തിരുവനന്തപുരം: ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതോടെ അവര്‍ അവസരവാദ നിലപാടുകളുമായി മുന്നോട്ടുപോവുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മൂന്നാം മുന്നണിയുണ്ടാക്കാന്‍ നോക്കിയ ഇടത് ശ്രമം പാളിപ്പോയി. ജയലളിത അടക്കമുള്ളവര്‍ അവരുടെ സഖ്യം തള്ളിക്കളഞ്ഞു. ഫലത്തില്‍ മൂന്നാംമുന്നണി ചാപിളളയായെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബ് ആരംഭിച്ച ‘ഇന്ത്യ എങ്ങോട്ട്’ എന്ന സംവാദ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. ആരാണ് ശത്രുവെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിന് കഴിയുന്നില്ല. സിപിഎം അവരുടെ തെറ്റായ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ലമെന്റു തെരഞ്ഞെടുപ്പു കഴിയുന്നതോടെ എല്‍ഡിഎഫ് സ്വയം പിരിഞ്ഞു പോകേണ്ട സ്ഥിതിയാണുള്ളത്. എല്‍ഡിഎഫില്‍ ഇപ്പോള്‍ ഘടകകക്ഷികള്‍ ഇല്ല. സിപിഐ-സിപിഎം മാത്രമേ ഉള്ളൂ. എതിര് വാദം പുറപ്പെടുവിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. ടി.പി.ചന്ദ്രശേഖരന് വധവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പെരിങ്ങനത്തും ഇതേ രീതിയിലുള്ള കൊലപാതകം സിപിഎം നടത്തി. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണോയെന്നു പിണറായി വിജയന് പറയണം.
ജനങ്ങളുടെ വികാരം സിപിഎമ്മിനും ബിജെപിക്കും എതിരാണെന്ന് ചെന്നിത്തല പറഞ്ഞു. മുഴുവന്‍ സീറ്റും യുഡിഎഫ് നേടും. 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20/20 സീറ്റ് നേടിയ ചരിത്രമാണ് യുഡിഎഫിനുള്ളത്. ഇന്ന് ജനപിന്തുണയോടെ അതേവിജയം നേടുമെന്ന് രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: