സ്വന്തം ചരമക്കുറിപ്പെഴുതി പിന്നെയും ജീവിച്ചിരിക്കുന്നവരെ സിനിമയിലാണ് നാം കണ്ടുമുട്ടിയിട്ടുള്ളത്. ജീവിതത്തില്‍ ഇങ്ങനെ ചെയ്തയാളാണ് സര്‍ദാര്‍ ഖുഷ്വന്ത്സിംഗ്. 1943 ല്‍ ഇരുപതാമത്തെ വയസിലാണ് തനിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്ന വാക്കുകള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാള്‍കൂടിയായ ഖുഷ്വന്ത്സിംഗ് എഴുതിയത്.
“ഇന്നലെ വൈകുന്നേരം ആറ് മണിക്ക് സര്‍ദാര്‍ ഖുഷ്വന്ത്സിംഗ് മരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. യുവതിയായ വിധവയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഒട്ടനവധി സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും തനിച്ചാക്കിയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. പിഎ മുതല്‍ ചീഫ്ജസ്റ്റിസ് വരെയും നിരവധി മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു” എന്നാണ് ‘സര്‍ദാര്‍ ഖുഷ്വന്ത്സിംഗ് അന്തരിച്ചു’ എന്ന തലവാചകത്തില്‍ ട്രിബ്യൂണ്‍ പത്രത്തില്‍ ഖുഷ്വന്ത്സിംഗ് സ്വന്തം ചരമക്കുറിപ്പെഴുതിയത്. 2010 ല്‍ പ്രസിദ്ധീകരിച്ച ‘അബ്സല്യൂട്ട് ഖുഷ്വന്ത്സിംഗ്’ എന്ന പുസ്തകത്തില്‍ ഇക്കാര്യം ഖുഷ്വന്ത്സിംഗ് രസകരമായി വിവരിക്കുന്നുണ്ട്.
ഇപ്പോള്‍ നൂറ്റാണ്ട് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഖുഷ്വന്ത്സിംഗ് ജീവിതത്തോട് യാത്രപറയുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ തലയുയര്‍ത്തിനിന്ന ഒരു വന്മരം നിലംപതിച്ചപോലെയാണ് അനുഭവപ്പെടുക. ചെങ്കോട്ടയില്ലാത്ത ദല്‍ഹിയെ സങ്കല്പ്പിക്കാനാവാത്തതുപോലെ സര്ദാര്ജിയില്ലാത്ത ഒരു ദല്ഹിയെക്കുറിച്ചും അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. ‘നോട്ട് എ നൈസ് മാന്‍ ടു നോ’ എന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള ഖുഷ്വന്ത്സിംഗിന്റെ ജീവിതത്തില്‍നിന്ന് വേര്‍പെടുത്തി ദല്‍ഹിയുടെ ചരിത്രം എഴുതാനാവില്ല. 1947 മുതല്‍ ദല്‍ഹിയുടെ ബൗദ്ധിക സിരാകേന്ദ്രമായി സര്‍ദാര്‍ ഉണ്ട്. പ്രതിഭാശാലിയായ എഴുത്തുകാരനെപ്പോലെ കണിശക്കാരനും വിവാദങ്ങളുടെ തോഴനായ പത്രപ്രവര്‍ത്തകനുമായിരുന്നു ഖുഷ്വന്ത്സിംഗ്. ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വായനക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്ന ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ സര്‍വശക്തനായ എഡിറ്ററായിരുന്നു ഖുഷ്വന്ത്സിംഗ്. കോണ്‍ഗ്രസിന്റെ തോഴനെന്നതുപോലെ കടുത്ത വിമര്‍ശകനായും പ്രത്യക്ഷപ്പെടാന്‍ മടിക്കാത്തയാളായിരുന്നു സര്‍ദാര്‍.
സൗഹൃദത്തിന്റെ ഒരു സര്വകലാശാലയായിരുന്നപ്പോള്തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനും സര്‍ദാറിന് കഴിഞ്ഞു. ഡോം മൊറൈസിനെപ്പോലുള്ളവര് രേഖപ്പെടുത്തിയിട്ടുള്ള ഖുഷ്വന്ത്സിംഗിന്റെ തമാശകള്‍ തലതല്ലിച്ചിരിക്കാനുള്ള വക നല്‍കുന്നതായിരുന്നു.
‘ട്രെയിന്‍ ടു പാക്കിസ്ഥാന്’ മുതലുള്ള ഖുഷ്വന്ത്സിംഗിന്റെ പുസ്തകങ്ങളെല്ലാം ആധുനികകാലത്തെ ക്ലാസിക്കുകളാണ്. വിസ്മയിപ്പിക്കുന്ന ഉള്‍ക്കാഴ്ചകളും പ്രകോപനപരമായ നിരീക്ഷണങ്ങളും കൊണ്ടുനിറഞ്ഞ ഇവയോരോന്നും ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ അലകള്‍ ഇന്നും അടങ്ങിയിട്ടില്ല. 1953 ല്‍ പ്രസിദ്ധീകരിച്ച ‘ദി ഹിസ്റ്ററി ഓഫ് സിഖ്സ്’ രചനകളില്‍ വേറിട്ടുനില്ക്കുന്നു. സിഖ് സാമ്രാജ്യം നിലംപതിച്ച 1849 വരെയുള്ള സിഖുകാരുടെ ചരിത്രമാണ് ബ്രിട്ടീഷുകാരായ ചരിത്രകാരന്മാരില് പലരും എഴുതിയിട്ടുള്ളത്. ഭാരത വിഭജനകാലം വരെയുള്ള സിഖുകാരുടെ ചരിത്രത്തെ ആവിഷ്കരിച്ച ഖുഷ്വന്ത്സിംഗ് മുന്‍ഗാമികളെ നിഷ്പ്രഭരാക്കി. ആഖ്യാനകലയില്‍ ഈ അതികായനെ മറികടക്കാന്പോന്നവര് ഇനി ജനിക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നിലൂടെ കടന്നുപോകുന്നവര്‍ക്ക് തോന്നുക. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയിലെ സിഖുകാര്‍ ഒറ്റപ്പെട്ടുപോകുമെന്ന് ഖുഷ്വന്ത്സിംഗ് പറഞ്ഞത് ഒരു പ്രവചനംതന്നെയായിരുന്നു. ഖാലിസ്ഥാന്‍ ഭീകരവാദവും അതിനെ അടിച്ചമര്‍ത്തിയതുമെല്ലാം ഖുഷ്വന്ത്സിംഗിന്റെ വാക്കുകളെ ശരിവെച്ചു.
സിഖ് തീവ്രവാദത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘മൈ ബ്ലീഡിംഗ് പഞ്ചാബ്’ എന്ന ഖുഷ്വന്ത്സിംഗിന്റെ രചന ഒരു പാഠപുസ്തകംതന്നെയാണ്. ഭീകരവാദത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു ദേശീയവാദിയെയാണ് ഇതില്‍ കാണാനാവുക. അതേസമയം, വിഭജനത്തെത്തുടര്‍ന്ന് ലാഹോറിലേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടും ഇസ്ലാമിക ഭീകരവാദത്തിന്റെ ആക്രാമിക സ്വഭാവം വേണ്ടപോലെ തിരിച്ചറിയാന്‍ ഖുഷ്വന്ത്സിംഗിന് കഴിഞ്ഞില്ല എന്ന വിമര്‍ശനവുമുണ്ട്.
എന്നിരുന്നാലും ഏത് വിഷയത്തിലും കലവറയില്ലാത്ത സമീപനം പുലര്‍ത്തിയ ഖുഷ്വന്ത്സിംഗ് തന്നെക്കുറിച്ച് എതിരാളികള്‍ എന്ത് പറയുന്നു എന്നത് കാര്യമാക്കിയില്ല. തനിക്ക് പറയാനുള്ളത് ചടുലവും ആകര്‍ഷകവുമായി പറയുന്ന രീതിയാണ് അദ്ദേഹത്തെ ആഖ്യാനകലയുടെ രാജകുമാരനാക്കി മാറ്റിയത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: