കേരളം ഇപ്പോള്‍ തന്നെ പരിസ്ഥിതി നശീകരണം മൂലമുണ്ടായ കാലാവസ്ഥാ മാറ്റത്തില്‍ കഠിനമായ വേനല്‍ ചൂടില്‍ ഉരുകുകയാണ്. പണ്ട് വൃക്ഷനിബിഡമായിരുന്ന വനങ്ങള്‍ വെട്ടിനശിപ്പിച്ചതിനാല് മഴവെള്ളം മണ്ണില്‍ താഴാതെ അറബിക്കടലിലേക്കൊഴുകി ജലക്ഷാമവും കേരളത്തിനെ അലട്ടുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തിലെ വനസമ്പത്ത് അഗ്നിയുടെ താണ്ഡവത്തിനിരയാകുന്നു എന്ന വാര്‍ത്തയും ദൃശ്യങ്ങളും ഞെട്ടിപ്പിക്കുനനതാണ്. വയനാട് വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതം എന്നിവ കത്തിയമര്‍ന്ന് മൃഗങ്ങളുടെ ശവപ്പറമ്പായി മാറി.
ഇപ്പോള്‍ വനത്തിന് തീയിട്ട ഒരാള്‍ അറസ്റ്റ് ചെപ്പെട്ട ശേഷവും ചൊവ്വാഴ്ചയും കാട്ടില്‍ തീ പടരുന്ന വാര്‍ത്തയാണ് വരുന്നത്. മുതുമല വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോളെ വന്യജീവി സങ്കേതം, നീലഗിരി-കൂര്‍ഗ് പ്രദേശങ്ങളിലുള്ള വനമേഖലകള്‍ അടങ്ങിയ 20 ഏക്കറോളം കാനനഭൂമി എരിഞ്ഞമര്‍ന്നു. ഉണങ്ങിയ പുല്മേട്ടില് തീ പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് കാട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അസാധ്യമായതിനാല്‍ തീ അനിയന്ത്രിതമായി പടരുകയായിരുന്നു. ദക്ഷിണേന്ത്യന്‍ കാലാവസ്ഥയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് ഈ വന ഭൂമി. വയനാട്ടില്‍ ജലാംശം ഉള്ളതിനാല്‍ കാട്ടുതീ വ്യാപിക്കില്ലെന്ന വിശ്വാസം തകര്‍ത്താണ് മൂന്ന് സംസ്ഥാനങ്ങളിലെ കാടുകള്‍ അഗ്നിക്കിരയായത്. വനംവകുപ്പ് തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനിടയിലും തീ പിടിത്തമുണ്ടായി.
ഒരേസമയം ഏഴു സ്ഥലങ്ങളില്‍ തീപിടിച്ചത് വനംവകുപ്പിനെ നിശ്ചലമാക്കി. ആരോ മനഃപൂര്‍വം തീയിട്ടതാകാമെന്ന നിഗമനമാണ് വനംവകുപ്പിന്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഒരാളെ അറസ്റ്റ് ചെയ്തത്. വനം മാഫിയയും സംശയത്തിന്റെ കരിനിഴലിലാണ്. വേനല്‍ക്കാലത്ത് വനങ്ങളില്‍ കാട്ടുതീ പടരാറുണ്ടെങ്കിലും അത് ഉടന്‍ അണയ്ക്കാന്‍ വനംവകുപ്പിന് സംവിധാനമുണ്ടായിരുന്നു ഹെക്ടര്‍ കണക്കിന് മുളംകാടുകള്‍ ഈ കൊടും വെയിലില്‍ ഉണങ്ങിയിരുന്നു. പാറകള്‍ തമ്മില്‍ ഉരഞ്ഞാലുണ്ടാകുന്ന തീപ്പൊരി പോലും ഈ മുളങ്കാടുകളെ ഭസ്മമാക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഈ മുളങ്കൂട്ടത്തെ കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊന്നും വനംവകുപ്പിനില്ല. ഉണങ്ങി നില്ക്കുന്ന മരങ്ങളും നിലത്തു കിടക്കുന്ന കരിയിലകളും തീ പടരാന്‍ സഹായകമാകുകയും ചെയ്യും. വനംവകുപ്പാണ് വനം സംരക്ഷിച്ചുനിര്‍ത്തേണ്ടത്. ഇത്ര വ്യാപകമായ തീപിടിത്തം ഉണ്ടായതിന്റെ കുറ്റത്തില്‍നിന്നും വനംവകുപ്പിന് ഒരാളുടെ അറസ്റ്റ് കൊണ്ടുമാത്രം രക്ഷപ്പെടാനാകുകയില്ല. വേനലിന് മുന്‍പ് തന്നെ വനംവകുപ്പ് കാട്ടുതീയെ പ്രതിരോധിക്കാന്‍ നടപടികള്‍ എടുക്കാറുണ്ട്. ഈ വര്‍ഷവും വനംവകുപ്പ് ഇതിനായി പണം ചെലവാക്കിയതായി രേഖകള്‍ ഉണ്ടെങ്കിലും സംരക്ഷണ നടപടി തൃപ്തികരമല്ലാത്തതിനാലാകണമല്ലൊ ഈവിധം തീ പടര്‍ന്നത്. വനംവകുപ്പിന് ഫയര്‍ലൈന്‍ പണിയുക എന്നതിനപ്പുറം ശാസ്ത്രീയമോ പരിഷ്കൃതമോ ആയ നൂതന മാര്‍ഗ്ഗങ്ങള്‍ ഇല്ല.
തീ കണ്ടാല്‍, പടര്‍ന്നാല്‍, ഓടിക്കൂടുക നാട്ടുകാരും അവര്‍ വിളിക്കുന്ന പോലീസും ഫയര്‍ഫോഴ്സുമാണ്. ഇത്തവണ ഇവരുടെ കൂട്ടായ ശ്രമം കാട്ടുതീയണയ്ക്കാന്‍ പര്യാപ്തമായില്ലെന്ന് മാത്രമല്ല, കാട്ടു തീ മറ്റൊരു സ്ഥലത്തുകൂടി പടര്‍ന്ന്, ഘോരമായ വനനശീകരണത്തിനു കാരണമായി. നാട്ടുകാര്‍ക്ക് കല്ലും കോലും എല്ലാം ഉപയോഗിച്ചുള്ള അഗ്നിശമന ശ്രമങ്ങളെ സാധ്യമാകുകയുള്ളൂ. ഇത്ര വിശാലമായ സ്ഥലത്ത് തീ പടരുമ്പോള്‍ അത് കെടുത്താന്‍ വെള്ളമെവിടെ? പാശ്ചാത്യ രാജ്യങ്ങള്‍ ഹെലികോപ്റ്റര്‍ വഴിയും മറ്റും കാട്ടുതീ അണയ്ക്കും. പക്ഷേ കേരളവും ഇന്ത്യയും ഈ വിധംകാര്യങ്ങളില് ഇന്നും പ്രാകൃതയുഗത്തിലാണ്. കാട്ടിനുള്ളില്‍ ടാങ്കുകള്‍ നിര്‍മിച്ച് വരാന്‍ പോകുന്ന കാട്ടു തീ കെടുത്താന്‍ വെള്ളം സംഭരിക്കാനുള്ള ദീര്‍ഘവീക്ഷണമൊന്നും വനംവകുപ്പിനില്ല. യഥാര്‍ത്ഥത്തില്‍ കാലാവസ്ഥാ നിയന്ത്രണത്തില്‍ വനങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റിയുള്ള അവബോധം ഇന്നും വകുപ്പിനന്യമാണ്. ഈ അവബോധം നാട്ടുകാരില്‍ ഉണര്‍ത്തി നാട്ടുകാരേയും ആദിവാസികളേയും പരിസ്ഥിതി സാക്ഷരരാക്കാനുള്ള അവബോധമോ തിരിച്ചറിവോ വനംവകുപ്പിനോ സര്‍ക്കാരിനോ ഇല്ല. ഇപ്പോള്‍ കസ്തൂരിരംഗന്റെ പരിസ്ഥിതിലോല മേഖലകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പരിസ്ഥിതി എന്ന വാക്ക് ജനഹൃദയങ്ങളിലെത്തിച്ചിരിക്കാം. പരിസ്ഥിതിയാണ് മനുഷ്യര്‍ക്ക് ജീവവായുവും കുടിവെള്ളവും തരുന്നതെന്നും എന്തു വിലകൊടുത്തും അത് സംരക്ഷിക്കേണ്ടതാണെന്നുമുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: