കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദശര്‍മ. ഹിമാചല്‍പ്രദേശിന്റെ സന്തതിയായ ആനന്ദശര്‍മ ഹിമാചലിന്റെ തണുപ്പിനെ കൈവിടാത്ത നേതാവാണ്. ഇന്ത്യയുടെ വാണിജ്യ വ്യവസായ മേഖല മരവിച്ചു നില്ക്കുന്നുവെങ്കില് അതില്‍ ആനന്ദശര്മയുടെ പങ്കും ചെറുതല്ല. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ശര്‍മയ്ക്ക് ജനങ്ങളുമായുള്ള ബന്ധം വളരെ മെച്ച(?)പ്പെട്ടതായിരുന്നു. അതുകൊണ്ടാവാം പാര്‍ലമെന്റിലെത്താന്‍ ജനങ്ങളുടെ സഹായം വേണ്ടി വന്നിട്ടില്ല. ഹൈക്കമാന്റിന്റെ നല്ല പിള്ളയായി നിന്ന് മെയ്യ് അനങ്ങാതെ രാജ്യസഭയിലെത്തി കേന്ദ്രമന്ത്രിയായ ശര്‍മയ്ക്ക് ഉണ്ണുന്ന ചോറിന് നന്ദികാട്ടണമല്ലോ. അതിന് അവസരമുണ്ടാക്കി ഒച്ച വയ്ക്കാന്‍ ആനന്ദശര്‍മ മിടുക്കനാണ്. കഴിഞ്ഞ ദിവസവും അങ്ങനെയൊരു മെയ്യഭ്യാസം കാട്ടുകയുണ്ടായി.
നരേന്ദ്രമോദിയാണല്ലോ കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നത്. നരേന്ദ്രമോദിയെ പുലഭ്യം പറഞ്ഞാല്‍ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞതുപോലെയാണ്. ആനന്ദശര്മയ്ക്ക് പ്രസിദ്ധിയും കിട്ടും ഹൈക്കമാന്റിന്റെ പ്രീതിയും ലഭിക്കും. ആനന്ദലബ്ധിക്ക് മേറ്റ്ന്തുവേണം!
ആനന്ദശര്‍മ പ്രത്യേകതരം മലയാളം സംസാരിക്കുന്ന ദല്‍ഹി കോണ്‍ഗ്രസ് ആഫീസില്‍ സ്ഥിരമായി കാണുന്ന ടോം വടക്കനെ പോലെ പാര്‍ട്ടിയുടെ വക്താവു കൂടിയാണ്. കഴിഞ്ഞ ദിവസം ഇരുവരും വാര്‍ത്താ സമ്മേളനം വിളിച്ച് നരേന്ദ്രമോദിയെ വെല്ലുവിളിച്ചിരിക്കുന്നു. അവര്‍ക്കു വേണ്ടത് നരേന്ദ്രമോദിയെ. സംവാദം നടത്തണമത്രെ ! എവിടെ വച്ചായാലും കോണ്‍ഗ്രസ് റെഡിയാണെന്നും ആനന്ദശര്‍മ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വെല്ലുവിളി താങ്ങാനാകാതെ നരേന്ദ്രമോദി രാഷ്ട്രീയം മതിയാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവും നിര്‍ത്തി പഴയ ചായക്കച്ചവടത്തിനിറങ്ങിക്കിട്ടിയാല് കോണ്‍ഗ്രസ് രക്ഷപ്പെട്ടു എന്ന് കരുതിക്കാണുമോ എന്തോ?
നരേന്ദ്രമോദി നിരന്തം സംവാദത്തിലാണ്. ചായക്കടയിലിരുന്ന സാധാരണക്കാരുമായി സംവാദത്തിലേര്‍പ്പെടുന്നു. യുവാക്കളുമായി ആശയവിനിമയം നടത്തുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയുന്നു, പ്രതിവിധി നിര്‍ദേശിക്കുന്നു. പ്രവാസി ഭാരതീയരുമായി സംസാരിക്കുന്നു. വ്യവസായികള്‍, വനിതകള്‍ എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളുടെ നടുവില്‍ നിന്നുകൊണ്ടാണ് നരേന്ദ്രമോദി ഭാവി ഭാരതം കെട്ടിപ്പെടുക്കുവാന്‍, ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നത്. പഴകി ദ്രവിച്ച ആശയങ്ങളും അഭിപ്രായങ്ങളും വര്‍ഗീയ പ്രീണനങ്ങളും മാറോടണച്ച് മരണ മുഹൂര്‍ത്തം കാത്തുകഴിയുന്ന കോണ്‍ഗ്രസുമായി പീറ വര്‍ത്തമാനം പറയാന്‍ നരേന്ദ്രമോദിക്ക് സമയമില്ല, മനസ്സുമില്ല. ഇതിനിടയിലും കോണ്‍ഗ്രസ് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ സമയം കണ്ടെത്താം. പക്ഷേ ആരുമായാണ് നരേന്ദ്രമോദി സംവാദത്തിനിരിക്കേണ്ടത് ? നരേന്ദ്രമോദിയുടെ തോളൊപ്പം നില്ക്കാന് കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ആരാണ് ? കോണ്‍ഗ്രസ് അധ്യക്ഷ തയ്യാറാണോ ? അതോ ഉപാധ്യക്ഷനെ ഇറക്കാമെന്നാണോ ? അതിലും താഴെ പോകുന്നതെങ്ങനെയാണ് ? ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വന്നാലും ഒരുമിച്ചു വന്നാലും കുഴപ്പമില്ല. നരേന്ദ്രമോദിക്ക് ഒറ്റയ്ക്ക് വരാം. സംവാദത്തിലേര്‍പ്പെടാം. അല്ലാതെ ആനന്ദശര്‍മ ഉദ്ദേശിച്ചത് ശര്‍മയോട് സംവാദം നടത്താമെന്നാണോ ? അതിന് ഇരുവരും തമ്മിലെന്ത് സാമ്യമാണുള്ളത് ? പ്രായത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സാമ്യം കണ്ടേക്കും. പിന്നെ താടി വളര്‍ത്തുന്ന കാര്യത്തിലും. നരേന്ദ്രമോദിയുടെ കൃത്രിമ താടിയല്ലാത്തതിനാല് വൃത്തിയുള്ള വെളുത്ത താടിയെന്ന വ്യത്യാസവുമുണ്ട്.
വേറെ ഒരു പണിയുമില്ലാത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ധൈര്യമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്രമോദിയെ നോക്കി കൊഞ്ഞനം കുത്തുന്നത് തോറ്റ പണിയാണ്. പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍ ഓരിയിടുന്ന ജീവികളുണ്ട്. അതുപോലെയാകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ കേന്ദ്രമന്ത്രിമാര്‍ കുറച്ചു കൂടി മാന്യത കാണിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: