ന്യൂദല്‍ഹി: ചൈനീസ് സൈന്യം വീണ്ടും ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. 16ന് കാലത്ത് ഏഴു മണിക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 9 പേരടങ്ങുന്ന സംഘമാണ് ലേയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള റ്റിബില് പ്രദേശത്ത് അതിക്രമിച്ച് കയറിയത്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അഞ്ചു കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സൈന്യത്തെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയും ചേര്‍ന്ന് തടഞ്ഞു.
ബാനര്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ പ്രദേശത്തുനിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടതോടെ 10 പേരടങ്ങുന്ന ചൈനീസ് സംഘം കുതിരപ്പുറത്തെത്തി അതിക്രമിച്ച് കയറിയവര്ക്കൊപ്പം ചേര്‍ന്നു. മുന്നോട്ടു നീങ്ങാനുള്ള ഇവരുടെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു. റ്റിബില് പ്രദേശം ചൈനയുടേതാണെന്നും തങ്ങള്‍ക്ക് സൈനികാസ്ഥാനത്തുനിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ചൈനീസ് സൈന്യം വെളിപ്പെടുത്തിയതായി വിവരമുണ്ട്. ഒമ്പതു മണിയോടെ കൂടുതല്‍ ഇന്ത്യന്‍ സൈന്യം എത്തുകയും ചൈനീസ് സംഘത്തെ മടക്കിയയക്കുകയുമായിരുന്നു.
തണുപ്പുകാലത്ത് നിരവധിതവണ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറിയിരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ടെന്റുകളും നിരീക്ഷണ ക്യാമറകളും തകര്‍ത്ത ചൈനീസ് സംഘം കഴിഞ്ഞ രണ്ടു വര്‍ഷമായി അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ചൈനീസ് നയത്തിലെ പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനായി, അതിര്‍ത്തിയിലെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നരേന്ദ്രമോദിക്കെതിരെ വ്യക്തിഹത്യ നടത്തി വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് രംഗത്തെത്തിയത് കോണ്‍ഗ്രസിന്റെ കഴിവുകേടിനു തെളിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: