കൊച്ചി: മട്ടന്നൂര്‍ പീഡനക്കേസില്‍ ഒന്നാം പ്രതി മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എടത്തിട്ടയില് സോജാ ജയിംസി(39)നു 35 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചു കേസുകളിലാണു ശിക്ഷ വിധിച്ചത്. എറണാകുളം അഡീ. സെഷന്‍സ് കോടതിയുടേതാണു വിധി. കേസില്‍ 11 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
നാലു കേസുകളില്‍ രണ്ടാം പ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപുവിനു 21 വര്‍ഷവും രണ്ടു കേസുകളില്‍ പ്രതിയായ സക്കറിയക്ക് എട്ടു വര്‍ഷവും തടവ് ശിക്ഷയും വിധിച്ചു. 21 വര്‍ഷം തടവിനു പുറമെ ദീപുവിനു 75,000 രൂപ പിഴയും അടക്കണം. മറ്റ് പ്രതികളില്‍ ലില്ലിക്ക് അഞ്ചു വര്‍ഷവും മുനാഫ്, തോമസ്, അബ്ദുള്‍ റഹ്മാന്, ശേഖര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷവുമാണു ശിക്ഷ.
ആകെയുള്ള 13 കേസുകളില്‍ 11 എണ്ണത്തിലാണു കോടതി വിധി പ്രസ്താവിച്ചത്. പീഡനം, പെണ്‍വാണിഭത്തിനായി വിലയ്ക്കു വാങ്ങല്‍, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്കാണു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
2009 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത മട്ടന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി സോജാ ജയിംസും ദീപുവും ചേര്‍ന്നു മറ്റു പ്രതികള്‍ക്ക് കാഴ്ചവെച്ചുവെന്നാണു കേസ്. സോജയുടെ ഇടപ്പള്ളിയിലെ വാടകവീട്, നഗരത്തിലെ വിവിധ ഫ്ലാറ്റുകള്‍, പ്രമുഖ ഹോട്ടലുകള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടി പീഡനത്തിരയായി. നഗരത്തിലെ ഫ്ലാറ്റില്‍ നിന്ന് അനാശാസ്യത്തിനു അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചു കോടതി സംശയം പ്രകടിപ്പിച്ചതാണു കേസില്‍ നിര്‍ണായകമായത്. കോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. കേസില്‍ 24 പേരുടെ വിചാരണ പൂര്‍ത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: