ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ ബിജെപി 225 കടക്കും, യുപിഎക്കും ഇരുമുന്നണിയിലും പെടാത്ത മൂന്നാം മുന്നണിക്കാര്‍ക്കും കൂടി 230 സീറ്റ് കിട്ടും. അതില്‍ത്തന്നെ കോണ്‍ഗ്രസിന് പരമാവധി 95 സീറ്റേ കിട്ടൂ, ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ദേശവ്യാപകമായ അഭിപ്രായ സര്‍വേ പറയുന്നു. പ്രമുഖ സംസ്ഥാനമായ യുപിയിലെ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിക്ക് 12 സീറ്റും ബിഎസ്പിക്ക് 14 സീറ്റുമണ് സര്‍വേ വിലയിരുത്തുന്നത്.
ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ ദേശവ്യാപകമായി നടത്തിയ സര്‍വേയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് 70 ശതമാനം പിന്തുണയുണ്ട്. അതാകട്ടെ ബിജെപി എന്ന പാര്‍ട്ടിക്കുള്ള പിന്തുണയേക്കാള്‍ വളരെ കൂടുതലാണ്. കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം രണ്ടക്കത്തില്‍ ഒതുങ്ങുമെന്ന് വിലയിരുത്തുന്ന സര്‍വേ പ്രകാരം മൂന്നാം മുന്നണി പാര്‍ട്ടികള്‍ക്ക് 70 സീറ്റുവരെയേ കിട്ടൂ, പരമാവധി 100 സീറ്റ്. 242 ലോക്സഭാ മണ്ഡലങ്ങളില്‍ 77581 പേരെ നേരിട്ട് കണ്ടാണ് സര്‍വേ നടത്തിയത്. 22 സംസ്ഥാനങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 10 മുതല്‍ 25 വരെയായിരുന്നു സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേര് നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ജമ്മുകാശ്മീരില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും നരേന്ദ്രമോദിയെയാണ് പിന്തുണക്കുന്നത.് രാജ്യവ്യാപകമായി അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും മോദിക്ക് പിന്തുണ ലഭിക്കുന്നുവെന്നാണ് ഇത്കാട്ടുന്നത്. സിക്കിമില്‍ 95.45 ശതമാനം പേര് മോദിയെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍, കര്‍ഷകര്‍, ഗ്രാമീണ വോട്ടര്‍മാര്‍ തുടങ്ങിയവര്‍ മോദി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.
ബിജെപിക്ക് രാജ്യമെമ്പാടും 65.33 ശതമാനം പേരുടെ പിന്തുണയാണുള്ളതെന്ന് സര്‍വേ ഫലം പറയുന്നു. ഇത് വോട്ടാക്കി കണക്കാക്കിയാല്‍ പാര്‍ട്ടിക്ക് 225 സീറ്റ് വരെ ലഭിക്കാം. എന്‍ഡിഎയുടെ ശക്തിയായി കണക്കിലെടുത്താല്‍ 250 മുതല്‍ 280 വരെ സീറ്റ് മുന്നണിക്ക് നേടാം. മോദി കഴിഞ്ഞാല്‍ വോട്ടര്‍മാര്‍ നേതാവായി കാണുന്നത് രാഹുല്‍ ഗാന്ധിയെയാണ്. എന്നാല്‍ പിന്തുണ 19 ശതമാനമേ ഉള്ളൂ. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഹുലിനേക്കാള്‍ പിന്തുണയുണ്ട്, 20.9 ശതമാനം.
മുലായംസിംഗിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനം മാത്രം. ആം ആദ്മി പാര്‍ട്ടി നേതാവ് കേജ്രിവാളിന് മൂന്നു ശതമാനവും ബിഎസ്പിനേതാവ് മായാവതിക്ക് 0.9 ശതമാനവും പേരുടെ പിന്തുണയാണ് പ്രധാനമന്ത്രിപദത്തിലേക്ക്.
ബിജെപിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വമ്പിച്ച പിന്തുണ കിട്ടുന്നുവെന്നതാണ് പുതിയ പ്രവണത. മഹാരാഷ്ട്രയില്‍ 56 ശതമാനം ബിജെപിയെ പിന്തുണക്കുന്നു, ഉത്തരാഞ്ചലില്‍ 63 ശതമാനവും. മുലായം സിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന യുപിയില്‍ 80 ശതമാനം പേര് ബിജെപിക്കൊപ്പമാണ്. സിക്കിമില്‍ 80 ശതമാനവും. കേരളത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര് ബിജെപിയെ അനുകൂലിക്കുന്നുണ്ട്. ബീഹാറില്‍ 80 ശതമാനും മധ്യപ്രദേശില്‍ 69 ശതമാനവും ഗുജറാത്തില്‍ 63 ശതമാനവും രാജസ്ഥാനില്‍ 45 ശതമാനവും ബിജെപിയെ പിന്തുണക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.
മോദിയുടെ വ്യക്തിപ്രഭാവം ബിജെപിക്ക് യുപിയില്‍ 45 മുല് 50 വരെ സീറ്റ് നേടിക്കൊടുക്കും. ബീഹാറില്‍ 20-25 സീറ്റും ഗുജറാത്തില്‍ 23 ഉം മധ്യപ്രദേശില്‍ 25 ഉം സീറ്റു നേടാന്‍ ബിജെപിയെ മോദിഘടകം സഹായിക്കും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് 22 മുതല്‍ 24 വരെ സീറ്റ് കിട്ടാമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിനായിരിക്കും കനത്ത ചേതം സംഭവിക്കുകയെന്ന് സര്‍വേ വിലയിരുത്തുന്നു. യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പാര്‍ട്ടി തറപറ്റും. ബീഹാറില്‍ നിതീഷ്കുമാറിന്റെ ജനതാദള്‍ ഏറെ ക്ഷീണിക്കും. 2009 ല്‍ കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റ് പത്തായി കുറയും. സമാജ്വാദി പാര്‍ട്ടി അംഗബലം 23 ല്‍ നിന്ന് 12 ആയി കുറയും. ബിഎസ്പിയുടെ അംഗങ്ങളുടെ എണ്ണം 20 ല്‍നിന്ന് 14 മുതല്‍ 18വരെയാകാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് കിട്ടിയ അജിത് സിംഗിന്റെ ആര്‍എല്‍ഡിക്ക് പരമാവധി രണ്ട് സീറ്റേ കിട്ടൂ എന്ന് സര്‍വേ പറയുന്നു.
നിലവിലുള്ള 52 ശതമാനം എംപിമാരെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് സര്‍വേ ഫലം പറയുന്നു. 39 ശതമാനം പേര് സ്വന്തം എംപിമാരെ വീണ്ടും തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നു. ഒമ്പതു ശതമാനം പേര് ഇനിയും തീരുമാനിച്ചിട്ടില്ല. മധ്യപ്രദേശ്, യുപി, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഒഡീഷ, ജമ്മുകാശ്മീര്‍, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളിലെ എംപിമാരെയാണ് വോട്ടര്‍മാര്‍ എതിര്‍ക്കുന്നത്.
വിലക്കയറ്റവും അഴിമതിയുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് 50 ശതമാനം പേര് പറയുന്നു. 37 ശതമാനം പേര് അഴിമതിയെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. സര്‍വേയില്‍ പങ്കെടുത്ത എട്ടു ശതമാനം പേര് ഭീകരതയാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: