കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ഹൈക്കോടതി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചുവെന്ന പരാതിയില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തുടരന്വേഷണം നടത്താന്‍ സിബിഐയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബാലകൃഷ്ണനാണ് ഉത്തരവ് നല്‍കിയത്. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.
അന്വേഷണത്തിന്റെ തുടക്കം മുതലേ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പോലീസ് നടത്തിയ മൃതദേഹ പരിശോധന പോലും ശരിയായ രീതിയില്‍ ആയിരുന്നില്ല. പ്രഥമ വിവര റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും പാളിച്ചകള്‍ നിരവധിയാണ്.
മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കണ്ടെത്തലുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ളത്. അഭയ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം അന്വേഷണ റിപ്പോര്‍ട്ടിലില്ല.
അന്വേഷണ ചുമതല വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നു. അഭയയുടെ ശിരോവസ്ത്രം, ഡയറി എന്നിവ ആദ്യഘട്ടത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിള്‍, കോട്ടയം എഡിഎം ആയിരുന്ന കിഷോര്‍, ഡിവൈഎസ്പി ത്യാഗരാജന് എന്നിവരടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് നിര്‍ദ്ദേശം.
കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയ കേസിലും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. ബിസിഎം കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 17 വര്‍ഷത്തിനു ശേഷമാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
2008 നവംബര്‍ 19 നാണ് മൂന്നു പ്രതികളെ സിബിഐ അറസ്റ്റു ചെയ്തത്.ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അഭയക്കേസിലെ പ്രധാന പ്രതികളായി സിബിഐ കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 1993 മാര്‍ച്ച് 29 നാണ് അഭയ കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: