തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്ന വാര്‍ത്തകളുടെ തലക്കെട്ടുകളാണു ഹോം പേജില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി www.ommench andy.net എന്ന പേരില്‍ സ്വകാര്യ വെബ്സൈറ്റും മുഖ്യമന്ത്രി തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഔദ്യോഗിക സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: